'സി.വി.'യില്‍ അവകാശവാദങ്ങള്‍ പൊള്ളയാകരുത്,
ബാംഗ്ലൂര്‍: ജോലി വിട്ട് പുതിയ കമ്പനിയില്‍ ജോലി നേടുന്നതിനായി ബയോഡേറ്റയില്‍ (സി.വി.) അവകാശവാദങ്ങള്‍ നിരത്തുന്നത് ഇനി സൂക്ഷിച്ചുവേണം. ഇന്റര്‍വ്യൂവിനായി എത്തുന്നവരെക്കുറിച്ച് കൂടുതല്‍ അന്വേഷണവും പഠനവും വിശകലനവും ഒക്കെ നടത്തുന്ന രീതി അവലംബിച്ചു തുടങ്ങിയതായി പ്രമുഖ എച്ച്.ആര്‍. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ 'ഗ്ലോബല്‍ ഹണ്ടി'ന്റെ ഡയറക്ടര്‍ സുനില്‍ ഗോയല്‍ പറയുന്നു., ഉദ്യോഗാര്‍ഥിയുടെ കീ റിസള്‍ട്ട് ഏരിയ (കെ.ആര്‍.എ.) വിശകലനമാണ് ഇതിനായി ബഹുരാഷ്ട്ര കമ്പനികളും രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനികളും ഉപയോഗിക്കുന്നത്. മുന്‍പ് വിദേശരാജ്യങ്ങളില്‍ മാത്രം നിലനിന്നിരുന്ന ഈ രീതി ഇന്ത്യയിലെ പ്രമുഖ കമ്പനികളും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്., ബയോഡേറ്റയില്‍ അവകാശവാദങ്ങളുടെ പെരുമഴതന്നെയാണ് ഉദ്യോഗാര്‍ഥികള്‍ നിരത്തുന്നത്. എന്നാല്‍ ഇതില്‍ ഭൂരിപക്ഷവും പൊള്ളയാണെന്നാണ് അനുഭവത്തില്‍ തെളിഞ്ഞിട്ടുള്ളത്. മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ നേട്ടങ്ങളെല്ലാം തന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണെന്ന് ഉദ്യോഗാര്‍ഥികള്‍ അവകാശപ്പെടാറുണ്ട്. ഒരു ടീമില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ ടീമിന്റെ നേട്ടങ്ങളെല്ലാം എങ്ങനെ ഒരു വ്യക്തിക്ക് അവകാശപ്പെടാനാകും. അതുകൊണ്ടുതന്നെ ആ ടീമില്‍ ഉദ്യോഗാര്‍ഥിയുടെ കൃത്യമായ പങ്കെന്തായിരുന്നു എന്നാണ് പുതിയ രീതി അനുസരിച്ച് പരിശോധിക്കുന്നത്., ഇതിനായി ഉദ്യോഗാര്‍ഥിയുടെ പൂര്‍വകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ശാസ്ത്രീയ മാര്‍ഗമാണ് കെ.ആര്‍.എ. വിശകലനമെന്നും സുരേഷ് ഗോയല്‍ പറഞ്ഞു., ഇന്റര്‍വ്യൂവില്‍ പറയുന്നതിനേക്കാള്‍ ബയോഡേറ്റയില്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ ശരിയാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഉദ്യോഗാര്‍ഥിക്കാണ്. അതിനായി സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല, ശമ്പള സ്ലിപ്പിന്റെ പകര്‍പ്പ്, ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍, ഫോം- 16, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, മറ്റു കമ്പനികളില്‍ നിന്നു ലഭിച്ചിട്ടുള്ള ഓഫര്‍ ലെറ്ററുകള്‍, ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയൊക്കെ ഇപ്പോള്‍ കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി., പലപ്പോഴും എംപ്ലോയീ റഫറന്‍സ് ഒരു തൃപ്തികരമായ നിയമനമാര്‍ഗമല്ലെന്നും സുരേഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. ഉദ്യോഗാര്‍ഥിയെ പരിചയപ്പെടുത്തുന്നത് പലപ്പോഴും ജീവനക്കാരന്റെ സുഹൃത്തായിരിക്കും. അതുകൊണ്ടുതന്നെ ഉദ്യോഗാര്‍ഥിക്ക് അനുകൂലമായ നിലപാടായിരിക്കും റഫര്‍ ചെയ്യുന്നവര്‍ സ്വീകരിക്കുക. മാത്രമല്ല, ഐ.ടി. പോലെയുള്ള സാങ്കേതിക പരിജ്ഞാനമാവശ്യമുള്ള മേഖലയില്‍ ജോലിക്കു പറ്റിയ ആളെത്തന്നെ ഈ മാര്‍ഗത്തിലൂടെ പലപ്പോഴും ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു., ജീവനക്കാര്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ പങ്കാളികളാകുന്നതും ഇപ്പോള്‍കമ്പനികള്‍ക്ക് തലവേദനയായിട്ടുണ്ട്. ഒരു പ്രമുഖ ഐ.ടി. കമ്പനിയിലെ ജീവനക്കാരന്‍ വിമാനം വിട്ടുപോകാതിരിക്കാനായി വ്യാജബോംബ് ഭീഷണി ഉയര്‍ത്തിയതും മറ്റൊരു എച്ച്.ആര്‍. ഉദ്യോഗസ്ഥന്‍ ഭാര്യയെ കൊലപ്പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. വീട്ടുജോലിക്കു നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു ഐ.ടി. കമ്പനി ജോലിക്കാരനും ഭാര്യയും കൂടി ദിവസങ്ങളോളം ശാരീരികമായി പീഡിപ്പിച്ച സംഭവമൊക്കെ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും സുരേഷ് ഗോയല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ബാംഗ്ലൂരിലെ വിലാസം മാത്രമല്ല, സ്വദേശത്തെ സ്ഥിരമേല്‍വിലാസവും തിരിച്ചറിയല്‍ കാര്‍ഡുമൊക്കെ ഇപ്പോള്‍ ഇന്റര്‍വ്യൂവിനെത്തുന്നവരോട് കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഒരിക്കലെങ്കിലും ചുമത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതും ഇപ്പോള്‍ അനിവാര്യമായി മാറിയിരിക്കുകയാണെന്നും സുരേഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.
__._,_.___
No comments:
Post a Comment