അമ്മമനസ്സറിഞ്ഞു, നിസ്സഹായതയുടെ നിലവിളി
സരോജം കെ. മല്ല്യ
ചുഡുവാലത്തൂര്‍: എല്‍.പി.സ്‌കൂള്‍കഴിഞ്ഞ് കുത്തനെയുള്ള ഇറക്കമിറങ്ങിയാല്‍ ചെറിയൊരു വീടു കാണാം. അഞ്ചുനാള്‍മുമ്പ് ഒരു പാവം അമ്മ മകള്‍ സൗമ്യയെ കാത്തിരുന്നത് ഈ വീട്ടിലാണ്. പിറ്റേന്ന് സൗമ്യയെ പെണ്ണുകാണാന്‍വരുന്നവര്‍ക്ക് കൊടുക്കാന്‍ പഴവും പലഹാരവും വാങ്ങി, സൗമ്യയ്ക്ക് ഇടാനുള്ള വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുവെച്ച്, വീട് വൃത്തിയാക്കി...
ചിതയിലേക്കുപോകുംമുമ്പ് ഒരുവട്ടംകൂടി സൗമ്യ വീട്ടിലെത്തുമെങ്കിലും അമ്മ സുമതിക്ക് കാത്തിരിക്കാന്‍ ഇനി ഈ മകള്‍ വരില്ല.
സുമതിയും മകള്‍ സൗമ്യയും അനിയന്‍ സന്തോഷും ഒരു വര്‍ഷംമുമ്പാണ് ചുഡുവാലത്തൂരിലെ വാടകവീട്ടില്‍ താമസമാക്കിയത്. വീട്ടുജോലിക്കുപോയാണ് സുമതി കുടുംബം പോറ്റിയത്. സൗമ്യയ്ക്ക് എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലെ ജോലിയും മകന്റെ ഡ്രൈവിങ്‌ജോലിയും സ്വര്‍ണപ്പണിയുമൊക്കെയായി കുടുംബം പതുക്കെ പച്ചപിടിച്ചുവരികയായിരുന്നു.
ജോലികിട്ടി മൂന്നുമാസം തികയുംമുമ്പേ 23-ാം വയസ്സില്‍ സൗമ്യയ്ക്ക് വിവാഹാലോചനയെത്തി. വിവാഹം പിന്നീട് മതിയെന്ന് സൗമ്യ പറഞ്ഞെങ്കിലും പെണ്ണുകാണല്‍ ചടങ്ങിനെത്തണമെന്ന് ആവശ്യപ്പെട്ടത് അമ്മയായിരുന്നു.
ഫിബ്രവരി ഒന്നിന് വൈകീട്ട് സൗമ്യ എറണാകുളത്തുനിന്ന് ട്രെയിന്‍ കയറിയെന്ന് അറിയിക്കുമ്പോള്‍ സുമതി വീട് വൃത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. രാത്രി ഏഴുമണിക്ക് അടുത്തുള്ള കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു. പലഹാരം വാങ്ങാന്‍ പോവുമ്പോള്‍ സേഫ്റ്റിപിന്‍ കുരുങ്ങി സുമതിയുടെ സാരി കീറിയിരുന്നു. 'ദുശ്ശകുനമാണല്ലോ, വേണ്ടാത്ത വാര്‍ത്ത കേള്‍ക്കുമോ' എന്ന് ആവലാതിപ്പെട്ടിരുന്നു. സുമതിയുടെ വാക്കുകള്‍ അറംപറ്റിയെന്ന് അയല്‍ക്കാരി തുളസി പറയുന്നു.
അന്നുരാത്രി എട്ടേമുക്കാലിന് സുമതി തുളസിയുടെ വീട്ടില്‍ പരിഭ്രമിച്ചെത്തിയിരുന്നു. ചെറുതായി മയങ്ങിപ്പോയെന്നും ഉറക്കത്തില്‍ എന്തൊക്കെയോകണ്ട് പേടിച്ചെന്നും പറഞ്ഞു. സമാധാനിപ്പിച്ച് തിരിച്ചയച്ചെങ്കിലും പത്തുമിനിറ്റിനുള്ളില്‍ വീണ്ടും സുമതിയെത്തി സൗമ്യയെവിളിച്ചിട്ട് കിട്ടുന്നില്ലെന്ന ആധിയോടെ.
ഒരുപക്ഷേ, ആ അമ്മമനസ്സറിഞ്ഞുകാണണം റെയില്‍ പ്പാളങ്ങള്‍ക്കപ്പുറം ആരും സഹായിക്കാനില്ലാതെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുകിടന്ന പൊന്നുമോളുടെ നിലവിളി.
__._,_.___
No comments:
Post a Comment