വരൂ... പ്രിയപ്പെട്ടവരുടെ ജീവന് വില പേശാം.. മംഗലാപുരം ദുരന്തബാധിതരുടെ ബന്ധുക്കളോട് അധികൃതര്‍!!! ദുബൈ: കഴിഞ്ഞ മേയ് മാസത്തിലെ ആ കറുത്ത ശനിയാഴ്ചയെ മറക്കാനാണ് ഇവര്‍ക്കിഷ്ടം. കാരണം അന്ന് തങ്ങളുടെ കൈപിടിച്ചും കെട്ടിപ്പിടിച്ചും യാത്ര പറഞ്ഞുപോയ പ്രിയപ്പെട്ടവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മംഗലാപുരം വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തോടൊപ്പം ഒരുപിടി ചാരമായി മാറിയതിന്റെ ഓര്‍മകള്‍ അവര്‍ക്കിപ്പോഴും കരള്‍ പിളര്‍ക്കുന്നതാണ്. അതുകൊണ്ടു തന്നെ എല്ലാം മറക്കാന്‍ ശ്രമിക്കുകയാണവര്‍. മറവി അനുഗ്രഹമായി മാറുന്ന ഈ നിമിഷങ്ങളില്‍ ശിഷ്ട ജീവിതത്തോട് പെരുത്തപ്പെടാന്‍ ഒരുങ്ങുമ്പോഴും അധികൃതരുടെ കുത്തിനോവിക്കലുകളാണ് ഒരു പക്ഷേ, ഇവരുടെ കണ്ണുകളെ ഇന്നും ഈറനണിയിക്കുന്നത്. പ്രിയപ്പെട്ടവരുടെ ജീവന് വില പേശാന്‍ മുംബൈയിലെത്തണമെന്ന്, ദുരന്തബാധിതരുടെ ബന്ധുക്കള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം പരമാവധി കുറച്ചുകിട്ടാന്‍ വിമാനകമ്പനിയും ഇന്‍ഷുറന്‍സുകാരും നിയോഗിച്ച നിയമജ്ഞന്‍ വിളിച്ചുപറയുമ്പോള്‍ മറ്റൊരും കൊടും ദുരന്തത്തെ അഭിമുഖീകരിക്കുകയാണിവര്‍. തങ്ങളുടെ എല്ലാമെല്ലാമായിരുന്ന പിതാവിന്റെ, ഭാര്യയുടെ, മകന്റെ, സഹോദരന്റെ ജീവന് പകരം പണംകൊണ്ട് വില പേശാന്‍ വിളിക്കുന്ന അധികൃതരുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതകള്‍ വിവരിക്കുമ്പോള്‍ ഇവരുടെ ഹൃദയം വിങ്ങിപ്പൊട്ടുകയാണ്. ഇന്നലെ ദുബൈയിലെ ഹോട്ടല്‍ മുറിയില്‍ പലരും മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ തയാറായത് നിവൃത്തികേടുകൊണ്ടാണ്. രാജ്യത്തെ എല്ലാ നിയമങ്ങളും തങ്ങള്‍ക്ക് അനുവദിക്കുന്ന നഷ്ടപരിഹാരത്തുക അന്യായമായി തടയാനുള്ള വിമാനക്കമ്പനിയുടെയും ഇന്‍ഷുറന്‍സ് കമ്പനിയുടെയും ശ്രമം അനുവദിക്കാന്‍ പാടില്ലെന്ന ധാര്‍മിക രോഷവും കൂടിയാണ് അവരെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിച്ചത്. ഇന്ത്യയും യു.എ.ഇയും കരാറൊപ്പിട്ട മോണ്‍ട്രിയല്‍ നഷ്ടപരിഹാര ചട്ടം അനുസരിച്ച് 76 ലക്ഷം രൂപവീതമാണ് ദുരന്തബാധിതരുടെ കുടുംബത്തിന് ലഭിക്കേണ്ടത്. ഈ തുക നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയടക്കമുള്ളവര്‍ ദുരന്ത ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നഷ്ടപരിഹാരം വിതരണം നടത്തുന്നതിന് എയര്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് കമ്പനി നിരന്തരം പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകും മുല്ല ആന്റ് മുല്ല എന്ന പേരില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഗല്‍ കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ ചുമതലപ്പെടുത്തുകയുമായിരുന്നു. പ്രമുഖ അഭിഭാഷകനായ എച്ച്.ഡി നാനാവതിയാണ് മുല്ല ആന്റ് മുല്ലക്കു വേണ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്. എന്നാല്‍ കൃത്യമായി നഷ്ടപരിഹാരം വിതരണം ചെയ്യാനല്ല, നിയമക്കുരുക്കുകള്‍ തീര്‍ത്ത് ഇത് പരമാവധി കുറക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമമെന്ന് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ട് ഒന്നര മാസത്തിലേറെയായെങ്കിലും ഇതുവരെ അധികൃതരാരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് കാസര്‍കോട് നീലേശ്വരം സ്വദേശിയും അല്‍ ഖൂസിലെ 'സ്‌പീഡ് വെല്‍' എഞ്ചിനീയറിങ് കമ്പനി ജീവനക്കാരനുമായ ബിജു 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. തങ്ങളോടൊപ്പം പിറന്നാളാഘോഷം പങ്കിട്ട് മടങ്ങിയ മാതാപിതാക്കള്‍ ദുരന്തത്തില്‍ നഷ്ടമായതിന്റെ വേദനയില്‍ അപേക്ഷ നല്‍കാന്‍ വൈകിയിരുന്നു. എന്നാല്‍ ഇതുവരെ അധികൃതരുടെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഷാര്‍ജയില്‍ ബിജുവിന്റെ സഹോദരന്‍ പ്രമോദിന്റെയും അമ്മയുടെയും പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയ, നീലേശ്വരം അര്‍ബന്‍ ബാങ്ക് പ്രസിഡന്റായിരുന്ന ടി.ടി.വി ഭാസ്‌കരനും ഭാര്യ കോമളവല്ലിയും ദുരന്തത്തില്‍ ഇവരെ വിട്ട് യാത്രയായിരുന്നു. എന്നാല്‍ നിശ്ചിത സമയത്ത് തന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടും അധികൃതര്‍ തങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് ദുരന്തത്തില്‍ പിതാവ് നഷ്ടമായ മംഗലാപുരം സ്വദേശി ഉമൈന്‍ അല്‍താഫ് പറഞ്ഞു. അങ്ങോട്ട് വിളിച്ചപ്പോള്‍ സമയമാവുമ്പോള്‍ അറിയിക്കുമെന്നായിരുന്നു മറുപടി. പിന്നീട് ആഴ്ചകള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനാല്‍ വീണ്ടും വിളിച്ചു. അപ്പോള്‍ വിലപേശലിനായി മുംബൈയിലേക്ക് എത്താനാണ് തന്നോട് നാനാവതി ആവശ്യപ്പെട്ടതെന്നും അല്‍താഫ് വ്യക്തമാക്കി. പിതാവിന്റെ വരുമാനത്തിന്റെയും സ്വത്തിന്റെയും മറ്റും രേഖകള്‍ ആവശ്യപ്പെട്ടാണ് ഇപ്പോള്‍ നാനാവതി സമയം ദീര്‍ഘിപ്പിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ എന്തിനാണ് ഈ രേഖകളെന്ന് മനസിലാവുന്നില്ലെന്നും കൂടുതല്‍ തുക ലഭിക്കേണ്ടവര്‍ നേരിട്ട് മുംബൈയില്‍ ചെന്ന് നാനാവതിയുമായി വിലപേശല്‍ നടത്തേണ്ട ഗതികേടിലാണുള്ളതെന്നും അല്‍താഫ് പറയുന്നു. പൈലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഴുവന്‍ നഷ്ടപരിഹാരതുകയും നല്‍കാന്‍ എയര്‍ഇന്ത്യ ബാധ്യസ്ഥരാണ്. എന്നാല്‍ തുക കുറക്കുന്നതിനുവേണ്ടി ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ കൂടുതല്‍ പ്രയാസത്തിലാക്കുന്ന നടപടിയാണ് എയര്‍ ഇന്ത്യ ചുമതലപ്പെടുത്തിയ സ്ഥാപനം സ്വീകരിക്കുന്നതെന്ന് അപകടത്തില്‍ ഭാര്യയും ആറു വയസുള്ള മകനും മരിച്ച മഞ്ചേശ്വരം സ്വദേശിയും ദുബൈയിലെ ഷിപ്പിങ് കമ്പനി ജീവനക്കാരനുമായ അബ്ദുറഹ്മാന്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനിടെ തന്റെ ജീവിതം തകര്‍ത്തുകളഞ്ഞ ദുരന്തത്തിന്റെ ഓര്‍മകള്‍ അയവിറക്കുമ്പോള്‍ ഇദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. രാജ്യാന്തര നിയമങ്ങള്‍പോലും ലംഘിച്ച് എയര്‍ ഇന്ത്യയും നിയമ സ്ഥാപനവും നടത്തുന്ന ക്രൂരതകള്‍ക്കെതിരെ നാട്ടിലും യു.എ.ഇയിലും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍. നാളെ വൈകീട്ട് നാലിന് ദേര റിഗ്ഗയിലെ ഫ്‌ളോറ ഗ്രാന്റ് ഹോട്ടലില്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും പ്രശ്‌നത്തില്‍ ഇടപെടുന്ന സാമൂഹിക സംഘടനാ പ്രതിനിധികളും ഒത്തുചേരും. മലബാര്‍ പ്രവാസി കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലും മാംഗ്ലൂര്‍ എയര്‍ ക്രാഷ് വിക്റ്റിംസ് ഫാമിലീസ് അസോസിയേഷനുമാണ് കൂട്ടായ്മക്ക് മുന്‍കൈയെടുക്കുന്നത്. ഇനി പറയൂ! ഇന്ത്യക്കാരന്റെ ശത്രു ഇന്ത്യക്കാരായ ഇത്തരം പിശാചുക്കള്‍ തന്നെയല്ലേ?! നമ്മള്‍ ആര്‍ക്ക് വേണ്ടിയാണ് വോട്ടു ചെയ്യുന്നത്?! എന്തിനു വേണ്ടിയാണ് നികുതി കൊടുക്കുന്നത്? ഇപ്പോള്‍ ഒരു സംശയം! ഒരു മലയാള സിനിമയില്‍ ലാലു ആലെക്സ് ന്റെ കഥാപാത്രം ജയസൂര്യയുടെ കഥാപാത്രത്തോട് "താന്‍ പാകിസ്താന്‍ കാരനാ ണോ" എന്നു ചോദിക്കുന്നത് പോലെ, "ഈ എയര്‍ ഇന്ത്യയില്‍ ഉള്ളവരൊക്കെ പാകിസ്താന്‍കാരാണോ?!!!! അല്ലാതെ പിന്നെ ഒന്നാം തരം ഇന്ത്യന്‍ പൌരന്‌മാരാ യ നമ്മള്‍ മലയാളികളോട് ഇത്രയും ക്രൂരത കാണിക്കാന്‍!!!!" |
No comments:
Post a Comment