ചോരക്കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ പെറ്റമ്മ ഇറങ്ങിപ്പുറപ്പെട്ട മാനസികാവസ്ഥയെ എന്തു പേരില്‍ വിശേഷിപ്പിക്കണം! പട്ടിണി കാരണം പോറ്റാന്‍ കഴിയില്ലെന്ന ആശങ്കയാണ് ഈ കടുംകൈക്ക് കാരണമെന്നും അതല്ല മറ്റുചില പ്രശ്‌നങ്ങളാണ് എന്നുമൊക്കെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നിരൂപിക്കുന്നത് കാണാമെങ്കിലും പരിഷ്‌കൃത സമൂഹത്തിന് നാണക്കേടായി ഈ സംഭവം.
നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് നിലനിന്നിരുന്ന ഒരു ഹീനകൃത്യം പുതിയ തലമുറക്ക്-പ്രത്യേകിച്ച് കേരളത്തിന്-കേട്ടുകേള്‍വിയായി തോന്നാമെങ്കിലും ലോകം ഇന്നും ഈ പിശാചുബാധയില്‍നിന്ന് മോചിതമായിട്ടില്ല എന്നാണ് ഓര്‍മപ്പെടുത്തുന്നത്. ഈ ഒരു സംഭവം മാത്രമല്ല, കൂടുതല്‍ അന്വേഷണങ്ങള്‍ ചെന്നെത്തുന്നതും ഇതേ ദിശയിലേക്ക് തന്നെയാണ്.
ലോകത്തെവിടെയായിരുന്നാലും പലവിധത്തില്‍ ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകേണ്ടിവരുന്നവരാണ് സ്ത്രീകള്‍. ഇതേക്കുറിച്ച് സമൂഹവും ഭരണകൂടവും വേണ്ടത്ര ബോധവാന്മാരല്ല എന്നാണ് സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്. തൊഴിലിടങ്ങള്‍,പാഠശാലകള്‍, കളിക്കളങ്ങള്‍ അങ്ങനെ അവര്‍ എവിടെയെല്ലാം വ്യാപരിക്കുന്നുണ്ടോ, അവിടെയെല്ലാം നിഴല്‍ പോലെ പിന്തുടരുന്ന പീഡനത്തിന്റെ ദംഷ്്രടകളില്‍നിന്ന് സ്വന്തം അമ്മയുടെ മടിത്തട്ടും അച്ഛന്റെ വളര്‍ത്തുകരങ്ങളും പോലും ഒഴിവല്ല എന്നു വരുകില്‍ നാം എത്തിപ്പിടിച്ചു എന്ന് ഊറ്റംകൊള്ളുന്ന പുരോഗതിയുടെയും അഭൂതപൂര്‍വമായ നേട്ടങ്ങളുടെയുമൊക്കെ അര്‍ഥമെന്താണ്?
ഇത് ഏതെങ്കിലും ഒരു പ്രദേശത്തെയോ രാജ്യങ്ങളെയോ മാത്രം ബാധിച്ച രോഗമല്ല. എവിടെയും എല്ലായിടത്തുമുള്ള കുഞ്ഞുങ്ങള്‍ കടുത്ത അവകാശ നിഷേധത്തിലാണ്; മുതിര്‍ന്നവരുടെ സ്വാര്‍ഥതക്ക് ഇരയാക്കപ്പെടുകയാണ്. ശരിയായ ചിത്രം പലപ്പോഴും വെളിച്ചം കാണുന്നില്ലെന്ന് മാത്രം. ലോകത്തേറ്റവുമധികം കുഞ്ഞുങ്ങളുള്ള രാജ്യം ഇന്ത്യയാണെന്നാണ് വെപ്പ്. ജനസംഖ്യയുടെ 40 ശതമാനത്തിനടുത്ത് വരുന്ന ഈ വിഭാഗം നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികള്‍ ഒറ്റവാക്കില്‍ ഒതുങ്ങുന്നതല്ല. ഭ്രൂണഹത്യയില്‍ തുടങ്ങുന്ന ഈ കിരാത നടപടി പലവിധ ശാരീരിക പീഡനങ്ങളിലൂടെ ലൈംഗിക പീഡനം വരെ നീണ്ടുകിടക്കുന്നു.
നമ്മുടെ സ്ത്രീകള്‍ 69 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ഹീനകൃത്യത്തിനും അതിക്രമത്തിനും ഇരയാകുന്നുണ്ടെന്നാണ് ഈയിടെ ഒരു ദേശീയ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നുമാത്രമല്ല, ഇവയില്‍ 75 ശതമാനവും നടക്കുന്നത് സ്വന്തം കുടുംബാന്തരീക്ഷത്തില്‍ വെച്ചാണെന്നതാണ് വിഷയത്തിന്റെ ഹൃദയഭേദകമായ മറുവശം. അഞ്ച് വയസ്സെത്തുമ്പോഴേക്കും ഇവിടത്തെ കുഞ്ഞുങ്ങള്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിന് കരുവാക്കപ്പെടുന്ന സംഭവം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമാണെന്നും 16 വയസ്സാവുമ്പോേഴക്കും അത് ഉച്ചസ്ഥായിയിലെത്തുകയാണെന്നും ഇതേ പഠനം തന്നെ വിളിച്ചുപറയുന്നു.
കര്‍ണാടകയില്‍ ഏതാനും വര്‍ഷം മുമ്പ് ഒരു സര്‍ക്കാറിതര സന്നദ്ധ സംഘടന നടത്തിയ വസ്തുതാന്വേഷണത്തില്‍ 15നും 21നും ഇടക്ക് പ്രായമുള്ള വിദ്യാര്‍ഥിനികളില്‍ 20 ശതമാനം പേരുടെയും മാനം ഭംഗപ്പെട്ടതായി കണ്ടെത്തിയ കാര്യം സാന്ദര്‍ഭികമായി അനുസ്മരിക്കുന്നു. കൗമാരപ്രായമെത്തിയ പെണ്‍കുട്ടികളില്‍ നാലില്‍ ഒന്നും ആണ്‍കുട്ടികളില്‍ ഏഴില്‍ ഒന്നും അവിഹിത ബന്ധത്തിന് ഇരയാക്കപ്പെടുന്നു എന്നാണ് ഇതുസംബന്ധിച്ച അന്താരാഷ്ട്ര സ്ഥിതിവിവരങ്ങള്‍. ഈ നിരക്കില്‍ നിന്ന് അധികമൊന്നും ദൂരത്തല്ല നമ്മുടെ രാജ്യം എന്നത് അതീവ ഗൗരവമര്‍ഹിക്കുന്ന വിഷയമാണ്.
പക്ഷേ, സ്ഥിതി മറ്റൊന്നാണ്. ശിശുഹത്യയായാലും തൊഴിലിടങ്ങളിലെ പീഡനങ്ങളായാലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളായാലും അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉള്‍ക്കൊള്ളാന്‍ നാളിതുവരെ ഉത്തരവാദപ്പെട്ടവര്‍ സന്മനസ്സ് കാണിച്ചിട്ടില്ല എന്നു തോന്നും മട്ടിലാണ് കാര്യങ്ങളുടെ പോക്ക് എന്നതാണ് സാമൂഹിക ശാസ്ത്രകാരന്മാരെയും പരിഷ്‌കര്‍ത്താക്കളെയും ആശങ്കപ്പെടുത്തുന്നത്. അഹിംസാ സിദ്ധാന്തം ഉയര്‍ത്തിക്കാട്ടുന്ന, സഹിഷ്ണുതയും സമഭാവനയും മുഖമുദ്രയാക്കിയ ഒരു നാട്ടിലാണല്ലോ കുട്ടികള്‍ക്ക് ഇത്രയും ക്രൂരമായ പെരുമാറ്റം ഏറ്റുവാങ്ങേണ്ടിവരുന്നത് എന്ന തിക്ത സത്യം കനിവിന്റെ ഉറവ വറ്റിയിട്ടില്ലാത്തവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി താരതമ്യേന മെച്ചമാണെന്ന് അവകാശപ്പെടാമെങ്കിലും ഇതര പ്രദേശങ്ങളുടെ കാര്യം മഹാകഷ്ടമാണ്. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ബലിദാനം മുതല്‍ ദാരിദ്ര്യം ഭയന്നുള്ള കുരുതി വരെ ഒറ്റപ്പെട്ട സംഭവമല്ല. അവിടങ്ങളില്‍ വിദൂര ഗ്രാമപ്രദേശങ്ങളിലും താഴ്‌വരകളിലുമൊക്കെ നടക്കുന്ന ഈ ക്രൂരകൃത്യങ്ങള്‍ യഥാവിധി പുറത്തുവരുന്നില്ലെന്ന് മാത്രം. പ്രത്യേകിച്ച് ശാരീരികവും മാനസികവും മറ്റുമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് കുഞ്ഞുങ്ങളാവുമ്പോള്‍ ആരറിയാന്‍. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത ആ നിഷ്‌കളങ്ക ബാല്യങ്ങള്‍ ആരോട് പറയും? പറഞ്ഞാല്‍ ആരുണ്ട് ചെവിക്കൊള്ളാന്‍?
രണ്ട് വര്‍ഷം മുമ്പ് ഇന്ദ്രപ്രസ്ഥത്തിലെ ഒരു പതിനാറുകാരി, തന്റെ കണക്ക് 'മാഷി'ല്‍നിന്ന് ഏല്‍ക്കേണ്ടിവരുന്ന 'തട്ടലും മുട്ടലും' ഒന്നവസാനിച്ചുകിട്ടാന്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതികരണവും തുടര്‍നടപടികളും തന്നെ മതി അവര്‍ നേരിടുന്ന അവഗണനയുടെ നിറം മനസ്സിലാക്കാന്‍. ആ അധ്യാപകനെതിരെ ചെറുവിരല്‍ പോലും അനക്കിയില്ലെന്നതോ പോകട്ടെ,സ്ഥാപനത്തിന്റെ ഇമേജിന് കളങ്കം ചാര്‍ത്തും എന്ന് പറഞ്ഞ് കുട്ടിയെ ടി.സി നല്‍കി പറഞ്ഞുവിടുകയാണുണ്ടായത്.
കര്‍ശനവും കാര്യക്ഷമവുമായ നിയമ നടപടികള്‍ക്കൊപ്പം പ്രത്യാശയും മനശ്ശക്തിയും നല്‍കുന്ന ബോധവത്കരണത്തിന്റെയും കൗണ്‍സലിങ്ങിന്റെയും പ്രാധാന്യവും വിളിച്ചോതുന്നതാണ് ഇത്തരം സംഭവങ്ങള്‍. എങ്കില്‍ മാത്രമേ അന്ധവിശ്വാസം മുതല്‍ ദാരിദ്ര്യം വരെയുള്ള ഭയാശങ്കകള്‍ക്ക് പൈതങ്ങള്‍ ഇരയാക്കപ്പെടുന്നത് തടഞ്ഞുനിര്‍ത്താനാവൂ.
www.keralites.net |
__._,_.___
No comments:
Post a Comment