Monday, September 13, 2010

[www.keralites.net] സുരക്ഷയുടെ പാഠം വീട്ടില്‍ നിന്നുതുടങ്ങട്ടെ



Fun & Info @ Keralites.net

സുരക്ഷയുടെ പാഠം വീട്ടില്‍ നിന്നുതുടങ്ങട്ടെ

വെങ്ങോലയില്‍ ജനിച്ചുവളര്‍ന്ന ഒരാളുടെ പദാവലിയില്‍ 'നൂലുകെട്ട്' എന്ന വാക്ക് ഉണ്ടായിരിക്കുകയില്ല. കഴിഞ്ഞ മാസം 'നൂലുകെട്ടിനിടയ്ക്ക് തലയില്‍ തേങ്ങ വീണ് കുഞ്ഞ് മരിച്ചു' എന്ന വാര്‍ത്ത വായിക്കുന്നതുവരെ ഈ വാക്ക് എനിക്ക് പരിചയമുണ്ടായിരുന്നില്ല. ആ വാക്കിനെക്കുറിച്ചും വാര്‍ത്തയെക്കുറിച്ചുമുള്ള ജിജ്ഞാസ കാരണം വാര്‍ത്ത മുഴുവന്‍ ഞാന്‍ വായിച്ചു..

Fun & Info @ Keralites.net ആ വാര്‍ത്ത കൊല്ലത്ത് നിന്നായിരുന്നു എന്നാണെന്റെ ഓര്‍മ. പുതിയതായി ജനിച്ച കുട്ടിയുടെ(ആണ്‍കുട്ടി?) നൂലുകെട്ട് ചടങ്ങ് നടക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിനായി വീട്ടില്‍ ഒത്തുകൂടിയിരുന്നു. ചടങ്ങിനിടെ മുറ്റത്തുള്ള തെങ്ങില്‍ നിന്ന് തേങ്ങ കുട്ടിയുടെ തലയില്‍ വീഴുകയും അപ്പോള്‍ തന്നെ കുട്ടി മരിക്കുകയും ചെയ്തു. സന്തോഷകരമായ ഒരു ചടങ്ങില്‍ ഇതില്‍ കൂടുതല്‍ ദുരന്തമുണ്ടാകാനുണ്ടോ?

എനിക്കിപ്പോഴും നൂലുകെട്ട് എന്താണെന്ന് അറിയില്ല. എന്നാല്‍ എന്റെ ലേഖനത്തെ സംബന്ധിച്ചിടത്തോളം ഇതിന് വലിയ പ്രസക്തിയില്ല. അതിജീവനത്തിന് പൂര്‍ണമായും മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരു കുട്ടി, തന്റെ സുരക്ഷ ഉറപ്പാക്കേണ്ടവരുടെ മുന്നില്‍ വെച്ച് തന്നെ മരിച്ചു എന്നതിനാണ് ഇവിടെ പ്രാധാന്യം.

സംഭവം എങ്ങിനെയാണ് നടന്നതെന്ന് കൃത്യമായി അറിയില്ല. തേങ്ങ തെങ്ങില്‍ നിന്നോ അതോ ആരുടെയെങ്കിലും കയ്യില്‍ നിന്നോ വീണത്? അഥവാ തേങ്ങ വീണത് തെങ്ങില്‍ നിന്നാണെങ്കില്‍ ചടങ്ങ് നടന്നത് വീടിനു പുറത്തുവെച്ചായിരുന്നോ? അതോ വീടിനോട് ചേര്‍ന്ന് തെങ്ങുണ്ടായിരുന്നോ? ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങായിട്ടും എന്തുകൊണ്ടാണ് ആരും ഇത് ശ്രദ്ധിക്കാതിരുന്നത്?

അപകടങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തകളില്‍ ഒരിക്കലും സുരക്ഷാ വിദഗ്ധര്‍ക്ക് ആവശ്യമുള്ളത്ര വിവരങ്ങള്‍ ലഭ്യമാകാറില്ല. ഇതിന്റെ ഫലമായി പൊതുജനങ്ങളോ സുരക്ഷാ വിദഗ്ധരോ ഈ അപകടങ്ങളില്‍ നിന്ന് ഒന്നും പഠിക്കാറുമില്ല. വാര്‍ത്ത വായിച്ച ആയിരക്കണക്കിന് മലയാളികള്‍ ആ കുട്ടിയ്ക്കും മാാതാപിതാക്കള്‍ക്കും സംഭവിച്ച ദുരന്തത്തില്‍ ദു:ഖിച്ചിട്ടുണ്ടാകും. എന്നാല്‍ ദുരന്തം എങ്ങിനെയാണുണ്ടായതെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ നാളെ ഇത്തരമൊരു ദുര്‍ഗതി അവരുടെ മക്കള്‍ക്ക് ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എങ്ങിനെ കൈകൊള്ളാനാകും?

മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്ത ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് കടുത്ത വേദന തോന്നാറുണ്ട്. അടിസ്ഥാനപരമായ ശ്രദ്ധ കൊണ്ട് മാത്രം തടയാവുന്ന അപകടങ്ങളെക്കുറിച്ചുള്ള നൂറ് കണക്കിന് റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ ഞാന്‍ വല്ലാതെ അസ്വസ്ഥനാകാറുണ്ട്. എന്നാലും 'പാവം', 'കഷ്ടം', 'ആ അമ്മയുടെ കാര്യമൊന്ന് ഓര്‍ത്തുനോക്കൂ' എന്നീ സഹതാപ വാക്കുകള്‍ക്കപ്പുറത്ത് ഇത് തടയാന്‍ നാം ഒന്നും ചെയ്യാറില്ല. ഇത് ശരിയല്ല. വ്യക്തികള്‍ തങ്ങളുടെയും തങ്ങളുടെ ചുറ്റുമുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കില്‍ സമൂഹം അത് ചെയ്യണം. ഒരു രക്ഷിതാവും സ്വന്തം മക്കള്‍ക്ക് അപകടം സംഭവിക്കണമെന്ന് ആഗ്രഹിക്കില്ലെങ്കിലും സ്വന്തം കുട്ടികളുടെ സുരക്ഷയില്‍ വീഴ്ച വരുത്തുന്ന ഓരോ രക്ഷിതാവിനുമായിരിക്കണം മക്കളുടെ മരണത്തിന്റെ ഉത്തരവാദിത്തം.

വീട്ടിലെ സുരക്ഷയെപ്പറ്റിയാണ് ഈ ലേഖനം. നിത്യേന നാം കേള്‍ക്കുന്ന ചില വാര്‍ത്തകള്‍ നോക്കാം

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് വീടോടെ കുഴിച്ചുമൂടപ്പെട്ടവര്‍

വീട്ടില്‍ സ്വിച്ചുകളോ മറ്റോ ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നവര്‍

വീട്ടിലിരിക്കുമ്പോള്‍ ഇടിമിന്നലേറ്റ് മരിക്കുന്നവര്‍

വീട്ടില്‍ വെച്ച് വെള്ളത്തില്‍ മുങ്ങിമരിക്കുന്ന കുട്ടികള്‍

വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴെ വീണ് മരിക്കുന്നവര്‍

വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ വാഹനം ഇടിച്ചുകയറി മരിക്കുന്നവര്‍

മുകളില്‍ പറഞ്ഞവരെല്ലാം മരിക്കുന്നത് റോഡിലോ, വെള്ളത്തിലോ, തീവണ്ടിയിലോ വെച്ചല്ല. ഇവരാരും മരിക്കുന്നത് ജോലിയ്ക്കിടയിലുമല്ല. ഇവരെല്ലാം സ്വന്തം വീട്ടില്‍ വെച്ചാണ് മരിക്കുന്നത്. ഈ മരണങ്ങളില്‍ മിക്കതും ഒഴിവാക്കാമെന്നതാണ് ദു:ഖകരമായ വസ്തുത. ഇവ ഒഴിവാക്കുക തന്നെ വേണം.

വീട്ടിലെ സുരക്ഷയെക്കുറിച്ച് ആലോചിക്കുമ്പോള്‍ വീട്ടിലെ അപകടസാധ്യതകളെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. മരണത്തിന്റെ ഏജന്റുമാര്‍ക്ക് ഒന്നിലധികം വഴികളിലൂടെ നിങ്ങളുടെ വീട്ടിലെത്താം. ജോലിക്കിടയിലെ അപകടത്തെ കുറിച്ചുള്ള എന്റെ ലേഖനത്തെപറ്റി ഒരു കമന്റ് ' മരണം ഓട്ടോ പിടിച്ചും നമ്മെതേടിയെത്തും ' എന്നായിരുന്നു. ഇത് കേരളത്തില്‍ പ്രത്യേകിച്ചും ശരിയാണ്.നിങ്ങളുടെ വീടിരിക്കുന്ന പ്രദേശം ഏതാണെന്നതാണ് അപകടസാധ്യത എത്രത്തോളമെന്നത് നിര്‍ണയിക്കുക. ദേശീയ പാത ഉള്‍പ്പടെ റോഡിനോട് അടുത്ത് വീട് കെട്ടുക എന്നത് മലയാളിയുടെ ശീലമാണ്. ഇതിലൂടെ ചുരുങ്ങിയത് ട്രാഫിക് അപകടസാധ്യതകള്‍ക്കെങ്കിലും വഴിയൊരുങ്ങുന്നു(വീട്ടിലേയ്ക്ക് വണ്ടികള്‍ ഇടിച്ചുകയറുന്നത് ഉള്‍പ്പടെ). എന്നാല്‍ ഹൈവേകള്‍ കൂടുതല്‍ അപകടസാധ്യതകള്‍ക്ക് വഴിതുറക്കും. കഴിഞ്ഞയാഴ്ച കുണ്ടന്നൂരില്‍ ഒരു അമോണിയ ടാങ്കര്‍ മറിഞ്ഞപ്പോഴുണ്ടായ വാതകചോര്‍ച്ച പോലെ ഹൈവേകള്‍ നിങ്ങളുടെ വീടിന്റെ പടിവാതിലില്‍ രാസവസ്തുക്കളെത്തിക്കും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കരുനാഗപ്പള്ളിയില്‍ സംഭവിച്ചതുപോലെ നിങ്ങളുടെ വീടിനടുത്ത് ടാങ്കറുകള്‍ പൊട്ടിത്തെറിച്ചേക്കാം. കേരളത്തില്‍ വല്ലപ്പോഴും സംഭവിക്കുന്നതുപോലെ മദം പൊട്ടിയ ആനകള്‍ നിങ്ങളുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയേക്കാം. അതുകൊണ്ട് കൃത്യമായ കാരണങ്ങളില്ലെങ്കില്‍ ഹൈവേയ്ക്കടുത്ത് വീട് നിര്‍മിക്കാതിരിക്കുക. കാരണം വീടിനോടൊപ്പം നിരവധി അപകടസാധ്യതകളാണ് ഒരു പാക്കേജ് ആയി നിങ്ങള്‍ക്ക് ലഭിക്കുക.

റോഡ് വശത്തെ പ്രദേശങ്ങള്‍ക്ക് മാത്രമല്ല അപകടസാധ്യതയുള്ളത്. പുഴയുടെയും കടലിന്റെയും വശത്തുള്ള വീടുകള്‍ക്കും അപകടസാധ്യതകളുണ്ട്. പുഴയുടെ തീരത്തുള്ള ഒരു വീട് സ്വന്തമാക്കുക എന്നത് മിക്ക മലയാളികളുടെയും സ്വപ്‌നങ്ങളിലൊന്നാണ്(എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം). എന്നാല്‍ ഈ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട ചിലരെങ്കിലും വെള്ളപ്പൊക്കം എന്ന അപകടം നേരിടുന്നുണ്ട്. വീടും വീട്ടിലെ ഉപകരണങ്ങളും, ഒരുപക്ഷെ നിങ്ങളുടെ ജീവന്‍ പോലും നഷ്ടപ്പെടാം. ഇതിനുമുമ്പ് വെള്ളപ്പൊക്കം എന്തെന്ന് അറിഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമെ എത്രപ്പെട്ടെന്നാണ് വെള്ളം ഉയരുകയെന്നതും എത്ര കുറച്ച് സമയം മാത്രമാണ് പ്രതികരിക്കാനുള്ളൂവെന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാനാകൂ. കഴിഞ്ഞ മുപ്പത് വര്‍ഷമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ഈ അണക്കെട്ട് തകര്‍ന്നാല്‍ വെള്ളത്തിനടിയാലാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സ്ഥലങ്ങള്‍ക്കെല്ലാം നിത്യേനയെന്നോണവും ആനുപാതികമല്ലാതെയും വില ഉയരുകയാണെന്ന യാഥാര്‍ത്ഥ്യം ഒരു സുരക്ഷാ വിദഗ്ധനെന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. കാലാവസ്ഥാ വ്യത്യയാനത്തെക്കുറിച്ചും സമുദ്രനിരപ്പ് ഉയരുന്നതിനെക്കുറിച്ചും നിരന്തരം പ്രവചനങ്ങളുണ്ടായിട്ടും കടലിനടുത്തുള്ള ഒരു വസ്തു പോലും വാങ്ങാന്‍ കിട്ടാനില്ലാത്തത് എന്തുകൊണ്ടാണ്?

അപ്പോള്‍ കുന്നിന്‍ ചെരിവുകളുടെ കാര്യമോ? എവിടെയെങ്കിലും നാം നിത്യേന അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കില്‍ അത് കുന്നിന്‍
Fun & Info @ Keralites.net ചെരിവുകളിലാണ്. നിര്‍മാണമേഖലയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് കേരളത്തിലൊട്ടാകെ വ്യാപകമായി കുന്നിന്‍ചെരിവുകള്‍ ഇടിച്ചുനിരത്തുന്നു. നൂറുകണക്കിന് പ്രദേശങ്ങളില്‍ നിന്ന് മണ്ണ് കുഴിച്ചെടുത്ത് ആയിരക്കണക്കിന് ട്രക്കുകളിലായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നത് എന്റെ ദേശമായ കുന്നത്തുനാട് താലൂക്കിലെ സ്ഥിരം കാഴ്ചയാണ്. വെങ്ങോലയ്ക്ക് ഒരിക്കലും വികസന പദ്ധതികള്‍ ലഭിക്കാറില്ലെങ്കിലും കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളവും വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും പോലുള്ള വന്‍ പദ്ധതികള്‍ വെങ്ങോലയുടെ മണ്ണിലാണ് നടക്കുന്നതെന്ന് എന്റെ സഹോദരന്‍ തമാശയായി പറയാറുണ്ട്. ഈ തരത്തില്‍ മണ്ണെടുപ്പ് തുടരുകയാണെങ്കില്‍ അധികം വൈകാതെ കേരളം കുന്നില്ലാത്ത നാടായി മാറും.

ഞാന്‍ വീണ്ടും വിഷയത്തില്‍ നിന്ന് മാറിപ്പോകുന്നു(ഞാന്‍ ലേഖനമെന്നു പറഞ്ഞ് നോവലുകളാണ് എഴുതിക്കൊണ്ടിരിക്കുന്നതെന്ന് ചില സുഹൃത്തുക്കള്‍ ഇപ്പോള്‍ത്തന്നെ തമാശയായി പറയുന്നുണ്ട്). നോവലെഴുതുക എന്നതല്ല എന്റെ ലക്ഷ്യമെങ്കിലും അതിനുവേണ്ട പരിശീലനം വേണ്ടുവോളം ലഭിക്കുന്നുണ്ട്.

വ്യാപകവും ആസൂത്രണമില്ലാത്തതുമായ മണ്ണെടുപ്പ് കേരളത്തിലാകെ ഉരുള്‍പൊട്ടലിന് വഴിവെക്കും. സംസ്ഥാനത്ത് പര്യടനം നടത്തുന്ന ഒരു സുരക്ഷാ വിദഗ്ദ്ധനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം സംഭവിക്കാനിരിക്കുന്ന നൂറുകണക്കിന് ദുരന്തങ്ങളാണ്. കേരളത്തില്‍ സ്ഥിരമായി നിരവധി കുന്നുകള്‍ ഒരേസമയം ഇടിച്ചുനിരത്തുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. ഒരേ കുന്നില്‍ തന്നെ കരിങ്കല്‍ ക്വാറികളുമുണ്ടായിരിക്കും. ഇവിടെ ഡൈനാമിറ്റ് വെച്ച് കരിങ്കല്ല് ഖനനം ചെയ്‌തെടുക്കുന്നത് മണ്ണിനെ അസ്ഥിരമാക്കുന്നു. മണ്ണിലൂടെ എങ്ങിനെ വെള്ളം ഒഴുകുമെന്ന കാര്യം ആലോചിക്കാതെയുള്ള അപരിഷ്‌കൃതമായ കെട്ടിട നിര്‍മാണം(അസ്ഥിരമായ ചെരിവുകളില്‍ നിന്ന് മുറിച്ചെടുക്കുന്ന പ്ലോട്ടുകളില്‍ കെട്ടിടം നിര്‍മിക്കുന്നതും സെപ്റ്റിക്ക് ടാങ്കുകളോ ജലസംഭരണികളോ നിര്‍മിക്കുന്നതും അപ്രോച്ച് റോഡുകള്‍ വെട്ടുന്നതും) വീടിനെയോ കുന്നിനെയോ അസ്ഥിരമാക്കുന്ന വിധം അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉടന്‍ തന്നെയോ ദീര്‍ഘകാലത്തിലോ സംഭവിച്ചേക്കാം.

വ്യവസായ യൂണിറ്റുകളുടെ അടുത്തോ അതുപോലുള്ള പ്രദേശങ്ങളിലോ വീടുകള്‍ നിര്‍മിക്കുന്നതും സ്വയം അപകടംവിളിച്ചുവരുത്തലാണ്. ഈ യൂണിറ്റുകളില്‍ വല്ല അപകടവും ഉണ്ടായാല്‍ അത് വീടിനെ ബാധിച്ചേക്കാം. ഒരിക്കല്‍ അല്‍ബേനിയയില്‍ യുദ്ധോപകരണങ്ങള്‍ സൂക്ഷിക്കുന്ന ഒരു ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ ആയിരക്കണക്കിന് വീടുകള്‍ നശിക്കുകയും ഡസന്‍ കണക്കിന് മനുഷ്യര്‍ മരിക്കുകയുമുണ്ടായി. അവിടെ പരിശോധനയ്ക്കായി ഞാന്‍ ചെന്നിരുന്നു. നിര്‍ഭാഗ്യവശാല്‍, തങ്ങള്‍ ഇത്തരമൊരു അപകടമേഖലയിലാണ് ജീവിക്കുന്നതെന്ന് മിക്കവര്‍ക്കും അറിയില്ലായിരുന്നു. ഇതേ സാഹചര്യമാണ് ഇവിടെയും നലിനില്‍ക്കുന്നത്. പലപ്പോഴും നമ്മുക്കാര്‍ക്കും എന്തെല്ലാം അപകടങ്ങളാണ് അയല്‍പക്കത്തുപോലും ഒളിച്ചിരിക്കുന്നതെന്ന് അറിയില്ല(ഇക്കാര്യം നേരത്തെയുള്ള ലേഖനത്തിലും ഞാന്‍ സൂചിപ്പിച്ചിരുന്നു). വ്യവസായ സ്ഥാപനങ്ങളും ഏജന്‍സികളും കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പാടില്ലാത്ത മേഖലയെക്കുറിച്ച് ബോധവകത്കരണം നടത്തുമ്പോള്‍ പോലും ജനങ്ങള്‍ നിയമങ്ങള്‍ ലംഘിക്കുകയും സ്വന്തം കുടുംബത്തെ വലിയ അപകടങ്ങളില്‍ ചാടിക്കുകയും ചെയ്യുന്നു.

അപ്പോള്‍ നിങ്ങളും നിങ്ങളുടെ കുടുംബവും നേരിടുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ കൃത്യമായി എന്തൊക്കെ ചെയ്യാനാകും? ഒരു വീട് പണിയാം എന്ന തീരുമാനം മലയാളികള്‍ എളുപ്പമെടുക്കുകയില്ലെന്ന് ഒരു സിവില്‍ എഞ്ിനീയര്‍ എന്ന നിലയിലും അനുഭവങ്ങളില്‍ നിന്നും എനിക്കറിയാം. ഒരു വീട് നിര്‍മിക്കലാണ് മിക്ക മലയാളികളുടെയും ജീവിതത്തിലെ ഏക സമ്പാദ്യം. അതിനായി അവര്‍ വര്‍ഷങ്ങളോളം പണം സ്വരുക്കൂട്ടുകയും മാസങ്ങളോളം വീട് പണി ആസൂത്രണം ചെയ്യുകയും ചെയ്യും. ജ്യോതിഷര്‍ തൊട്ട് ബാങ്കര്‍മാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, എഞ്ചിനീയര്‍മാര്‍, ബന്ധുക്കള്‍ എന്നിവരോട് അവര്‍ എവിടെ, എങ്ങിനെവീട് വയ്ക്കണമെന്ന ഉപദേശം തേടും. സുരക്ഷിതമായി എവിടെ, എങ്ങിനെ വീട് വയ്ക്കാം എന്ന ഉപദേശിക്കാവുന്ന സുരക്ഷാ വിദഗ്ധരൊന്നും ഇപ്പോള്‍ കേരളത്തിലിലല്ലെന്ന് എനിക്കറിയാം. അതുകൊണ്ട് വീട് വയ്ക്കുന്നതിന് മുമ്പ് പ്രകൃതിയില്‍ നിന്നും മനുഷ്യനില്‍ നിന്നും ഉണ്ടാകാവുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് എഞ്ചിനീയറുമായി വിശദമായ ചര്‍ച്ച നടത്തുക. അതിനുശേഷം മാത്രം എവിടെ, എങ്ങിനെ വീട് വയ്ക്കണമെന്ന് തീരുമാനിക്കുക. അത്തരം സാധ്യതകള്‍ വളരെ പരിമിതമാണെന്ന് ന്യായീകരിക്കാനാണ് മിക്കവരും ശ്രമിക്കാറുള്ളതെന്ന് എനിക്കറിയാം. നേരത്തെ റോഡപകടങ്ങളെക്കുറിച്ചുള്ള ലേഖനത്തില്‍ പറഞ്ഞതുപോലെ അപകടത്തില്‍പ്പെടുന്ന ആരും തന്നെ തങ്ങള്‍ക്കിത് സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചവരല്ല.

വീട് നിര്‍മിച്ചുകഴിഞ്ഞാലും കൂടുതല്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനായി വീടിനുചുറ്റും എന്ത് നടക്കുന്നു എന്നത് എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കണം. വെങ്ങോലയില്‍ ഇപ്പോള്‍ നിങ്ങളുടെ സ്ഥലം മണ്ണ് ഖനനത്തിനായി പാട്ടത്തിന് കൊടുക്കാന്‍ അയല്‍ക്കാരന്റെ സമ്മതം വാങ്ങേണ്ടതുണ്ട്. അയല്‍പക്കക്കാരുമായുള്ള സൗഹൃദം നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രമാണ് മിക്ക ആളുകളും ഇതിന് അനുമതി നല്‍കുന്നത്. അത്തരത്തില്‍ മണ്ണെടുക്കുന്നത് നിങ്ങളുടെ വീടിന്റെ സുരക്ഷയെ എത്രത്തോളം ബാധിക്കുമെന്ന കാര്യം അയല്‍ക്കാരനുമായും ഒരു വിദഗ്ധനുമായും കൂടിയാലോചിക്കുന്നത് നന്നായിരിക്കും.

കേരളത്തില്‍ പതിവായി നിങ്ങള്‍ക്കുണ്ടാകുന്ന രണ്ട് അപകടസാധ്യതകളെക്കുറിച്ചാണ് ഇനി പറയുന്നത്. വൈദ്യുതി കേബിളുകളും ഇടിമിന്നലുമാണ് ഇവ. വൈദ്യുതി കേബിളുകളില്‍ നിന്ന് പരമാവധി അകലെ വീട് സ്ഥാപിച്ച് ആദ്യത്തെ അപകടസാധ്യതയെ ഏറെക്കുറെ ഇല്ലാതാക്കാം. കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് വില ക്രമാതീതമായി വര്‍ദ്ധിച്ച ഈ കാലത്ത് ഹൈടെന്‍ഷന്‍ വൈദ്യുതി കേബിളുകള്‍ സ്ഥാപിതമായ ഒരിടത്ത് മിതമായ നിരക്കില്‍ ഒരു പ്ലോട്ട് എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. ഈ സ്ഥലം വാങ്ങി പിന്നീട് വന്‍വിലയ്ക്ക് വില്‍ക്കാമായിരുന്നെങ്കിലും ഞാന്‍ ഈ വാഗ്ദാനം നിരസിച്ചു. ഞാന്‍ അത് വാങ്ങിയില്ലെങ്കിലും ഇതിനോടകം തന്നെ പല തവണ ആസ്ഥലം വാങ്ങുകയും വില്‍ക്കുകയും ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഈ സ്ഥലത്തിന് തൊട്ടടുത്തുള്ള പ്ലോട്ടില്‍ നേരത്തെത്തന്നെ ഒരു വീടും അതില്‍ താമസക്കാരുമുണ്ടായിരുന്നു. അവര്‍ക്ക് അവരുടേതായ നിര്‍ബന്ധിതാവസ്ഥ ഉണ്ടായിരുന്നിരിക്കാം.അപകടസാധ്യതകള്‍ കൂടുതലുള്ള വലിയൊരു സ്ഥലം വാങ്ങുന്നതിന് പകരം അരക്ഷിതമായ സാഹചര്യങ്ങളില്‍ നിന്ന് അകലെ ചെറിയൊരു സ്ഥലം വാങ്ങുന്നതാണ് നല്ലതെന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്.

Fun & Info @ Keralites.netമുപ്പത് വര്‍ഷം മുമ്പ് മരിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് ഇടിമിന്നലില്‍ മരിക്കുന്നുണ്ടോ? പത്രങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് എനിക്ക് മനസ്സിലാവുന്നത് ഇതാണ് അവസ്ഥ എന്നാണ്. ഇത് ശരിയാണോ എന്ന് വ്യക്തമല്ല. ഇത് ഒട്ടും അത്ഭുതമുളവാക്കുന്നില്ല. 2009ല്‍ ഞാന്‍ പ്രകൃതി മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ശ്രീലങ്കയില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു. ഇടിമിന്നല്‍ മൂലം മരിക്കുന്നവരുടെ എണ്ണം ശ്രീലങ്കയില്‍ താരതമ്യേന കൂടുതലാണ്. അതുകൊണ്ട് തന്നെ ദേശീയപ്രാധാന്യമുള്ള ഒരു വിഷയമായാണ് ഇത് കൈകാര്യം ചെയ്തിരുന്നത്. ഇടിമിന്നലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധനായ ഒരു ശ്രീലങ്കക്കാരന്‍ ഞങ്ങളോട് പറഞ്ഞത് ഇടിമിന്നല്‍ മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്. ഇതിന് നിരവധി കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ് മൂലം സാധാരണ കാരണങ്ങള്‍ കൊണ്ട് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. രണ്ടാമതായി, ഇടിമിന്നലിനെ നിങ്ങളുടെ വീട്ടിലേയ്‌ക്കെത്തിക്കുന്ന ടെലിഫോണ്‍ കേബിളുകള്‍, വൈദ്യുതി കേബിളുകള്‍, ടെലിവിഷന്‍ കേബിളുകള്‍ തുടങ്ങിയവയാണ്. മൂന്നാമതായി, മുപ്പത് വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഇരുമ്പ് ഉപകരണങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ട് എന്നതാണ്. കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന കമ്പികള്‍ മുതല്‍ ഇരുമ്പ് കട്ടില്‍ വരെ ഇതിലുള്‍പ്പെടും. അലുമിനിയം കൊണ്ട് മേല്‍ക്കൂര നിര്‍മിക്കുന്ന ശീലം വര്‍ദ്ധിക്കുന്നതും അപകടം വര്‍ദ്ധിക്കാനിടയായിട്ടുണ്ടെന്ന് ശ്രീലങ്കന്‍ വിദഗ്ധന്‍ പറഞ്ഞു.

ശ്രീലങ്ക എന്ന വാക്കിന് പകരം കേരളം എന്നാക്കിയാല്‍ ബാക്കിയെല്ലാം കൃത്യമാണ്. ഇപ്പോള്‍ ഒട്ടുമിക്ക വീടുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ്. വീടിന്റെ മുകള്‍ ഭാഗം അലുമിനിയം കൊണ്ട് നിര്‍മിക്കുന്നത് വര്‍ദ്ധിക്കുന്നതായും കാണാം. എല്ലാ വീട്ടിലും വൈദ്യുതിയുണ്ട്. മിക്കയിടങ്ങളിലും ടെലിഫോണും ഇതിന്റെ കേബിളുകളുമുണ്ട്. അപകടങ്ങള്‍ നാനാവിധത്തിലാണ് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നിട്ടും ഇടിമിന്നലിനെക്കുറിച്ചും അതിന്റെ അപകടങ്ങള്‍ തടയാനുള്ള വഴികളെക്കുറിച്ചും നമ്മുക്കുള്ള ധാരണകള്‍ പരിമിതമാണ്.

യഥാര്‍ത്ഥത്തില്‍ ഇടിമിന്നലില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള നല്ല ഉപദേശമൊന്നും എന്റെ പക്കലില്ല. എല്ലാ വൈദ്യുത ഉപകരണങ്ങളും പ്ലഗില്‍ നിന്ന് ഊരിയിടുകയും ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക എന്നീ പ്രാഥമിക നടപടികള്‍ നല്ലൊരു ഉപദേശമാണ്. തുറസ്സായ സ്ഥലത്ത് ഇറങ്ങിനില്‍ക്കാതിരിക്കുകയും വൈദ്യുതിവാഹകരില്‍ നിന്ന് പരമാവധി അകലം പാലിക്കുകയും ചെയ്യുക. വീട്ടിലെ വയറിങ്ങ് ശരിയായ രീതിയില്‍ എര്‍ത്ത് ചെയ്തിരിക്കണം. മിന്നല്‍ രക്ഷാചാലകം സാങ്കേതികമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും കേരളത്തില്‍ ഇപ്പോള്‍ വീടുകള്‍ക്കായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയെപ്പറ്റി എനിക്ക് ശരിക്കറിയില്ല. കേരളത്തില്‍ നിയമം വഴി സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഞാന്‍ എഴുതുന്ന പരമ്പരയിലെ അവസാനത്തെ ലേഖനത്തില്‍ ഇക്കാര്യം ഞാന്‍ വ്യക്തമാക്കാം.

ഇനി മിക്കപ്പോഴും നമ്മളെ പരിക്കേല്‍പ്പിക്കുകയും ചിലപ്പോഴൊക്കെ നമ്മെ കൊല്ലുകയും ചെയ്യുന്ന, വീട്ടില്‍ നാം സ്വയം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് പറയാം. വീട്ടില്‍ സൃഷ്ടിക്കപ്പെടുന്ന മാരകമായ അഞ്ച് അപകടസാധ്യതകളാണുള്ളത്. ഉയരത്തില്‍ നിന്ന് വീഴല്‍, വൈദ്യുതി, രാസപദാര്‍ത്ഥങ്ങള്‍, തീ, സ്‌ഫോടകവസ്തുക്കള്‍ എന്നിവയാണ് ഈ അപകടസാധ്യതകള്‍. അവ ഓരോന്നായി ഞാന്‍ വിശദീകരിക്കാം.

എന്റെ ബന്ധുവിന്റെ അമ്മ മരിച്ചത് ഉച്ചയൂണിന് കറി വയ്ക്കാനായി കറിവേപ്പില ശേഖരിക്കുമ്പോഴാണ്. വീടിന്റെ മേല്‍ക്കൂരയില്‍ കയറിനിന്നാണ് ഇല പറിച്ചിരുന്നത്. മഴ പെയ്തതുകൊണ്ട് വഴുക്കുണ്ടായിരുന്നു. ജനാലയുടെ ഷെയ്ഡില്‍ തലയിടിച്ചാണ് വീണത്. മേല്‍ക്കൂരയിലുള്ള വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയ സ്ത്രീ അതിനുശേഷം വാട്ടര്‍ പൈപ്പില്‍ പിടിച്ച് താഴെക്കിറങ്ങുമ്പോള്‍ പൈപ്പ് പൊട്ടി താഴെ വീണ് മരിച്ചതായൊരു വാര്‍ത്ത അടുത്ത കാലത്ത് വായിച്ചിരുന്നു.

ഇത്തരം അപകടങ്ങള്‍ എങ്ങിനെ തടയാം? വീടുകളില്‍ ഇത് രണ്ട് തരത്തില്‍ തടയാം. ഒന്ന്, ഉയരത്തിലേയ്ക്ക് കയറുന്നത് ഒഴിവാക്കുക. അതായത് പകരം സംവിധാനങ്ങള്‍ ഉപയോഗിക്കുക(ഉദാഹരണത്തിന് മാങ്ങ പറിക്കാന്‍ മാവില്‍ കയറുന്നതിന് പകരം തോട്ടി ഉപയോഗിക്കുക). രണ്ടാമതായി സുരക്ഷിതമായ ഒരു കോണി( സ്റ്റെപ് ലാഡര്‍) ഉപയോഗിക്കുക. എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ ഓരോ വീട്ടിലും ഇത്തരം ഓരോ കോണി ഉണ്ടാകണം. പഴയകാലത്ത് വീട്ടില്‍ ഉയരത്തിലുള്ള എന്തെങ്കിലും സാധനമെടുക്കുക കസേരയിലോ മേശയിലോ കയറിനിന്നാണ്. നമ്മുടെ ശീലങ്ങളില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും മേശയുടെയും കസേരയുടെയും നിര്‍മിതിയില്‍ മാറ്റം വന്നിട്ടുണ്ടെന്ന കാര്യം പലരും തിരിച്ചറിയുന്നില്ല. മുപ്പത് വര്‍ഷം മുമ്പ് മേശയും കസേരയുമെല്ലാം നിര്‍മിച്ചിരുന്നത് ഉറപ്പുള്ള മരങ്ങള്‍ കൊണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ പല ഫര്‍ണീച്ചറുകളും നിര്‍മിക്കുന്നത് പ്ലൈവുഡ് കൊണ്ടും മറ്റുമാണ്. ഇവ ഭാരം താങ്ങാന്‍ കഴിയാത്തവയാണ്. പഴയ ശീലം വെച്ച് നമ്മള്‍ ഇവയുടെ മുകളില്‍ കയറുകയും അതിന്റെ കാലുകള്‍ ഒടിഞ്ഞ് നാം താഴെ വീഴുകയും ചെയ്യും. ചെറിയ ഉയരങ്ങളില്‍ കയറാന്‍ പടിയുള്ള ഏണികളാണ് നല്ലത്. എന്നാല്‍ കൂടുതല്‍ ഉയരങ്ങളില്‍ കയറുമ്പോള്‍ രണ്ട് പേര്‍ ആവശ്യമാണ്. ഒരാള്‍ കോണിയില്‍ കയറുകയും മറ്റേയാള്‍ താഴെനിന്ന് കോണി വീഴാതെ, ശരിയായി പിടിച്ചുനില്‍ക്കുകയും വേണം. ചെറുപ്പത്തില്‍ ഞാന്‍ മുപ്പത് അടിയോളം ഉയരമുള്ള ആഞ്ഞിലി മരത്തില്‍ കയറുകയും ഒന്നിന്റെയും സഹായമില്ലാതെ അടുത്തുള്ള മറ്റൊരു മരത്തിലേയ്ക്ക് ചാടുകയും ചെയ്തിരുന്നു. നാല്പത് വര്‍ഷത്തിനിപ്പുറം ആ ഓര്‍മകള്‍ പോലും എന്നെ പേടിപ്പെടുത്തുന്നു!

നിരവധിയാളുകള്‍ക്ക് വീട്ടില്‍ വെച്ച് വൈദ്യുതാഘാതമേല്‍ക്കാറുണ്ട്. ചിലര്‍ക്ക് വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലിയിലേര്‍പ്പെടുമ്പോഴും മറ്റ് ചിലര്‍ക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവത്തിപ്പിക്കുന്ന ഉപകരണങ്ങളില്‍ നിന്നുമാണ് വൈദ്യുതാഘാതമേല്‍ക്കാറുള്ളത്. കൗതുകം മൂലം വൈദ്യുതി പ്ലഗുകളില്‍ വിരലിടുമ്പോള്‍ കുട്ടികള്‍ക്കും വൈദ്യുതാഘാതമേല്‍ക്കാറുണ്ട്. ഇത് തടയാന്‍ മൂന്ന് വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കേണ്ടത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഞാന്‍ അവസാനം എഴുതാം. വീട്ടില്‍ വല്ല ഉപകരണങ്ങളും ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നവരെക്കുറിച്ച് ആദ്യം പറയാം.

വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യം വരുമ്പോള്‍ 'ഞാന്‍ തന്നെ ചെയ്യാം' എന്ന രീതി ഒഴിവാക്കണമെന്നാണ് വീട്ടിലെ ഇലക്ട്രീഷ്യന്‍മാരോട് എനിക്ക പറയാനുള്ളത്. വൈദ്യുതി അദൃശ്യമായ ഒരു അപകടമാണ്. ഇതിനെ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. സാധ്യമാകുമ്പോഴെല്ലാം വൈദ്യുതിയുമായി ബന്ധപ്പെട്ട ഏത് ജോലിയും ചെയ്യാന്‍ പ്രൊഫഷണല്‍ ഇലക്ട്രീഷ്യന്‍മാരെ സമീപിക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ വീട്ടില്‍ പെട്ടെന്ന് വല്ലതും ഉറപ്പിക്കാനുണ്ടെങ്കില്‍(ഉദാ: രാത്രിനേരങ്ങളില്‍) ഒരിക്കലും ഇലക്ട്രീഷ്യന്‍മാരുടെ അപകടകരമായ രീതികള്‍ പിന്തുടരാന്‍ ശ്രമിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ പല ഇലക്ട്രീഷ്യന്‍മാര്‍ ചിലപ്പോഴൊക്കെ മണ്ടത്തരങ്ങളാണ് ചെയ്യുക. വൈദ്യുതിയുമായി ബന്ധപ്പെട്ട പണി ചെയ്യുമ്പോള്‍ ആ പ്രദേശം ഉള്‍ക്കൊള്ളുന്ന ഫീസ് ഊരിവയ്ക്കുകയോ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയോ വേണം. വൈദ്യുതിയുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ ചെയ്യുമ്പോഴും നല്ല ഷൂ, നല്ല ടെസ്റ്റര്‍, ഇന്‍സുലേഷനുള്ള പ്ലേയര്‍ എന്നീ മൂന്ന് കാര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. വൈദ്യുതി വരുന്നുണ്ടോ എന്നറിയാന്‍ ഒരിക്കലും കൈ ഉപയോഗിക്കാതിരിക്കുക. അതുപോലെത്തന്നെ വയറുകളിലുള്ള ഇന്‍സുലേഷന്‍ വായ കൊണ്ട് നീക്കം ചെയ്യാതിരിക്കുക.

വീട്ടില്‍ വൈദ്യുതി കേബിളുകള്‍ സ്ഥിരമായോ താല്കാലികമായോ നിലത്തിലൂടെ വലിക്കരുത്. താല്കാലികമായി ഒരു കേബിള്‍ നിലത്തിലൂടെ വലിക്കുകയാണെങ്കില്‍ ഇന്‍സുലേഷന്‍ ടേപ്പ് വെച്ച് അതൊട്ടിക്കണം. ആരും അതിന് മുകളിലൂടെ ചവിട്ടി അപകടമുണ്ടാകരുത്.

തീപ്പിടുത്തത്തില്‍ ഓരോ വര്‍ഷവും കേരളത്തില്‍ നിരവധി വീടുകള്‍ നഷ്ടപ്പെടാറുണ്ടെങ്കിലും അതുമൂലം മരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. ഇതിന് കാരണം കേരളത്തിലെ ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ്. ഒന്നാമത്, നമ്മള്‍ വളരെ അടുത്തടുത്താണ് ജീവി Fun & Info @ Keralites.netക്കുന്നത്. അതുകൊണ്ട് തീപ്പിടുത്തമുണ്ടായാല്‍ ഉടന്‍ തന്നെ ആളുകള്‍ക്ക് അത് കണ്ടുപിടിക്കാന്‍ കഴിയും. രണ്ടാമതായി, അവരില്‍ മിക്കയാളുകളും ഞാന്‍ എഴുതുന്നതൊന്നും വായിക്കാത്തതുകൊണ്ട്(നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അവരുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തരുതെന്ന എന്റെ ഉപദേശം) അവര്‍ നിങ്ങളെ സഹായിക്കാനെത്തുന്നു. മൂന്നാമതായി, മിക്ക തീപ്പിടുത്തവും വെള്ളം ഉപയോഗിച്ച് കെടുത്താവുന്നതാണ്. നമ്മുടെ അടുത്തുതന്നെ വെള്ളം ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും വളരെ ഉയരമുള്ള കെട്ടിടങ്ങളില്‍ ആളുകള്‍ ജീവിക്കുന്നതിനാല്‍. അയല്‍ക്കാര്‍ ഉണ്ടായിരിക്കില്ലെന്ന് മാത്രമല്ല, അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയുകയുമില്ല. അഥവാ കഴിയുമെങ്കില്‍ അവര്‍ തയ്യാറായെന്ന് വരികയുമില്ല. ഉയര്‍ന്ന കെട്ടിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഔദ്യോഗികസംവിധാനങ്ങളൊന്നും ഇതുവരെ സജ്ജമായിട്ടുമില്ല.(കഴിഞ്ഞ ദീപാവലിയ്ക്ക് ഉയര്‍ന്ന ഒരു കെട്ടിടത്തിലുണ്ടായ തീ അണയ്ക്കാനായെത്തിയ ഫയര്‍മാന്‍മാര്‍ ലിഫ്റ്റില്‍ കുടുങ്ങി മരിക്കുകയുണ്ടായി). ഈ വര്‍ഷം ബംഗഌരിലും കല്‍ക്കട്ടയിലും ഉയര്‍ന്ന കെട്ടിടങ്ങളില്‍ അഗ്നിബാധ ഉണ്ടായി അനവധി പേര്‍ മരിച്ചു കേരളത്തില്‍ ഇതെന്നുവേണമെങ്കിലും സംഭവിക്കാം.
അതുകൊണ്ട് കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്തോറും തീപ്പിടുത്തം മൂലമുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമാകും.

വീട്ടില്‍ തീപ്പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട്, സ്റ്റൗവുകള്‍(ഗ്യാസ്, മണ്ണെണ്ണ, വിറക് ഇവ ഏതും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നവ), പടക്കങ്ങള്‍, മെഴുകുതിരി എന്നിവയില്‍ നിന്നാണ് മിക്കവാറും ഉണ്ടാവുക. തീപ്പിടുത്ത രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ക്ലാസുകളില്‍ നിന്ന് ഞങ്ങള്‍ പഠിച്ചിരിക്കുന്നത് തീപ്പൊരി, ഓക്‌സിജന്‍, ഇന്ധനം എന്നീ മൂന്ന് ഘടകങ്ങളില്‍ നിന്നാണ് തീ ഉണ്ടാകുന്നതെന്നാണ്. നമ്മുടെയെല്ലാ വീടുകളില്‍ ഓക്‌സിജനുണ്ട്. വീട്ടിലുള്ള മിക്കവാറും എല്ലാം തന്നെ ഇന്ധനങ്ങളാണ്(കിടക്ക, കര്‍ട്ടനുകള്‍, ഫര്‍ണീച്ചറുകള്‍). അതുകൊണ്ട് തീപ്പൊരിയായിരിക്കണം നിയന്ത്രിക്കേണ്ടത്. എപ്പോള്‍ വേണമെങ്കിലും തീ പടരാം എന്ന സാധ്യത മുന്നില്‍ കണ്ട് പൂര്‍ണമായും മുന്‍കരുതലോടെ മാത്രമെ ഒരാള്‍ തീയുമായി ഇടപെടാവൂ.

നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കുശേഷവും തീപ്പിടുത്തമുണ്ടാവുകയാണെങ്കില്‍ അത് പടരുമോ എന്നത്, അതിനെതിരെ നിങ്ങളുടെ പ്രാഥമിക നീക്കമെന്താണോ എന്നതിനെ ആശ്രയിച്ചിരിക്കും. തീപ്പിടുത്ത രക്ഷാപ്രവര്‍ത്തനം(എശൃല ളശഴവശേിഴ) നാഗ്പൂരില്‍ നാല് വര്‍ഷത്തെ കോഴ്‌സ് ആണ്. അതുകൊണ്ട് എന്റെ ഏത് ചെറിയ ഉപദേശവും ലാഘവത്തോടെയുള്ളതും വിദഗ്ധര്‍ വെല്ലുവിളിക്കാന്‍ ഇടയാക്കുന്നതുമായിരിക്കും. അതുകൊണ്ട് ഒരിക്കലും പശ്ചാത്തപിക്കേണ്ടിവരാത്ത മൂന്ന് ചെറിയ കുറുക്കുവിദ്യകള്‍ പറഞ്ഞ് തരാം. പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, പണം, പ്രാധാന്യമുള്ള ഫോട്ടോകള്‍ എന്നിവയൊക്കെയുണ്ടെങ്കിലും മറ്റ് ഏതൊരു അടിയന്തിരഘട്ടത്തിലുമെന്നതുപോലെ നിങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതിനായിരിക്കണം മുന്‍ഗണന. രണ്ടാമതായി, നിങ്ങളുടെ വീടിന് തീപ്പിടുത്ത ഇന്‍ഷൂറന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. മൂന്നാമതായി, നിങ്ങളുടെ വീടിന് ഒരു ഫയര്‍ ബ്ലാങ്കറ്റ് വാങ്ങുക. ഇത് കേരളത്തില്‍ ലഭ്യമാണോ എന്നെനിക്കറിയില്ല. ജനീവയില്‍ ഇതിന്റെ വില 300 രൂപയാണ്. ഒരിക്കലും തീപ്പിടിക്കാത്ത തരം ബ്ലാങ്കറ്റ് ആണിത്. ഇത് രണ്ട് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. എവിടെയെങ്കിലും തീപ്പിടിച്ചെന്ന് കണ്ടാല്‍ ഉടന്‍ തന്നെ അത് ഫയര്‍ ബ്ലാങ്കറ്റ് കൊണ്ട് പൊതിയുക. ഇതുവഴി തീ പടരുന്നത് തടയാന്‍ സാധിക്കും. ഒരാളുടെ വസ്ത്രങ്ങളിലാണ് തീപ്പിടിക്കുന്നതെങ്കില്‍ അയാളെ ഈ ഫയര്‍ ബ്ലാങ്കറ്റ് കൊണ്ട് ചുറ്റാനും അതുവഴി തീ പടരുന്നത് തടയുകയും അയാളെ പരിക്കുകളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യാം.

ആവശ്യത്തിലധികം ഉപയോഗിച്ചാല്‍ നമ്മുക്ക് പരിക്കേല്‍ക്കാനോ ഒരുപക്ഷേ മരിക്കാനോ വരെ കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ വീട്ടില്‍ ഉപയോഗിക്കാറുണ്ട്. മരുന്നുകള്‍, പെയിന്റുകള്‍, ടര്‍പ്പെന്റയിനുകള്‍, കീടനാശിനികള്‍, സോപ്പുകള്‍, കക്കൂസ് വൃത്തിയാക്കുന്ന ദ്രാവകങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നല്ല ശ്രദ്ധയോടെ മാത്രമെ ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാവൂ. കുട്ടികള്‍ക്ക് ഇതൊരിക്കലും കിട്ടാനിട വരരുത്. എന്നാല്‍ കുട്ടികള്‍ മാത്രമല്ല ഇതിന്റെ അപകടങ്ങളില്‍പ്പെടുക. ഒരിക്കല്‍ ഞാന്‍ ഫ്രിഡ്ജിന് മുകളില്‍ വെച്ചിരുന്ന വെള്ളക്കുപ്പിയിലുണ്ടായിരുന്ന വിനാഗിരി കുടിച്ചു. സുരക്ഷാ വിദ്യകള്‍ ലളിതമാണ്. എന്തെല്ലാം രാസപദാര്‍ത്ഥങ്ങളാണ്(മരുന്നുകള്‍, കീടനാശിനികള്‍, സൗന്ദര്യലേപന വസ്തുക്കള്‍, വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍, സോപ്പ് തുടങ്ങിയവ) വീട്ടിലുള്ളതെന്ന് മനസ്സിലാക്കുക. ഈ രാസവസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള കുപ്പികളുടെ മേലുള്ള ലേബലുകള്‍ പോയിട്ടുണ്ടെങ്കില്‍ പുതുയത് ഒട്ടിക്കുക. കുട്ടികള്‍ക്ക് കിട്ടാവുന്നിടത്ത് വയ്ക്കാതിരിക്കുക. ഒപ്പം വേറെന്തെങ്കിലുമാണെന്ന് തെറ്റിദ്ധരിക്കാനിടയുള്ള സ്ഥലത്തും വയ്ക്കാതിരിക്കുക(വിനാഗിരി ഇതിനൊരുദാഹരണമാണ്). അഥവാ രാസപദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ പോയെങ്കില്‍ കൈക്കൊള്ളേണ്ട പ്രാഥമിക ശുശ്രൂഷയെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. മറ്റൊരിക്കല്‍ അതിനെക്കുറിച്ച് ഞാന്‍ എഴുതാം.

മുംബൈയില്‍ ജോലി ചെയ്യുമ്പോള്‍ ഗോര്‍ഗാവിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെവലപ്പ്‌മെന്റ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ മുകളില്‍ നിന്ന് ദീപാവലി ആഘോഷങ്ങള്‍ കാണുന്നത് മനോഹരമായ അനുഭവമായിരുന്നു. സൂര്യന്‍ അസ്തമിക്കുന്നതോടെ ചെറുതും വലുതുമായ പടക്കങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും പൊട്ടിത്തുടങ്ങുന്നു. ആ ദിവസം മേല്‍ക്കൂരയിലിരുന്നാണ് ഞങ്ങള്‍ അത്താഴം കഴിച്ചിരുന്നത്. എന്നാല്‍ അടുത്ത ദിവസം മിക്കവാറും ഒരാളുടെയെങ്കിലും മരണവാര്‍ത്ത കേള്‍ക്കും. ഗുരുതരമായ പൊള്ളലേറ്റവര്‍, കാഴ്ച നഷ്ടപ്പെട്ടവര്‍, നിരവധി തീപ്പിടുത്തങ്ങള്‍ എന്നിവയും കേള്‍ക്കാം. വിഷുവിന് നമ്മുടെ നാട്ടില്‍ പൊതുവെ മരണങ്ങളുണ്ടാവാറില്ലെങ്കിലും പടക്കം പൊട്ടിക്കുമ്പോള്‍ പരിക്കുകളുണ്ടാകാറുണ്ട്. പടക്കങ്ങള്‍ നിര്‍മിക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും നിരവധി അപകടങ്ങളുണ്ടാകാറുണ്ട്. എത്ര കുറഞ്ഞ സുരക്ഷാസംവിധാനമാണ് ഈ പടക്കങ്ങളുണ്ടാക്കുന്നിടത്തുള്ളതെന്ന് കണ്ടാല്‍, വിദഗ്ധരല്ലാത്തവര്‍ വെടിമരുന്ന കൈകാര്യം ചെയ്യുന്നത് പൂര്‍ണായും നിരോധിക്കണമെന്നാണ് എന്നിലുള്ള സുരക്ഷാ വിദഗ്ധന് തോന്നാറുള്ളത്. എന്നാല്‍ അത് ബാല്യത്തിലെ സന്തോഷം വലിയ തോതില്‍ ഇല്ലാതാക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് ഒരുപക്ഷേ എന്റെ ഉപദേശം കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ മാതാപിതാക്കളുടെ കൃത്യമായ ശ്രദ്ധയുണ്ടാകണമെന്നാണ്.

Fun & Info @ Keralites.netവീട് കുട്ടികള്‍ക്ക് സുരക്ഷിതമാക്കുക എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കാം. വിവിധ അപകടസാധ്യതകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍ കുട്ടികള്‍ എപ്പോഴും അപകടമേഖലയിലാണ്. ചെറിയ അപകടസാധ്യതകള്‍ പോലും അവരെ സംബന്ധിച്ചിടത്തോളം ഗുരുതരമാകും. പാശ്ചാത്യരാജ്യങ്ങളില്‍ ജനിക്കാനിരിക്കുന്ന കുട്ടികളെ പ്രതീക്ഷിക്കുന്ന മാതാപിതാക്കള്‍ വരുന്ന കുട്ടികള്‍ക്കായി വീട് സുരക്ഷിതമാക്കാന്‍ ആവശ്യം പോലെ സമയം ചിലവാക്കാറുണ്ട്. അതായത് ഇലക്ട്രിക്കല്‍ സോക്കറ്റുകള്‍ കുട്ടികള്‍ക്കെത്താത്ത വിധം ഉയരത്തില്‍ സ്ഥാപിക്കുകയോ അതല്ലെങ്കില്‍ പ്രത്യേക സുരക്ഷാ പ്ലഗുകള്‍ ഘടിപ്പിക്കുകയോ ചെയ്യും. വീട്ടിലെ രാസപദാര്‍ത്ഥങ്ങളൊന്നും കുട്ടികള്‍ക്ക് കിട്ടാത്ത വിധം സൂക്ഷിക്കും. നിലത്തിഴഞ്ഞുകിടക്കുന്ന ഇലക്ട്രിക്ക് വയറുകളെല്ലാം എടുത്തുമാറ്റും. കുട്ടികളെടുക്കാനും വായിലിടാനും(ചില പ്രത്യേക പ്രായത്തില്‍ എന്ത് കിട്ടിയാലും കുട്ടികള്‍ അത് വായിലിടും) സാധ്യതയുള്ള എല്ലാ ചെറിയ സാധനങ്ങളും അവര്‍ക്ക് കിട്ടാത്തിടത്ത് സൂക്ഷിക്കും. പല ഭാഗങ്ങളാക്കി അടര്‍ത്തിയെടുക്കാന്‍ കഴിയുന്ന കളിക്കോപ്പുകളൊന്നും വാങ്ങില്ല. കളിപ്പാട്ടങ്ങളിലെ പെയിന്റുകള്‍ കുട്ടികള്‍ക്ക് അപകടമുണ്ടാക്കാത്തതാവണമെന്ന് നിഷ്‌കര്‍ഷിക്കും.

മിക്ക രാജ്യങ്ങളിലും വീട്ടില്‍ വെച്ച് കുട്ടികള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുക്കാന്‍ നിയമമുണ്ട്. പെട്ടെന്നുള്ള ശിശുമരണത്തെക്കുറിച്ചും തൊട്ടില്‍ മരണത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്. കുട്ടികളുടെ നന്മയ്ക്ക് വിരുദ്ധമായ മോശമായ പെരുമാറ്റമോ അവഗണനയോ ഉണ്ടായാല്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി വളര്‍ത്തുമാതാപിതാക്കളെ ഏല്പിക്കാനും നിയമം മൂലം സാധിക്കും. നമ്മുടെ കാര്യത്തില്‍ ചെറിയൊരു വ്യത്യാസമുണ്ട്്. അമ്മ കുഞ്ഞിനെ ചങ്ങലയ്ക്കിടുന്നതോ അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതോ പോലുള്ള പ്രശ്‌നങ്ങളെ ഗുരുതരമായിട്ടാണ് നമ്മുടെ സമൂഹം കാണുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും അച്ഛന്‍ കാര്‍ പിറകോട്ടെടുത്തപ്പോള്‍ കുഞ്ഞ് മരിച്ചതായുള്ള വാര്‍ത്തകളും നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതില്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നാം കേട്ടിട്ടുണ്ടൊ ? അവര്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ കുറ്റങ്ങളില്‍ വെള്ളം ചേര്‍ക്കുകയും സാക്ഷികള്‍ മൊഴി മാറ്റിപ്പറയുകയും ചെയ്യുന്നു. ഇതോടെ ചെറിയൊരു ശിക്ഷ മാത്രം ഇവര്‍ക്ക് ലഭിക്കുന്നു. ഈ രീതിയില്‍ വീട്ടിലെ സുരക്ഷാ പ്രശ്‌നങ്ങളോടുള്ള നമ്മുടെ സമീപനം രക്ഷാപ്രശ്‌നങ്ങളോടുള്ളതിനേക്കാള്‍ വ്യത്യസ്തമാണ്.

കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കള്‍, അവര്‍ എത്ര തന്നെ കുറ്റം ചെയ്തവരാണെങ്കിലും, അത് ബോധപൂര്‍വമല്ലാത്തതിനാല്‍ വിചാരണ
Fun & Info @ Keralites.net ചെയ്യപ്പെടേണ്ടതല്ലെന്ന് ഒരു സമൂഹമെന്ന നിലയില്‍ നാം കരുതുന്നു. 'ആ അമ്മയുടെ കാര്യം ഒന്നോര്‍ത്തുനോക്കൂ' എന്നതുപോലെത്തന്നെ ' ആ കുഞ്ഞിന്റെ കാര്യം' എന്നതും ചിന്തിക്കാന്‍ നാം തയ്യാറാകണം. തീരെ ചെറുതും വെള്ളത്തിലെ അപകടത്തെക്കുറിച്ച് ബോധമില്ലാത്തതും, നീന്താനോ നടക്കാനോ കഴിയാത്തതും, ചിലപ്പോഴൊക്കെ സഹായം ആവശ്യപ്പെടാന്‍ പോലും കഴിയാത്തതുമായ ഒരു കുട്ടി... ആ കുട്ടിയെ ശ്രദ്ധിക്കാന്‍ ഉത്തരവാദിത്തമുള്ളവരുടെ പൂര്‍ണമായ ദയയിലാണ് അവന്റെയോ/അവളുടെയോ ജീവിതം. ഉത്തരവാദിത്തമുള്ളവരുടെ ശ്രദ്ധയിലായിട്ടും അപകടത്തില്‍പെടുന്ന കുട്ടിയുടെ കണ്ണുകളിലെ നിസ്സഹായതയാണ്, അവനെയോ/അവളെയോ ശ്രദ്ധിക്കാന്‍ ഉത്തരവാദിത്തമുള്ളവരുടെ കുറ്റബോധമുള്ള കണ്ണീരിനേക്കാള്‍ എന്നെ ദു:ഖിപ്പിക്കുന്നത്. അതിനാല്‍ ഒരു രക്ഷിതാവും സുരക്ഷാ വിദഗ്ധനുമായ എന്റെ അഭിപ്രായത്തില്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ സമൂഹം കൂടുതല്‍ സമതുലിതാവസ്ഥയോടെയുള്ള സമീപനം സ്വീകരിക്കുകയും കുട്ടികളുടെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്വമുള്ള രക്ഷിതാക്കളെ ഉത്തരം പറയാന്‍ ബാധ്യതയുള്ളവരാക്കുകയും വേണം.

ഈ ലേഖനത്തില്‍ ഗുരുതരമായ അവസ്ഥയിലേയ്ക്ക് നയിക്കാവുന്ന സാഹചര്യങ്ങളിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വീട്ടില്‍ ഇതിലും അപകടം കുറഞ്ഞ നിരവധി പ്രശ്‌നങ്ങളുണ്ട്-കോണിപ്പടിയില്‍ നിന്ന് വീഴുക, നനഞ്ഞ നിലത്ത് തെന്നിവീഴുക തുടങ്ങിയവ. എങ്ങിനെയാണോ കുട്ടികളുടെ കാര്യത്തിലെന്ന പോലെ വയസ്സായവര്‍ക്കും അപകടസാധ്യത ഏറെയാണ്. ഇരട്ടനിലയുള്ള വീടുകളും പടികളധികമുള്ള വീടുകളും വയസ്സായവര്‍ക്ക് പേടിസ്വപ്‌നമാണ്. അതിനെകുറിച്ചെല്ലാം പിന്നീടൊരിക്കല്‍ എഴുതാം.

സുരക്ഷിതരായിരിക്കുക.

(അടിയന്തര രക്ഷാപ്രവര്‍ത്തന വിദഗ്ദ്ധനാണ് മുരളി തുമ്മാരുകുടി. പതിനഞ്ചുവര്‍ഷമായി ഐക്യരാഷ്ട്ര സഭയുടെയും വ്യവസായ രംഗത്തെയും രക്ഷാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. അപകടനിവാരണം സംബന്ധിച്ച അദ്ദേഹത്തിന്റെ മറ്റുലേഖനങ്ങള്‍ സൈറ്റില്‍ വായിക്കാം. www.muraleethummarukudy.com)

-------------------------------------------------------------------------------------------------------------------------------------
A Very knowledgable write up from

"Mathrubhumi"
Nandakumar


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment