ആണവായുധങ്ങളേക്കാള്‍ വലിയ സമൂല നശീകരണായുധങ്ങളോ? ഉണ്ട്. മാത്രമല്ല ഏത് ലോക്കല്‍ ഭീകരനും അത് തന്റെ ഷോള്‍ഡര്‍ ബാഗില്‍ കൊണ്ട് നടക്കുകയുമാവാം. അതാണ് ആറ്റം ബോംബ് പിറന്ന് രണ്ട് വര്‍ഷത്തിനുശേഷം ജനിച്ച കലാഷ്‌നിക്കോഫ് അസ്സോള്‍ട്ട് റൈഫിള്‍-47; കുറച്ചുകൂടി മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ എ.കെ-47 (അവ്‌തോമാറ്റ് കലാഷ്‌നിക്കോഫ്-47). കൃത്യമായ കണക്കെടുത്താല്‍ 1945-ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച രണ്ട് അണുബോംബുകളേക്കാള്‍ മനുഷ്യരെ ഭൂമുഖത്ത് കൊന്നൊടുക്കിയിട്ടുണ്ട് കൈപ്പിടിയിലൊതുങ്ങുന്ന, സ്‌കൂള്‍കുട്ടികള്‍ക്കുപോലും ഉപയോഗിക്കാന്‍ കഴിയുന്ന ഈ ചെറുതോക്ക്
ഈ മാരകായുധത്തിന്റെ കഥയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകന്‍ സി.ജെ.ചിവേഴ്‌സ് ഒരു പുസ്തകമാക്കിയിരിക്കുന്നത്. തോക്ക്: എ.കെ.47- നും യുദ്ധത്തിന്റെ പരിണാമവും (The Gun: The AK-47 and the Evolution of War ) എ.കെ-47നെപ്പറ്റി ഇതാദ്യ പുസ്തകമല്ല. മൂന്ന് വര്‍ഷം മുമ്പ് എ.കെ-47: ദ വെപണ്‍ ദാറ്റ് ചേഞ്ച്ഡ് ദ ഫേസ് ഓഫ് വാര്‍ എന്നൊരു പുസ്തകവും ഇറങ്ങിയിട്ടുണ്ട്.). മറീന്‍സില്‍ സൈനിക സേവനം നടത്തുമ്പോള്‍ യുദ്ധതന്ത്രങ്ങളെ പറ്റിയുള്ള പഠനം വഴിയും ഭീകരാക്രമണങ്ങള്‍, കലാപങ്ങള്‍ എന്നിവ ടൈംസിന് വേണ്ടി കവര്‍ ചെയ്ത ലേഖകനെന്ന നിലയിലും എ.കെ 47-ന്റെ മാതൃഭൂമിയായ റഷ്യയില്‍ പത്രപ്രവര്‍ത്തനം നടത്തിയ വഴിയുമെല്ലാം തന്നെ തോക്കിനെ പറ്റി ആധികാരികമായി എഴുതാനുള്ള വിവരം ചിവര്‍ക്കുണ്ട്. പക്ഷേ ഈ ഗ്രന്ഥരചനയിലേക്ക് തിരച്ചുവിട്ട പൊരി ഉണ്ടായത് 2001-ല്‍ അഫ്ഗാനിസ്താനില്‍ നിന്ന് പിടികൂടിയ കെട്ടുകണക്കിന് താലിബാന്‍ രേഖകള്‍ അദ്ദേഹത്തിന്റെ കൈയില്‍ വന്നപ്പോഴാണ്. അന്നാട്ടിലെ ടെറര്‍ സ്‌കൂളുകളിലൊക്കെ വിതരണം ചെയ്യുന്ന കൈപ്പുസ്തകങ്ങളുടെ ആദ്യ അധ്യായം തന്നെ എ.കെ.-47 ഉപയോഗത്തെപ്പറ്റിയാണ്.
'ഈ ആയുധം സര്‍വവ്യാപിയാണ്, അതിന് ഒരു നാട്ടിന്റെ സുരക്ഷയിലും സ്ഥിരതയിലും യുദ്ധങ്ങളുടെ സ്വഭാവത്തിലും തൊട്ടറിയാവുന്ന മാറ്റങ്ങള്‍ വരുത്താനാവും, അവ നിരന്തരമായി, അത്ഭുതകരമായ പുതിയ അര്‍ത്ഥങ്ങള്‍ കൈവരിക്കുന്നുണ്ട്. ഞാനും ടൈംസിലെ ഡേവിഡ് റോഡും ഇതെപ്പറ്റി അല്‍പമെഴുതി. അപ്പോഴാണ് എന്റെ ഒരു മുന്‍പ്രൊഫസര്‍ വിളിച്ച് ഇതിനെ പറ്റി കുറേക്കൂടി വിപുലമായി എഴുതണമെന്ന് പറഞ്ഞത്', ചിവര്‍ പുസ്തകരചനയുടെ കാരണത്തെ പറ്റി പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് സൈനികര്‍ ജര്‍മനിയുടെ സ്‌റ്റോംറൈഫിള്‍ എന്ന കൊച്ച് യന്ത്രത്തോക്കിന്റെ ശേഷിയറിഞ്ഞിട്ടുണ്ട്. അതിനെ വെല്ലുന്ന ചെറു യന്ത്രത്തോക്കായിരുന്നു അവരുടെയും ലക്ഷ്യം. ശത്രുസാങ്കേതികവിദ്യ ചാരവൃത്തിയിലൂടെ മോഷ്ടി ച്ച് സ്വന്തമാക്കുന്നതില്‍ പ്രാവീണ്യമുള്ള അവര്‍ ശത്രുവിന്റെ തോക്കില്‍ നിന്ന് ഇന്സ്പിരേഷന് നേടി. സോവിയറ്റ് സൈന്യത്തിലെ ആയുധ ഡിസൈനറായ മിഖായേല്‍ കലാഷ്‌നിക്കോഫ് ആണ് സൈന്യം നടത്തിയ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഡിസൈനായി എ.കെ-47 അവതരിപ്പിച്ചത്. ഉപയോഗക്ഷമതയും സംഹാരശേഷിയും പരമാവധി മുന്നില്‍ കണ്ടുള്ള രൂപകല്‍പനയായിരുന്നു അത്. കൈപ്പിടിയിലൊതുങ്ങുന്ന റൈഫിള്‍, മിതമായ ഭാരവും, റീക്കോയിലും (വെടിമരുന്ന് പൊട്ടിത്തെറിക്കുമ്പോള്‍ തോക്കിന്‍മേലുണ്ടാകുന്ന തിരിച്ചടി) ഓട്ടോമാറ്റിക്ക് ആയും സെമി ഓട്ടോ ആയും ഫയര്‍ ചെയ്യാനുള്ള സംവിധാനം, അക്കാലത്തെ റൈഫിളുകളില്‍ ഉപയോഗിക്കുന്നതിലും ചെറിയ തിരകള്‍. വില കുറഞ്ഞതാണ്, ലളിതമാണ്, ആശ്രയിക്കാവുന്നതാണ്, ആര്‍ക്കും നിഷ്പ്രയാസം ഉപയോഗിക്കാവുന്നതാണ്. ഇതൊക്കെയാണ് ഈ 'മാസ്സ് പ്രൊഡക്ഷന്‍' ആയുധത്തിന്റെ മേന്മകള്‍. അതൊക്കെയാണ് എ.കെ.-47-നെ ഇത്ര ജനപ്രിയാക്കിയത്.
1947-ല്‍ ഉത്പാദനം തുടങ്ങി ഇന്നുവരെ ഏതാണ്ട് പത്ത് കോടി എ.കെ -47-കള്‍ ലോകത്ത് വിറ്റ്‌പോയിട്ടുണ്ട്. അതില്‍ നൂറിലെരൊണ്ണെമെങ്കിലും ഒരു മനുഷ്യന്റെ മരണത്തിന് കാരണമായിട്ടുണ്ട് എന്ന് കൂട്ടിയാല്‍ തന്നെ പത്ത് ലക്ഷം പേര്‍ കലാഷ്‌നിക്കോഫിന്റെ കൃപ കൊണ്ട് കാലപുരിയിലെത്തിയിട്ടുണ്ടാവും. ഇന്നേവരെ രണ്ട് ആറ്റം ബോംബുകള്‍ മാത്രമേ മനുഷ്യരുടെ മേല്‍ പ്രയോഗിച്ചിട്ടുള്ളൂ. അന്ന് രണ്ടര ലക്ഷം പേരേ മരിച്ചിട്ടുമുള്ളൂ. അത് കഴിഞ്ഞ് പിന്നെ ആരും ആറ്റം ബോംബ് ഉണ്ടാക്കിയില്ല എന്നല്ല. അണുബോംബിന്റെ മാരക ശേഷി മൂലം ആരും അത് ഉപയോഗിക്കാന്‍ ധൈര്യപ്പെടാത്ത സ്ഥിതിയായി. ആണവായുധങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കര്‍ശനമായ അന്താരാഷ്ട്ര ഉടമ്പടികള്‍ ഉണ്ടായി. ഇന്ന് അയല്‍വാസിയെ പേടിപ്പിക്കുക എന്നത് മാത്രമാണ് ആറ്റംബോംബിന്റെ ജോലി. മാത്രമല്ല അത് ഏതാനും രാജ്യങ്ങളുടെ കൈയില്‍ മാത്രമേ ഉള്ളുതാനും.
എ.കെ.-47-ന്റെ കാര്യമതല്ല. വലിയ രാജ്യങ്ങളുടെ സൈനികരുടെയും പോലീസുകരുടെയും കൈകള്‍തൊട്ട് പിന്നാക്ക നാട്ടിലെ ദാരിദ്ര്യവാസിയായ കലാപകാരിയുടെ കൈയില്‍ പോലും ഉറപ്പായി കാണും എ.കെ.-47. 1980-കളില്‍ ആഫ്രിക്കയിലെ യു.എസ്സ്. പിന്തുണയോടെ ഭരിക്കുന്ന ഏകാധിപത്യങ്ങള്‍ക്കെതിരായ ഒളിപ്പോര്‍ യുദ്ധങ്ങളില്‍ സോവിയറ്റ് യൂനിയന്‍ ഈ ആയുധം വന്‍തോതില്‍ കലാപകാരികള്‍ക്ക് വിതരണം ചെയ്തു. എ.കെ.-47 ന്റെ ആഗോളപ്രചാരത്തിന്റെ തുടക്കം അവിടെ നിന്നാണ്.
ഇതേ കാലത്ത് പാശ്ചാത്യ രാജ്യങ്ങളൊന്നും ആഫ്രിക്കയില്‍ നടക്കുന്ന ഈ വന്‍ ചെറുതോക്ക് വ്യാപാരത്തിലേക്ക് ശ്രദ്ധ ചെലുത്തിയതുമില്ല. അവരുടെ ശ്രദ്ധ മുഴുവന്‍ റോക്കറ്റുകളിലും മിസ്സൈലുകളിലും ഘടിപ്പിക്കാവുന്നതും ബോംബര്‍ വിമാനങ്ങളില്‍ കൊണ്ടുനടക്കാവുന്നതുമായ സമൂല നശീകരണ ആയുധങ്ങളിലായിരുന്നു. 1980-കളുടെ ഒടുവില്‍ അമേരിക്ക ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ യു.എസ്സ്. പിന്തുണയില്‍ നിലനിന്ന പല ഭരണകൂടങ്ങളുടെയും പരമ്പരാഗത സൈന്യങ്ങള്‍ നിലംപതിച്ചു, രാജ്യങ്ങള്‍ ഗോത്രവിഭാഗങ്ങളായി ശിഥിലമായി. എ.കെ. തോക്കുകള്‍ കേവലം പത്തു ഡോളര്‍ പോലെ കുറഞ്ഞ വിലകള്‍ക്ക് പോലും കിട്ടുന്ന നാട്ടില്‍ ഈ കൊച്ചു തോക്ക് ചോരപ്പുഴകള്‍ക്ക് കാരണമായി.
എ.കെ.-47 ആഫ്രിക്കന്‍ സംസ്‌കാരത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ തളിവാണ് മൊസാമ്പിക്കിന്റെ ദേശീയപതാക. തൂമ്പയും എ.കെ.-47 നുമാണ് ആ കൊടിയില്‍ വരച്ചുകാട്ടിയിരിക്കുന്ന വസ്തുക്കള്‍. ഇത് മാത്രമല്ല, മൊസാമ്പിക്കിലെ പല മുന്‍ കലാപകാരികളുടെയും മക്കളുടെ പേര് തന്നെ കലാഷ് എന്നാണ്. ഈ രാജ്യത്ത് മാത്രം കലാഷ്‌നിക്കോഫ് പത്ത് ലക്ഷം പേരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്.
ഏതായാലും 1980-കളുടെ അന്ത്യത്തില്‍ സോവിയറ്റ് യൂനിയന്‍ തകരുമ്പോഴേക്കും എ.കെ.യുടെ പ്രശസ്തി ആഫ്രിക്കയില്‍ നിന്ന് പശ്ചിമേഷ്യയും പൂര്‍വേഷ്യയും വഴി ലോകമെമ്പാടും പരന്നു കഴിഞ്ഞിരുന്നു. പോകുന്ന വഴികളിലൊക്കെ ആര്‍ക്കും കാണാവുന്ന രക്തച്ചൊരിച്ചല്‍ ഉണ്ടാക്കി. ഇതേ കാലത്ത് തന്നെയാണ് ഈ ആയുധം ലാറ്റിനമേരിക്കയിലുമെത്തിയത്. രാഷ്ട്രീയ ഒളിപ്പോരുകളില്‍ മാത്രമല്ല കൊക്കേന്‍ മയക്കുമരുന്ന് വ്യാപാരത്തിലും എ.കെ.-47 ന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് അങ്ങനെ ലോകമറിഞ്ഞു.
കലാഷ്‌നിക്കോഫുകള്‍ ചെയ്യുന്ന ദ്രോഹം ആര്‍ക്കും ഇതേവരെ മനസ്സിലായിട്ടില്ല എന്നല്ല. മാധ്യമപ്രവര്‍ത്തകര്‍ പുസ്തകങ്ങളെഴുതാന്‍ തുടങ്ങുന്നതിനും ഏറെ മുമ്പ് തന്നെ ഐക്യരാഷ്ട്ര സഭ പോലുള്ളവയുടെ വിദഗ്ധര്‍ ഈ തോക്ക് ചെയ്യുന്ന ദ്രോഹങ്ങള്‍ പഠിക്കുകയും എ.കെ.-47 വ്യാപാരം നിയന്ത്രിക്കാന്‍ നീക്കങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.്. എക്കാലത്തും ഇതിനെതിരെ നിന്നത് യുനൈറ്റഡ് സ്റ്റേറ്റ്‌സ് തന്നെ. ഗവണ്മന്റ് പൗരന്മാരെ പീഡിപ്പിക്കുന്ന അവസ്ഥയില്‍ സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ പൗരന്മാര്‍ക്ക് ആയുധം കൈയില്‍ വെക്കാന്‍ അവകാശമുണ്ടെന്ന് ഭരണഘടന തന്നെ പറയുന്ന രാജ്യമാണത്.
2001-ല്‍ ചെറിയ ആയുധങ്ങള്‍ ഗവണ്മന്റ് സേനകള്‍ക്കും ക്രമസധാന പാലന സേനകള്‍ക്കും മാത്രമേ വില്‍ക്കാവൂ എന്ന നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ കൂടിയ യു.എന്‍. സമ്മേളനത്തില്‍ യു.എസ്. അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എതിര്‍ത്ത് പറഞ്ഞ ന്യായങ്ങള്‍ ഇതാ:
ചെറുതോക്കുകളുടെ നിയമവിധേയമായ ഉത്പാദനം, വ്യാപാരം എന്നിവ നിയന്ത്രിക്കാനുള്ള നീക്കങ്ങളെ ഞങ്ങള്‍ പിന്തുണക്കില്ല...പല സന്നദ്ധ സംഘടനകളും ആഹ്വാനം ചെയ്യുന്നതുപോലെ സിവിലിയന്മാര്‍ ആയുധങ്ങള്‍ സ്വന്തമാക്കുന്നത് തടയണമെന്ന നിലപാടും ഞങ്ങള്‍ അംഗീകരിക്കില്ല. പീഡിതരായ ഒരു ഭരണേതര വിഭാഗത്തിന് ആത്മരക്ഷാര്‍ത്ഥം ഉപയോഗിക്കാന്‍ പോലും സഹായം നല്‍കരുതെന്ന വാദം താത്വികമായും പ്രായോഗികമായും വികലമാണ്.
തോക്ക് ഉത്പാദകരുടെയും വ്യാപാരികളുടെയും സ്‌പോര്‍ട്‌സ്, വേട്ട എന്നീ ആവശ്യങ്ങള്‍ക്കായി തോക്ക് ഉപയോഗിക്കുന്നവരുടെയും ലോബി യു.എസ്സില്‍ ശക്തമാണ് എന്നതാണ് അമേരിക്കന്‍ നിലപാടിലെ രാഷ്ട്രീയം. അതിനേക്കാള്‍ പ്രധാനം എ.കെ.-47 ഉപയോഗിക്കുന്ന തീവ്രവാദി സംഘങ്ങളുടെ ആക്രമണങ്ങളൊന്നും അമേരിക്കക്കാര്‍ ജന്മനാട്ടില്‍ കണ്ടിട്ടില്ല എന്നതാണ്.
Courtesy: Mathrubhumi.com
www.keralites.net |
__._,_.___
No comments:
Post a Comment