Monday, September 27, 2010

[www.keralites.net] വസ്ത്രധാരണത്തിന്റെ നിര്‍ബന്ധങ്ങള്‍ക്കു പിന്നില്‍



Posted on: 27 Sep 2010

വസ്ത്രധാരണത്തിന്റെ നിര്‍ബന്ധങ്ങള്‍ക്കു പിന്നില്‍

ബി.എം. സുഹറ


വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അവരവരുടെ വ്യക്തിത്വത്തിന്റെ പ്രകടനം കൂടിയാണ്. അവരവര്‍ക്ക് ഇണങ്ങുന്നതും അതേസമയം കാണുന്നവര്‍ക്ക് അരോചകമായിത്തോന്നാത്തതുമാകണം മാന്യമായ വേഷധാരണം. നാം ജീവിക്കുന്ന ചുറ്റുപാടിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതുകൂടിയായിരിക്കണം. പക്ഷേ, ഇതൊക്കെ സ്വയം തീരുമാനിക്കാനുള്ള അവകാശം ഈ രാജ്യത്തെ ഏതൊരാണിനും പെണ്ണിനുമുണ്ട്. എന്നിരിക്കേ, കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെമേല്‍ ചില മതമൗലികവാദികള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്ന ഡ്രസ്‌കോഡ് വ്യക്തിസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യധ്വംസനം കൂടിയാണെന്നു പറയാതെ നിവൃത്തിയില്ല. കേരളത്തിലെ മുസ്‌ലിംസ്ത്രീകള്‍ ഇവിടത്തെ കാലാവസ്ഥയ്ക്കും സംസ്‌കാരത്തിനും യോജിച്ച വസ്ത്രങ്ങളായിരുന്നു പണ്ടുമുതലേ ധരിച്ചിരുന്നത്. മലബാറില്‍ കാച്ചിയും പെങ്കുപ്പായവുമായിരുന്നു പണ്ടുമുതലേ വേഷം. തലയില്‍ കസവുതട്ടംകൊണ്ട് മറച്ചാണ് അവര്‍ പുറത്തിറങ്ങിയിരുന്നത്. ഏറനാട്ടില്‍ കാച്ചിയുണ്ടായിരുന്നില്ല. വെള്ള സൂരിത്തുണിയും പുള്ളിക്കുപ്പായവും. തലയില്‍ പുള്ളിത്തട്ടം. പുറത്തിറങ്ങുമ്പോള്‍ വെള്ള മല്‍മലുകൊണ്ടുള്ള മേലാപ്പ്. ഇങ്ങനെ ഓരോ നാട്ടിലും വ്യത്യസ്തമായിരുന്നു വേഷം. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെയുള്ള വിവിധ മതസ്ഥരായ സ്ത്രീകളെ വേഷംകൊണ്ടും ഭാഷകൊണ്ടും തിരിച്ചറിയാന്‍ സാധിച്ചിരുന്നു. അക്കാലത്ത് മുസ്‌ലിം സ്ത്രീകളുടെ ജീവിതം അകത്തളത്തില്‍ തളച്ചിട്ടതായിരുന്നു. കാലം മാറിയപ്പോള്‍ സ്‌കൂളുകളിലും കോളേജിലും ചെന്നുപഠിക്കാനും പുറത്തിറങ്ങി പ്രവര്‍ത്തിക്കാനും മുസ്‌ലിം സ്ത്രീകള്‍ക്കും അവസരം ലഭിച്ചുതുടങ്ങി. ഇത് അവരുടെ വേഷത്തിലും മാറ്റങ്ങളുണ്ടാക്കി. പുതിയ തലമുറ പാവാട, ചുരിദാര്‍, സാരി തുടങ്ങിയ സൗകര്യപ്രദമായ വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായി.

ഈയടുത്ത കാലത്തായാണ് കേരളത്തിലെ ജനങ്ങള്‍ സംശയദൃഷ്ടിയോടെ പരസ്​പരം നോക്കിത്തുടങ്ങിയത്. അജ്ഞാതമായൊരു ഭീതിയും സുരക്ഷിതത്വമില്ലായ്മയും ഇന്ന് എല്ലാവരുടെയും ഉള്ളിലുണ്ട്. ജാതിയും മതവും നോക്കി സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി പണ്ട് കേരളത്തിലുണ്ടായിരുന്നില്ല. അതുപോലെത്തന്നെ ജാതിതിരിച്ചുള്ള ഗ്രാമങ്ങളും നമുക്കന്യമായിരുന്നു. വേഷത്തിന്റെ കാര്യത്തില്‍ മതം കലര്‍ത്തുന്നത് ഇതിന്റെ മുന്നോടിയായിട്ടല്ലേ എന്നു സാധാരണക്കാര്‍ സംശയിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. സ്വന്തം കാര്യലാഭത്തിനുവേണ്ടി ഒരു ചെറിയ വിഭാഗം ആളുകള്‍ ബോധപൂര്‍വം ഇവിടെ വര്‍ഗീയലഹളകളുണ്ടാക്കി മുതലെടുപ്പ് നടത്തുന്നു. ഈ അക്രമത്തെയാണ് ചിന്താശീലരായ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് എതിര്‍ത്ത് തോല്പിക്കേണ്ടത്.

ഓരോ രാജ്യത്തെയും കാലാവസ്ഥ, ജീവിതസാഹചര്യങ്ങള്‍, ധരിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളാണ് വസ്ത്രധാരണത്തെ നിശ്ചയിക്കുന്നത്. അറബിനാടുകളിലെ ചുഴറ്റിയടിക്കുന്ന കാറ്റും കാലാവസ്ഥയില്‍ അടിക്കടിയുണ്ടാവുന്ന മാറ്റങ്ങളുമാണ് അവരുടെ വസ്ത്രധാരണത്തിന്റെ മാനദണ്ഡം. അത് അവരുടെ സംസ്‌കാരത്തിനും ആരോഗ്യത്തിനും യോജിക്കുന്നതായിരുന്നു. ആ വേഷം എങ്ങനെ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ പൊതുവേഷമാവും? കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് വേഷധാരണത്തില്‍ സ്വന്തമായൊരു സംസ്‌കാരമുണ്ടായിരുന്നു. അറബികളെ അന്ധമായി അനുകരിക്കല്‍ പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നതിനു തുല്യവും അപലപനീയവുമാണ്. കാലാകാലമായി കേരളത്തിലെ പുരുഷന്മാര്‍ കേരളീയവേഷം തന്നെയാണ് ധരിക്കുന്നത്. അതിലാര്‍ക്കും പരിഭവമോ പരാതിയോ ഇല്ല. പിന്നെന്തിനാണ് സ്ത്രീകളുടെമേല്‍ കുതിരകേറ്റം? ചാഞ്ഞ മരമാവുമ്പോള്‍ ആര്‍ക്കും പാഞ്ഞുകേറാമല്ലോ. സ്ത്രീകള്‍ ജനിക്കുന്നതും ജീവിക്കുന്നതും വേഷം ധരിക്കുന്നതും പുരുഷന്മാരെ ആകര്‍ഷിക്കാനാണ് എന്ന അബദ്ധധാരണയാണ് ആദ്യം തിരുത്തിക്കുറിക്കേണ്ടത്. സ്വന്തം വസ്ത്രം നിശ്ചയിക്കാനും തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം പുരുഷന്റേതെന്നതുപോലെ സ്ത്രീയുടെയും മൗലികാവകാശമാണ്. അവനവന്റെ ശരീരത്തിനും സ്വന്തം നാട്ടിലെ കാലാവസ്ഥയ്ക്കുമിണങ്ങുന്ന വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം ഏതൊരാള്‍ക്കുമുണ്ട്. സ്വന്തം ശരീരം പ്രദര്‍ശനവസ്തുവാക്കുന്ന രീതിയിലുള്ള വേഷം ധരിക്കാതിരിക്കലാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷ. കാരണം സ്ത്രീശരീരം കണ്ടാല്‍ വികാരംകൊള്ളുന്ന പുരുഷന്മാരാണ് ഇന്നും കേരളത്തിലേറെയുള്ളത്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം. നമ്മുടെ പുരുഷമനസ്സുകള്‍ എന്തേ ഇങ്ങനെ വികലമാകാന്‍ എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നതിനുപകരം സ്ത്രീകളുടെമേല്‍ പെരുമാറ്റച്ചട്ടം അടിച്ചേല്പിക്കുന്നത് ചിന്താശക്തിയുള്ളവര്‍ക്ക് ന്യായീകരിക്കാനാവില്ല. സ്ത്രീകള്‍ ഇന്ന വേഷമേ ധരിക്കാവൂ എന്നുള്ള ശാഠ്യം വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല അധര്‍മം കൂടിയാണ്.


ആഗോളീകരണത്തിന്റെ ഭാഗമായി സ്ത്രീ എന്നാല്‍ ശരീരം എന്ന സമവാക്യം അറിഞ്ഞോ അറിയാതെയോ ഇവിടെ വേരുപിടിച്ചിരിക്കുന്നു. സ്ത്രീശരീരം കച്ചവടച്ചരക്കായി മാറ്റിയതില്‍ ഇവിടത്തെ കച്ചവടക്കാര്‍ക്കു മാത്രമല്ല പത്ര, ടി.വി., സിനിമാ മാധ്യമങ്ങള്‍ക്കും കാര്യമായ പങ്കുണ്ട്. ഉദാരീകരണവും ആഗോളീകരണവുമൊക്കെ അതിന് ആക്കം കൂട്ടുകയും ചെയ്തു. വികസിത രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രമാണ് ഇന്ന് ഇന്ത്യ. അവരുടെ ഉത്പന്നങ്ങള്‍ വാങ്ങിച്ചുകൂട്ടുന്ന ഒരു യുവതലമുറ ഇവിടെ വളര്‍ന്നു വരേണ്ടത് അവരുടെ ആവശ്യമാണ്. കോടിക്കണക്കിനു രൂപയുടെ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളാണ് ഇന്ന് ഇന്ത്യയില്‍ വിറ്റഴിയുന്നത്. ഇങ്ങനെയൊരു കച്ചവടതന്ത്രത്തിന്റെ ഭാഗമായിട്ടുതന്നെയാണ് പര്‍ദയും കേരളത്തിലെത്തിയത്. ആഗോളതലത്തില്‍ വേരുകളുള്ള ഒരു കമ്പനിയുടെ പരസ്യപ്രചാരണമാണ് കേരളത്തില്‍ പര്‍ദയെ ഇസ്‌ലാമിക വേഷമാക്കിയത്. ഫാഷന്റെ പിന്നാലെ പരക്കം പായാനുള്ള വ്യഗ്രതയ്ക്കിടയില്‍ അതില്‍ ഒളിച്ചിരിക്കുന്ന ഹിഡന്‍ അജന്‍ഡ ഇവിടത്തെ സ്ത്രീകള്‍ മനസ്സിലാക്കിയതുമില്ല.

വേഷം മതചിഹ്നമായതോടെയാണ് കേരളത്തില്‍ മനുഷ്യമനസ്സുകള്‍ അകലാന്‍ തുടങ്ങിയതും ഇവിടെ മതസ്​പര്‍ധകള്‍ക്ക് തുടക്കമിട്ടതും. ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സുകള്‍ അടുക്കാനാകാത്തവിധം അകന്നുകൊണ്ടിരിക്കുകയാണ്. അധ്യാപകന്റെ കൈവെട്ടുകേസും ഇസ്‌ലാമികവേഷം ധരിക്കാത്തതിന് ഒരു പെണ്‍കുട്ടിയെ വേട്ടയാടിയതുമൊക്കെ ഇതിന്റെ ദുരന്തഫലങ്ങളാണ്. ഇതിനു തടയിട്ടില്ലെങ്കില്‍ നമ്മുടെ ഭാവിതലമുറ നമുക്ക് മാപ്പുതരില്ല. വേഷത്തിലൂടെ താന്‍ മതവിശ്വാസിയാണെന്നു ബോധ്യപ്പെടുത്തുക എന്ന സാഹചര്യം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വേദനാജനകമായ കാര്യമാണ്. വേഷമല്ല ഒരാളെ അളക്കാനുള്ള അളവുകോല്‍. അറബിവേഷം ധരിച്ചതുകൊണ്ടുമാത്രം ആരും യഥാര്‍ഥ ഇസ്‌ലാമാവുന്നില്ല. വാക്കിലും പ്രവൃത്തിയിലുമാണ് ഇസ്‌ലാമികത വേണ്ടത്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഇസ്‌ലാം മതം. ഒരു ഇസ്‌ലാംമത വിശ്വാസി എങ്ങനെ ജീവിക്കണമെന്ന് ഖുര്‍ആനില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. തെറ്റുചെയ്യുന്ന സ്ത്രീയും പുരുഷനും ഒരുപോലെ ശിക്ഷ അനുഭവിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. സ്ത്രീ തെറ്റു ചെയ്താല്‍ ശിക്ഷ കൂടുമെന്നോ പുരുഷനാണെങ്കില്‍ ശിക്ഷ കുറയുമെന്നോ എവിടെയും പറഞ്ഞതായി വായിച്ചിട്ടില്ല. ''ദുര്‍ന്നടപ്പുകാരനായ പുരുഷനെയും ദുര്‍ന്നടപ്പുകാരിയായ സ്ത്രീയെയും നൂറടിവീതം അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നെങ്കില്‍ അവരുടെ ശിക്ഷ നടപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. അവരെ ശിക്ഷിക്കുന്നതിനു സത്യവിശ്വാസികളില്‍ ഒരു സംഘം സാക്ഷികളാവുകയും ചെയ്യട്ടെ'' (അന്നൂര്‍, അധ്യായം 24,2) - കുറ്റവാളി സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ശിക്ഷ തുല്യമായിരിക്കണമെന്നാണ് ഈ വാക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചാരിത്ര്യവതികളായ സ്ത്രീകളെക്കുറിച്ച് അപവാദപ്രചാരണം നടത്തുകയും തെളിയിക്കാതിരിക്കുകയും ചെയ്യുന്ന ആണിനെയും പെണ്ണിനെയും ഒരുപോലെ ശിക്ഷിക്കണമെന്നും അല്ലാഹു കല്പിച്ചിട്ടുണ്ട്. അതുപോലെത്തന്നെ തെളിവുകളും സാക്ഷികളുമില്ലാതെ സ്വന്തം ഭാര്യമാരുടെമേല്‍ കുറ്റമാരോപിക്കുന്നവര്‍ക്കും ഇഹത്തിലും പരത്തിലും കടുത്ത ശിക്ഷയുണ്ടെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അപവാദപ്രചാരണം നിന്ദ്യമായ കാര്യമാണെന്ന് അറിഞ്ഞുകൊണ്ട് വേഷത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം താറുമാറാക്കുന്നത് എവിടത്തെ ന്യായമാണ്? പെണ്‍കുട്ടികള്‍ സ്വന്തംകാലില്‍ നില്‍ക്കേണ്ടത് സമൂഹത്തിന്റെകൂടി ആവശ്യമാണ്. തൊഴില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നതുപോലെ വേഷം തിരഞ്ഞെടുക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം അവര്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കാനും അവരെ തിരുത്താനുമുള്ള അവകാശം അവരുടെ മാതാപിതാക്കള്‍ക്കുണ്ട്. വിവാഹിതയാണെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഇടപെടാം. നാട്ടുകാരും മതമൗലികവാദികളും വ്യക്തിജീവിതത്തില്‍ ഇടപെടുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാവതല്ല.

സ്വന്തം ശരീരം പ്രദര്‍ശനവസ്തുവാക്കരുതെന്ന് സ്ത്രീകളോട് അല്ലാഹു കല്പിച്ചത് അവരുടെ സുരക്ഷയ്ക്കുവേണ്ടിക്കൂടിയാണ്. അതോടൊപ്പംതന്നെ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കാനും സദാചാരം കാത്തുസൂക്ഷിക്കാനും വിശ്വാസികളോടും വിശ്വാസിനികളോടും ഒരുപോലെ കല്പിച്ചിട്ടുമുണ്ട്. സദാചാരബോധം കാത്തുസൂക്ഷിക്കുക സ്ത്രീകളുടെ മാത്രം ചുമതലയല്ല. സ്ത്രീകളെപ്പോലെ പുരുഷന്മാര്‍ക്കും ബാധ്യതയുണ്ട്. വളരെ മോശപ്പെട്ട ഒരു കാലഘട്ടത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. സ്ത്രീത്വത്തെ അവഹേളിക്കുന്ന, സദാചാരബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വിഭാഗം യുവതലമുറ അറിഞ്ഞോ അറിയാതെയോ ഇവിടെ വളര്‍ന്നുവരുന്നുണ്ട്.

കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങേണ്ടിവരുമ്പോള്‍ സമൂഹദ്രോഹികളായ ചില പുരുഷന്മാരുടെ കാമക്കണ്ണുകളില്‍നിന്ന് രക്ഷപ്പെടാന്‍ ഇരുമ്പുകവചം അണിഞ്ഞാലോ എന്നുപോലും തോന്നാറുണ്ടെന്ന് പുറത്തിറങ്ങി പ്രവര്‍ത്തിക്കുന്ന വിവിധ മതസ്ഥരായ പല സ്ത്രീകളും എന്നോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്റെ ദേഹം ഒട്ടാകെ മറയ്ക്കുന്ന പര്‍ദപോലുള്ള മേലാട അണിയാന്‍ സ്ത്രീ സ്വയം തീരുമാനിക്കുകയാണെങ്കില്‍ അതിലൊരു തെറ്റുമില്ല.

പര്‍ദ മോശപ്പെട്ട വേഷമാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. പര്‍ദ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ അത് ധരിക്കട്ടെ. പക്ഷേ, അതില്‍ മതത്തിന്റെ പരിവേഷം ചാര്‍ത്തുന്നത് നീതിയല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്. ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് പഠിക്കുകയും അതിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരാള്‍ക്കും അനീതിക്കോ അക്രമത്തിനോ കൂട്ടുനില്ക്കാനാവില്ല എന്നത്, ഇസ്‌ലാം വാക്കുകൊണ്ടല്ല പ്രവൃത്തികൊണ്ടാണ് കാണിച്ചുകൊടുക്കേണ്ടത്. അങ്ങനെ പ്രവൃത്തികൊണ്ട് കാണിച്ചുകൊടുക്കാന്‍പോന്ന ഒരു ആധ്യാത്മികപണ്ഡിതനില്ല എന്നതാണ് മുസ്‌ലിം സമുദായത്തിന്റെ ദുരവസ്ഥ



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment