ഇന്ത്യയെ ചെറുതാക്കരുത്! സുകുമാര് അഴീക്കോട്
കശ്മീര് താഴ്വരയെ 'സന്തോഷത്തിന്റെ താഴ്വര' (Happy valley) എന്ന് മുമ്പ് പുകഴ്ത്തി വിളിച്ചിരുന്നെന്ന് എന്സൈക്ലോപീഡിയ ബ്രിട്ടാനിക്കയില് വായിച്ചതോര്ക്കുന്നു. ഇന്ന് കശ്മീരിനെ ആരും അങ്ങനെ പറയുകയില്ല. കുറെക്കാലമായി അത് 'സന്തോഷമില്ലാത്ത താഴ്വര'യായി മാറിയിരിക്കുന്നു.
ഇതിന്റെ വേദനയാകാം, ദീര്ഘകാലമായി പട്ടാളത്തിന്റെ അധിനിവേശംകൊണ്ട് കഷ്ടപ്പെടുന്ന ജമ്മുകശ്മീരിലെ ജനങ്ങള്ക്കും അവിടെനിന്ന് ബഹിഷ്കൃതരായ കശ്മീര് പണ്ഡിറ്റുകള്ക്കും ജീവനൊടുക്കിയ പാവപ്പെട്ട പട്ടാളക്കാര്ക്കും വേണ്ടി ഹൃദയമലിഞ്ഞ്, കഥാകാരിയും പ്രതികരണധീരയുമായ അരുന്ധതി റോയിയുടെ വിവാദപരങ്ങളായ ചില അഭിപ്രായങ്ങള് പുറത്തുവന്നത്. അവര് ഈയിടെയായി ശ്രീനഗറില് ഹുറിയത്ത് നേതാക്കളോടൊപ്പം നടത്തിയ പ്രസംഗങ്ങളില്‍, ദുരിതം അനുഭവിച്ചുവരുന്ന ഈ 'ദുഃഖത്തിന്റെ താഴ്വര'യ്ക്ക് ഉടനെതന്നെ 'ആസാദി' നല്കണമെന്ന് ആവശ്യപ്പെട്ടത് ഈ വികാരക്ഷോഭം മൂലമാകണം. കഥാരചനയും പ്രായോഗികരാഷ്ട്രീയവും തമ്മിലുള്ള അന്തരം എന്തെന്ന് അവര് ചിന്തിച്ചില്ലെന്ന് സ്പഷ്ടമാണ്. ഈ ഹിമാലയഭൂമിക്ക് സ്വാതന്ത്ര്യം കൊടുത്ത് ഇന്ത്യന് പട്ടാളം ബാരക്കുകള് ഒഴിഞ്ഞുപോയാല് അവിടെ മറ്റൊരു പട്ടാളം വന്നുനിറയുന്ന കാര്യത്തെപ്പറ്റി ഇവര് ആലോചിച്ചിട്ടുണ്ടോ? തന്റെ പ്രസംഗത്തിന് എതിര് വിമര്ശനങ്ങളും കോടതിനടപടി വേണമെന്ന വാദങ്ങളും ഉയര്ന്നു വന്നതിനെത്തുടര്ന്ന് മിസ്സിസ് റോയി ഇറക്കിയ (ഒക്ടോബര്‍ 20) ഒരു കുറിപ്പില് ഈ വക ചിന്തയൊന്നും കണ്ടില്ല. ഇന്ത്യാ ഗവണ്മെന്റ് നെഹ്രുവിന്റെ കാലംതൊട്ട്, ഇവയെക്കുറിച്ചെല്ലാം വളരെയേറെ ചിന്തിച്ചിട്ടുണ്ട്. കശ്മീര് വിട്ടുപോയ പണ്ഡിറ്റുകള്ക്ക് തിരിച്ചുവരാന് ഈ മാറ്റത്തോടുകൂടി അവസരം കിട്ടുമോ?പാവപ്പെട്ട ദളിത് ഭടന്മാരുടെ മരണം അതോടെ അവസാനിക്കുമോ? ഇതൊന്നും സംഭവിക്കുകയില്ലെന്ന് ഉറപ്പിച്ചു പറയാന് അരുന്ധതീ റോയിക്ക് ആവില്ല. ആ ഉറപ്പ് കിട്ടാത്ത കാലത്തോളം ഇന്ത്യാ ഗവണ്മെന്റ് കശ്മീരില്നിന്ന് ഒഴിഞ്ഞുമാറുന്ന ചോദ്യമേയില്ല; അരുന്ധതിയല്ല, ഐക്യരാഷ്ട്രസഭ പറഞ്ഞാല്പോലും!
ഈ കഥാകാരിയെ നേരിടേണ്ടത് കേസ് എടുത്തിട്ടോ അവര്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടോ മറ്റോ ആകണമെന്ന് കരുതുന്ന ബി.ജെ.പി.യും അവരെ ഭയന്ന് ഒന്നും ചെയ്യാതെ കണ്ണടച്ചു കഴിയുന്ന കേന്ദ്ര ഗവണ്മെന്റും അരുന്ധതി റോയിയെപ്പോലെത്തന്നെ ഇന്ത്യാ-കശ്മീര്‍-പാകിസ്താന് പ്രശ്നത്തെ വേണ്ടവണ്ണം മനസ്സിലാക്കിയതായി തോന്നുന്നില്ല. ഒന്നാമത് ഇവിടെ എഴുത്തുകാര്ക്ക് മിണ്ടാനാവാത്ത പ്രശ്നമില്ല. എഴുത്തുകാര്ക്കെന്നല്ല, എഴുത്തില്ലാത്തവര്ക്കും ഇന്ത്യയില് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അവനവനുള്ള അഭിപ്രായ പ്രകടനസ്വാതന്ത്ര്യം നീതിപൂര്വ്വമാകണമെങ്കില് ആ അഭിപ്രായം സുചിന്തിതമാക്കാനുള്ള ഉത്തരവാദിത്വം അഭിപ്രായം പ്രകടിപ്പിക്കുന്നവര്ക്ക് ഉണ്ടായിരിക്കണം. ആ പരീക്ഷണത്തില് അരുന്ധതിറോയി വിജയിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു.
പാകിസ്താന് ഇന്ത്യയേക്കാള് ഒരു ദിവസം മുന്നെ പിറന്നു - 1947 ആഗസ്ത് 14. അത് ജിന്നയുടെ വെറും ദുര്വാശിയുടെ സൃഷ്ടിയായിരുന്നു. പാകിസ്താന്റെ ജനനത്തീയതിയില് ഒരു സംശയവും ആര്ക്കുമില്ല. പക്ഷേ, സ്വതന്ത്രഭാരതം ഉണ്ടായത് 1947 ആഗസ്ത് 15-നാണെങ്കിലും ഇന്ത്യ ഉണ്ടായത് എത്രയോ ആയിരം ആണ്ടുകള്ക്കപ്പുറത്താണ്. ഇന്നത്തെ ഇന്ത്യയുടെ പിന്നില് ഒരു പ്രാചീനഭാരതമുണ്ട്. പക്ഷേ, അതുപോലെ ഒരു പ്രാചീന പാകിസ്താനില്ല. ആ അറിവിന്റെ ഉറപ്പിലാണ് ഇന്ത്യന് നേതാക്കള്‍, ഒരുനാള് വൈകിക്കൊണ്ട് ഇന്ത്യയുടെ മോചനദിനം ആകാമെന്ന് സമ്മതിച്ചത്. ഇന്ത്യയെ കണ്ടെത്തിയ പ്രധാനമന്ത്രിയാണ് അന്നുണ്ടായിരുന്നത്.
അതുകൊണ്ടുതന്നെ ഇന്ത്യന് നേതാക്കള് തീരുമാനിച്ചു, ഇനി ഇന്ത്യയുടെ ഒരംശംപോലും വിഭജിക്കാന് അനുവദിക്കില്ലെന്ന്. തനിക്ക് ലഭിച്ചത് 'കീടങ്ങള് തിന്ന' പാകിസ്താന് ആണെന്ന് ജിന്ന ആദ്യം വിലാപം നടത്തിയെങ്കിലും (3-6-1947), പാകിസ്താന്റെ ഒന്നാമത്തെ പ്രസിഡന്റ് ആയതിനുശേഷം കുറേക്കൂടി പരിപാകം വന്ന അദ്ദേഹം ഇത്തരത്തില് ഒരു പ്രസ്താവനയും നടത്തി: ''കാലക്രമേണ ഇവിടത്തെ ഹിന്ദുക്കള് ഹിന്ദുക്കള് മാത്രമല്ലാതെയും മുസ്ലിംകള് മുസ്ലിംകള് മാത്രമായിട്ടല്ലാതെയും തീരുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു -മതപരമായിട്ടല്ല, രാഷ്ട്രീയമായിട്ടും''.
ദ്വിരാഷ്ട്രവാദത്തിന്റെ അപ്പോസ്തലന് ഭരണ പരമാധികാരത്തിലെത്തിയപ്പോള്‍, പേരു പറയാതെയാണെങ്കിലും മതേതരത്വത്തില് ചെന്നുവീണുപോയി. അഥവാ, ജിന്നയുടെ ജീവചരിത്രകാരനായ സ്റ്റാന്ലി വോള്പട്ട് ചോദിച്ചതുപോലെ, താന് രോഗബാധിതനായി മൃത്യുവക്ത്രത്തിലാണെന്ന് ജിന്ന അപ്പോള് മനസ്സിലാക്കിയിരുന്നോ?
ജിന്നയില് ഇങ്ങനെയൊരു ആന്തരവ്യതിയാനം വന്നതുപോലെ മഹാത്മാ ഗാന്ധിയിലും എതിര്വശത്തോട്ട് ഒരു മാറ്റം വന്നു. തന്റെ ശവശരീരത്തിനു മുകളില് മാത്രമേ ഇന്ത്യാവിഭജനം നടക്കുകയുള്ളൂവെന്ന് ഗാന്ധിജി നിര്ബന്ധം പിടിച്ചിരുന്നു. ഒടുവില്‍, പാകിസ്താന് അസത്യം ആണെന്ന് 1947 ജൂണ്‍ 13-ന് പറഞ്ഞു. ഇതിന്റെ പേരില് ചോരചൊരിയുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍, ഇന്ത്യ വിഭജിക്കപ്പെടട്ടെ എന്ന് സമ്മതിക്കുകയും ചെയ്തു.
ഇതാണ് സത്യനിഷ്ഠ; അഹിംസാനിഷ്ഠയിലൂടെയുള്ള സത്യനിഷ്ഠ. പിന്നീട് പാകിസ്താന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തിവിട്ടു. കൃത്രിമമായ ഒരു ആസാദ് കശ്മീര് സൃഷ്ടിക്കാന് പരിശ്രമിക്കുന്നതിന്റെ പിന്നിലുള്ള പാകിസ്താന്റെ ഗൂഢതന്ത്രം ഗാന്ധിജി കണ്ടറിഞ്ഞു. അതിനാല് ഗാന്ധിജി അചഞ്ചലമായ ദൃഢതയോടെ പ്രഖ്യാപിച്ചു: 'ഇനി ഇന്ത്യയുടെ ഒരു ഭാഗവും വിഭജിക്കാന് പാടില്ലാത്തതാണ്'.
ഇതാണ് ഇന്നും ഇന്ത്യയുടെ കശ്മീര് നയത്തിന്റെ അടിവേര്. ഇതൊന്നും ശ്രദ്ധിക്കാന് ശ്രമിക്കാതെ (എഴുത്തില് അത് തെളിയാത്തതുകൊണ്ട് പറയുകയാണ്) കുറെ കൂട്ടരുടെ കഷ്ടപ്പാട് എണ്ണിപ്പറഞ്ഞ് ഒരു നാടിന്റെ അഭിമാനസത്തയായ ഒരു മഹത്തായ നിലപാട് മാറ്റണമെന്ന് വിളിച്ചുപറയുന്ന ഒരാള്ക്ക് ഒരെഴുത്തുകാരന്റെ ദീര്ഘവീക്ഷണമോ ഒരു ആക്ടിവിസ്റ്റിന്റെ സത്യദീക്ഷയോ ഉണ്ടെന്ന് പറയാനാവില്ല. ആസാദ് കശ്മീര് അനുവദിച്ചാല്ത്തന്നെ ചൈനയുടെ പിടിയിലുള്ള പ്രദേശത്തിന്റെ (14500 ച. നാഴിക) കാര്യത്തെപ്പറ്റി മിസ്സിസ് റോയിക്ക് ഒന്നും പറയാനില്ല. അവര് അതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ലെന്ന് തോന്നുന്നു. അവര് ചിന്തിച്ചിട്ടില്ലാത്ത മറ്റൊരു കാര്യംകൂടെ ചൂണ്ടിക്കാണിക്കാം - ഇന്ത്യയുടേതല്ലെന്ന് പറഞ്ഞ് നുഴഞ്ഞുകയറ്റക്കാര് പിടിച്ചെടുത്ത ആസാദ് കശ്മീര് (650 ച. നാഴിക) പാകിസ്താന് തങ്ങളുടെ രാജ്യത്തിലെ ഒരു സംസ്ഥാനമായി ഇന്നോളം അംഗീകരിച്ചിട്ടില്ല. എല്ലാ അന്താരാഷ്ട്ര നിയമങ്ങള്ക്കും എതിരാണ് അത്. അതിനെ പാകിസ്താന് ഉണങ്ങാനനുവദിക്കാതെ ഒരു വ്രണമായി നിലനിര്ത്തിയിരിക്കുകയാണ്. പാകിസ്താനേക്കാള് ആസാദ് കശ്മീരിനുവേണ്ടി അരുന്ധതി റോയി വാദിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
ഗാന്ധിജി പ്രഖ്യാപിച്ചതുപോലെ, ഇനിയൊരിക്കലും ഇന്ത്യയിലെ ഒരു ദേശവും ഹിന്ദു ഭൂരിപക്ഷം എന്നും മുസ്ലിം ഭൂരിപക്ഷം എന്നുമുള്ള ന്യായത്തില് വിഭജിക്കപ്പെടാന് ഇന്ത്യ അനുവദിക്കില്ല. ഇതാണ് എഴുത്തുകാരും പ്രതികരണക്കാരും ഘോഷിക്കേണ്ടത്. കശ്മീരിന്റെ വര്ത്തമാനസ്ഥിതി മാത്രം കണ്ടാല് പോരാ, ഭൂതകാലചരിത്രവും അറിയണം. കശ്മീരിനെ കാശ്യപമഹര്ഷിയുടെ സൃഷ്ടിയാണെന്ന് ഇതിഹാസങ്ങള് പറയും. കുങ്കുമം ഏറ്റവും കൂടുതല് ഉണ്ടാകുന്ന നാടാകയാലാകാം ആ പേരു വന്നത്. ഇന്ന് ചോരയുടെ കുങ്കുമനിറംകൊണ്ടും ആ പേര് അന്വര്ഥമായിരിക്കുന്നു! കശ്മീര് പ്രാചീനഭാരതത്തിന്റെ മഹത്തായ ഒരു അംഗമാണ്. അശോകന് മുതല് അക്ബര് വരെയുള്ള രാജാക്കന്മാര് കശ്മീരില് ഭരണം നടത്തിയത് ഇന്ത്യാചക്രവര്ത്തിമാര് എന്ന നിലയ്ക്കാണ്. 14-ാം നൂറ്റാണ്ടില് ആണ് ഇസ്ലാം അവിടെ എത്തുന്നത്. അതുകൊണ്ട് അത് ഇന്ത്യയുടെ ഭാഗം അല്ലാതാവില്ലല്ലോ. പിന്നീട് ദോഗ്ര വംശക്കാരായി ഭരണാധിപന്മാര്‍. നിവൃത്തിയില്ലാതെ വന്നപ്പോള് ഹരിസിങ് രാജാവ് ഇന്ത്യയുമായി സംയോജനം നടത്തി.
പിന്നെ നടന്നത് പാകിസ്താന്റെ ഗൂഢപ്രേരണയില് നുഴഞ്ഞുകയറ്റക്കാരും ചാരന്മാരും സായുധരായ അക്രമികളും കശ്മീരിലേക്ക് കടന്നുകയറുക എന്നതായിരുന്നു. ഇതു കണ്ടു മടുത്തിട്ടാണ് ഗാന്ധിജി 'ഇനി വിഭജിക്കില്ല' എന്ന് തറപ്പിച്ചു പറഞ്ഞത്. വിഘടിച്ചുപോകണമെന്ന് തോന്നുന്നവര് ഏതു നാട്ടിലുമുണ്ടാകാം. തിരുവിതാംകൂര് സ്വതന്ത്രമാകുമെന്ന് സി.പി. രാമസ്വാമി അയ്യര് വീരസ്യം പറഞ്ഞതും ജുനഗഢിന്റെ സ്വാതന്ത്ര്യമോഹവും ഇന്ത്യ അനുവദിച്ചുകൊടുത്തില്ല. ഗോവയുടെ മോഹവും നടന്നില്ല. അതുപോലെ ആസാദ് കാശ്മീരിന്റെ മോഹവും സമ്മതിക്കില്ല.
രാഷ്ട്രീയചരിത്രവും നമ്മുടെ സംസ്കാരചരിത്രവും കശ്മീര് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആയിരം നാക്കുകൊണ്ട് വിളംബരം ചെയ്യുന്നുണ്ട്. ആസേതുഹിമാചലം എന്നൊരു സങ്കല്പം ഇന്ത്യക്കാര്ക്കെല്ലാം ഉണ്ട്. കന്യാകുമാരി മുതല് കശ്മീര് വരെ എന്നാണ് അതിനര്ഥം. ഇന്ത്യയിലെ പണ്ഡിതന്മാരുടെ മേല് തന്റെ ധൈഷണികമായ പ്രാഭവം ചെലുത്തിയ ആചാര്യ ശങ്കരന് അതിനെ ശക്തിപ്പെടുത്തിയത്, കശ്മീരില് ചെന്ന് ശാരദാംബികാക്ഷേത്രത്തില് വെച്ച് സര്വ്വജ്ഞപീഠം കയറിയിട്ടാണ്. ഈ സങ്കല്പമൊക്കെ മിഥ്യയാക്കാന് പറ്റുമോ?
കശ്മീരിന്റെ സംഭാവനകളെ ഒഴിച്ചുനിര്ത്തിയാല് ഭാരതീയസാഹിത്യം അഥവാ സംസ്കൃതസാഹിത്യം മുടന്തിപ്പോകും. കല്ഹണന്‍, ക്ഷേമേന്ദ്രന്‍, സോമദേവന്‍, ആനന്ദവര്ദ്ധനന്‍, അഭിനവഗുപ്തന്‍, രുയ്യകന്‍, ലോല്ലടന്‍, മാഘന്‍, തുംഖന് തുടങ്ങിയ പേരുകള് അരുന്ധതി റോയിക്ക് അപരിചിതമായിക്കൂടാത്തതാണ്. ഒരു ഇന്ത്യന് എഴുത്തുകാരിയുടെ പ്രാഥമികയോഗ്യതകളില് ഈ അറിവും പെടും. ലോകത്തിന്റെ തന്നെ പ്രാചീന കഥാമാതൃകയായി നില്ക്കുന്ന നിസ്തുലമായ കൃതിയാണ് ഗുണാഢ്യന്റെ ബൃഹല്കഥ. ഇന്ന് അത് ലഭ്യമല്ല. പക്ഷേ, അതിന്റെ രണ്ട് സംക്ഷേപങ്ങള് നമുക്ക് നല്കിയത് കശ്മീരാണ് - ക്ഷേമേന്ദ്രന്റെ 'ബൃഹല്കഥാമഞ്ജരി'യും സോമദേവന്റെ 'കഥാസരില്സാഗര'വും സാഹിത്യചിന്തയില് അതിമഹത്തായ ഔചിത്യസിദ്ധാന്തം അവതരിപ്പിച്ചത് ക്ഷേമേന്ദ്രനാണ് -'ഔചിത്യവിചാരചര്ച്ച'. ലോകത്തിലെ സാദൃശ്യമില്ലാത്ത ചരിത്രകാവ്യം നമുക്ക് തന്നത് 'രാജതരംഗിണി' എഴുതിയ കല്ഹണന് ആണ്. കിരാതാര്ജ്ജുനീയം എഴുതിയ മാഘനെ വിട്ടുകളയാമോ?
സര്വ്വോപരി കശ്മീര് ഇന്ത്യയെയും ലോകത്തെയും കടപ്പെടുന്നത് സാഹിത്യപഠനത്തിന് ഏറ്റവും സഹായിക്കുന്ന ധ്വനീസിദ്ധാന്തം അവതരിപ്പിച്ച 'ധ്വന്യാലോക'കാരനായ ആനന്ദവര്ദ്ധനാചാര്യനെക്കൊണ്ടാണ്. ഇതിന്റെ വ്യാഖ്യാതാവായ അഭിനവഗുപ്തനേയും വിശ്വപണ്ഡിതനായി ആദരിക്കണം. സാഹിത്യദര്ശനത്തിന്റെ ഇരിപ്പിടമായ വ്യംഗ്യചിന്തയില് അധിഷ്ഠിതമാണ് ഈ ധ്വനിവാദം.
മറ്റുള്ളവരെപ്പറ്റിയൊന്നും വിവരിക്കുന്നില്ല. ചരിത്രവും സംസ്കാരവും സാഹിത്യവും ഇന്ത്യയോട് കനകച്ചങ്ങലകൊണ്ട് വരിഞ്ഞുകെട്ടിയ കശ്മീരിനെ ഒരു വര്ഗീയ ഭൂരിപക്ഷത്തിന്റെ പേരില് വിട്ടുകൊടുക്കണമെന്ന് പറയാന് ആര്ക്കും അധികാരമില്ല. വിഘടനവാദികള്ക്ക് നാടുവിട്ടുപോകാം. ദേശത്തെ അന്യാധീനമാക്കാന് പാടില്ല.
ഗാന്ധിജിയും നെഹ്രുവും പട്ടേലും അസന്ദിഗ്ധമായി വിശദമാക്കിയ 'ഇനി വിഭജനമില്ല' എന്ന ചിന്ത ഇന്ത്യയുടെ എല്ലാ കാലത്തേയും സ്വത്വപ്രഖ്യാപനം ആണ്. പഴയ സംസ്കാരത്തിന്റെ ശിരസ്സുമുറിച്ച് ഒരു ദേശത്തിനു 'ആസാദി' കൊടുക്കാന് പറയുന്നവര് എഴുത്തുകാരില് ഉണ്ടായിരിക്കാന് പാടില്ലാത്തതാണ്. ഇന്ത്യയെ ചെറുതാക്കാന് ഇവര്ക്ക് ആരും അധികാരം കൊടുത്തിട്ടില്ല. Thanks & Regards Ganesh Velayudhan System & Network Administrator P.O Box 3505, Riyadh 11481, Saudi Arabia Tel: +966 1 448 0107 Ext. 245, Mobile: +966 50 693 2864 Fax: +966 1 446 4976 Toll Free: 800 758 0000 (KSA only) |
No comments:
Post a Comment