Friday, August 12, 2011

[www.keralites.net] റെയ്‍ഡ് നടത്തിയത് ദോഷമുണ്ടാക്കുമെന്ന് വിധി

 

തങ്കപ്പന്റെയും കുട്ടപ്പന്റെയും വീട്ടില്‍ റെയ്‍ഡ് നടത്തിയത് ദോഷമുണ്ടാക്കുമെന്ന് വിധി

സൂപ്പര്‍ സ്റ്റാര്‍ കുട്ടപ്പന്റെയും മെഗാ സ്റ്റാര്‍ തങ്കപ്പന്റെയും വീടുകളില്‍ റെയ്‍ഡ് നടത്തുകയും അവരുടെ ബയോ മെട്രിക് അറകള്‍ തുറന്നു പരിശോധിക്കുകയും ചെയ്തത് സിനിമയ്‍ക്കും കേരള സംസ്കാരത്തിനും ദോഷമുണ്ടാക്കുമെന്നു പ്രമുഖ മഷിനോട്ടക്കാരനായ ഇരിങ്ങാലക്കുട നിഷ്കളങ്കന്‍ നന്വൂതിരി പറഞ്ഞു. റെയ്‍ഡ് മലയാള സിനിമയ്‍ക്കു മാത്രമല്ല, കോളിവുഡ് ബോളിവുഡ് ചലച്ചിത്രവ്യവസായത്തെയും ഹോളിവുഡിനെപ്പോലും തകര്‍ക്കുമെന്നും മഷിനോട്ടത്തില്‍ കണ്ടതായി നിഷ്കളങ്കന്‍ നമ്പൂതിരി വ്യക്തമാക്കി. ലണ്ടനില്‍ കലാപമുണ്ടായതും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴെപ്പോയതും റെയ്‍ഡിന്റെ അനന്തരഫലമായി സംഭവിച്ച ദൈവകോപത്താലാണെന്നും അത് അനര്‍ഥങ്ങളുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ആദായനികുതി നിയമവും ഭരണഘടനയും എന്തായാലും അത് ഒരിക്കലും ദൈവതീരുമാനത്തെക്കാള്‍ വലുതല്ല. തങ്കപ്പനും കുട്ടപ്പനും ഈശ്വരാവതാരങ്ങളാണെന്നാണ് മഷിനോട്ടത്തില്‍ കണ്ടത്. ഫാന്‍സ് അസോസിയേഷനുകള്‍ എന്നു വിശേഷിപ്പിക്കുന്നത് അവരുടെ ഭക്തസമൂഹമാണ്. സമൂഹത്തില്‍ ഊശ്വരചൈതന്യം പ്രചരിപ്പിക്കാന്‍ സിനിമ ഒരു മാധ്യമമാക്കുന്നത് കൊണ്ട് അവര്‍ ഈശ്വരന്‍മാരല്ലാതെ ആകുന്നില്ല.തങ്കപ്പനും കുട്ടപ്പനും ഈശ്വരന്‍മാരാണെന്നു മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് വര്‍ത്തമാനകാല കേരളസമൂഹത്തിന്റെ ശാപമെന്നും അദ്ദേഹം പറഞ്ഞു. മഷിനോട്ടത്തിനു ശേഷം അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍.

തങ്കപ്പന്റെയും കുട്ടപ്പന്റെയും നിധിയില്‍ സ്പര്‍ശിച്ചത് ദേവലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. തങ്ങളുടെ ഭൂമിയിലെ പ്രതിനിധികളെ ഇന്ത്യന്‍ സര്‍ക്കാര്‍ അവഹേളിച്ചു എന്ന നിലയ്‍ക്കാണ് അവര്‍ പ്രശ്നം എടുത്തിരിക്കുന്നത്.ഇത് കേരളത്തിനുള്ള പ്രത്യേക ദൈവാനുഗ്രഹം ഇല്ലാതാക്കിയിട്ടുണ്ട്. തങ്കപ്പന്റെയും കുട്ടപ്പന്റെയും സാന്നിധ്യമാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം കേരളത്തിനു നല്‍കിയത്. അവരുടെ നിധിയില്‍ കൈവച്ചതോടെ ഉണ്ടായ ദൈവകോപത്തിന്റെ ഫലമായി ആ ടൈറ്റില്‍ ദൈവം തന്നെ പിന്‍വലിച്ചിരിക്കുകയാണ്. ഇന്ത്യയ്‍ക്കുള്ള ദൈവാനുഗ്രഹം കുറയാനും ഇത് കാരണമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായത് റെയ്‍ഡിനെ തുടര്‍ന്നുണ്ടായ ദൈവകോപത്തിന്റെ ഫലമായാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും തീര്‍ന്നു എന്നല്ല, എല്ലാം തുടങ്ങിയിട്ടേയുള്ളൂ.

റെയ്‍ഡ് നടത്താന്‍ തീരുമാനിച്ച ആദായനികുതി ഉദ്യോഗസ്ഥന്റെ വീട്ടിലെ വേലക്കാരിയ്ക്ക് ഒരാഴ്ചയായി പനിയാണ്. ദേഹമാകെ പൊങ്ങിയിട്ടുമുണ്ട്. റെയ്‍ഡില്‍ പങ്കെടുത്ത പല ഉദ്യോഗസ്ഥര്‍ക്കും കുറെ ദിവസമായി പൊങ്ങിയിരിക്കുകയാണ്. തങ്കപ്പനും കുട്ടപ്പനുമെതിരായി വാര്‍ത്തയെഴുതിയ പത്രങ്ങളുടെ പ്രചാരത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ തന്നെ വലിയ ഇടിവുണ്ടായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ലോകമെങ്ങും ഇതിന്റെ ഫലമായുള്ള അനര്‍ഥങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. റെയ്‍ഡിനെ അനുകൂലിച്ചും തങ്കപ്പനെയും കുട്ടപ്പനെയും ആക്ഷേപിച്ചും ചര്‍ച്ചകള്‍ നടത്തിയ ഒട്ടേറെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലണ്ടനില്‍ കലാപം പൊട്ടിപ്പുറപ്പെടാനും തങ്കപ്പന്റെയും കുട്ടപ്പന്റെയും സിനിമകള്‍ ടൊറന്റില്‍ ഡൗണ്‍ലോഡ് ചെയ്തു കാണുന്ന മലയാളികളുള്ള അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴെപ്പോകാനും ഈ ദൈവകോപമാണ് കാരണം.

ദൈവകോപം നേരിട്ട് ബാധിക്കുന്നത് മലയാള സിനിമയെ ആയിരിക്കുമെന്നതിനാല്‍ ഈ വര്‍ഷം ഇനി ഹിറ്റുകളൊന്നും ഉണ്ടാകില്ല എന്നും ഇംഗ്ളിഷും അഹങ്കാരവും കൈമുതലായുള്ള താരങ്ങള്‍ ഫീല്‍ഡ് ഔട്ട് ആവുക പോലും ചെയ്യുമെന്നും മഷിനോട്ടത്തില്‍ കണ്ടെത്തിയതായി നിഷ്കളങ്കന്‍ നമ്പൂതിരി അറിയിച്ചു. തങ്കപ്പന്റെയും കൂട്ടപ്പന്റെയും ഫാന്‍സ് അസോസിയേഷനുകള്‍ക്ക് കേരളസമൂഹത്തില്‍ വേണ്ടത്ര അംഗീകാരവും ആദരവും കിട്ടാത്തതും ഈശ്വരകോപത്തിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈശ്വരകോപം ഉണ്ടായിട്ടുണ്ടെങ്കിലും അത് ശാപമായി പരിണമിച്ചിട്ടാല്ലത്തിനാല്‍ ഇനിയും പശ്ചാത്താപത്തിലൂടെയും പരിഹാരത്തിലൂടെയും വന്‍നാശം ഒഴിവാക്കാനാകുമെന്ന് നിഷ്കളങ്കന്‍ നമ്പൂതിരി വ്യക്തമാക്കി.റെയ്‍ഡ് നടത്തിയ ആദായനികുതി വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ളതായതിനാല്‍ പ്രധാനമന്ത്രി നേരിട്ട് തങ്കപ്പന്റെയും കുട്ടപ്പന്റെയും സന്നിധിയിലെത്തി മാപ്പപേക്ഷിക്കുകയാണ് അടിയന്തരമായി വേണ്ടത്. ഇരുവരുടെയും പേരില്‍ സര്‍ക്കാര് ചെലവില്‍ തന്നെ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചും ശാപമേല്‍ക്കാനാഗ്രഹിക്കാത്തവര്‍ ഫാന്‍സ് അസോസിയേഷനുകളില്‍ അംഗങ്ങളായി ഇനി മുതല്‍ ഇറങ്ങുന്ന അവരുടെ എല്ലാ സിനിമകളും 100 വട്ടം വീതം കാണുകയും രാജ്യത്തിന്റെ എല്ലാ നിയമങ്ങളുടെയും പരിധിയില്‍ നിന്ന് അവരെ ഒഴിവാക്കി രാഷ്ട്രപിതാവിനു തുല്യമായ സ്ഥാനത്ത് അവരെ പ്രതിഷ്ടിക്കുകയും ചെയ്യുന്നതിലൂടെ ഇതുമൂലമുണ്ടാകാനിരിക്കുന്ന നാശം ഒഴിവാക്കാനാകുമെന്നും ഇരിങ്ങാലക്കുട നിഷ്‍കളങ്കന്‍ നമ്പൂതിരി അറിയിച്ചു.

വെറും രണ്ട് സൂപ്പര്‍ താരങ്ങളല്ല തങ്കപ്പനും കുട്ടപ്പനും. ലോകത്തിന്റെ ബാലന്‍സ് തന്നെ നിലനില്‍ക്കുന്നത് ഇവരുടെ നിലനില്‍പിലാണ്. അതുകൊണ്ട് തന്നെ ഇവരുടെ നാശം ലോകത്തിന്റെ തന്നെ നാശത്തിനു കാരണമായിത്തീരും.ഭൂകമ്പങ്ങളും സൂനാമിയും മറ്റും ഉണ്ടാകുന്നത് ഇവരുടെ മനസ്സ് വിഷമിക്കുമ്പോഴാണ്. റെയ്‍ഡിനെ തുടര്‍ന്ന് അവരുടെ മനസ്സ് കലുഷിതമായതാണ് കേരളത്തില്‍ തുടര്ച്ചയായി മഴ പെയ്യാന്‍ കാരണമായത്.

ഇതെത്തുടര്‍ന്നുള്ള ഈശ്വരകോപത്തിന്റെ ഫലമായി മന്‍മോഹന്‍സിങ്ങിനും ഉമ്മന്‍ ചാണ്ടിക്കും അധികാരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഭാരതരത്ന പോലുള്ള ബഹുമതികള്‍ നല്‍കി ഇവരെ പ്രീതിപ്പെടുത്തിയും കുമാര്‍ കോഴിക്കോടിനെപ്പോലെയുള്ള അസുരജന്മങ്ങളെ തൂക്കിലേറ്റിയും സര്‍വനാശത്തില്‍ നിന്നു രാജ്യത്തെയും ലോകത്തെയും രക്ഷിക്കാന്‍ ഇനിയും അവസരമുണ്ട്. തങ്കപ്പനെയും കുട്ടപ്പനെയും മനുഷ്യരായി കണ്ടുകൊണ്ടുള്ള പ്രതികരണങ്ങള്‍ അവസാനിപ്പിച്ച് അവരെ ദൈവങ്ങളായി കണ്ട് ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും ലോകം തയ്യാറാവുന്നെങ്കില്‍ മാത്രമേ തുടര്‍ ചര്‍ച്ചകള്‍ക്കും മഷിനോട്ടത്തിനും അര്‍ഥമുള്ളൂ എന്നും അല്ലെങ്കില്‍ വെറുതെ മഷി വേസ്റ്റാക്കാമെന്നല്ലാതെ വേറെ ഗുണമൊന്നുമുണ്ടാവില്ലെന്നും നിഷ്‍കളങ്കന്‍ നമ്പൂതിരി അടിവരയിട്ടു പറഞ്ഞു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A better credit score can save you thousands. See yours at freecreditscore.com.
.

__,_._,___

No comments:

Post a Comment