Tuesday, August 16, 2011

[www.keralites.net] ഉമ്മ

 

ഉമ്മ.

നമുക്ക് വേണ്ടി കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചത് മാതാവാണ്. മാതാവ് നമുക്ക് വേണ്ടി സഹിച്ച ത്യാഗത്തെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.

ക്ഷീണത്തിനുമേല്‍ ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. നമുക്ക് വേണ്ടി മുഴുവന്‍ പ്രയാസങ്ങളും സഹിച്ച മാതാവിനോടാണ് നമുക്ക് കൂടുതല്‍ കടപ്പാടുള്ളത്.

ഒരിക്കല്‍ ഒരാള്‍ നബി (സ) യോട് ചോദിച്ചു.
അല്ലാഹുവിന്റെ റസൂലേ ഏറ്റവും നല്ല സഹവാസത്തിന് കടപ്പെട്ടവന്‍ ആരാണ് അപ്പോള്‍ നബി (സ) പറഞ്ഞു: നിന്റെ ഉമ്മയോടാണെന്ന്. ചോദ്യകര്‍ത്താവ് ചോദ്യം മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചപ്പോഴും നബി (സ) പറഞ്ഞു. നിന്റെ ഉമ്മയോടാണെന്ന്. നാലാമത്തെ ചോദ്യത്തിനാണ് 'നിന്റെ പിതാവിനോടാണ്' എന്ന് ഉത്തരം നല്‍കിയത്. മാതൃത്വത്തിന്റെ മഹത്ത്വമാണ് നബി (സ) നമ്മെ പഠിപ്പിച്ചത്.

നമ്മെ ഉപദ്രവിക്കുന്ന മാതാവാണെങ്കില്‍ പോലും മാതാവിനോട് ദേഷ്യപ്പെടാനോ ബന്ധം വേര്‍പെടുത്താനോ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരിക്കല്‍ മാതാവിനെതിരെ പരാതിയുമായി ഒരാള്‍ നബി (സ) യുടെ അടുക്കല്‍ വന്നു. റസൂലേ (സ) എന്റെ മാതാവിന് ആവശ്യമായ ധനം ഞാന്‍ നല്‍കാറുണ്ട്. പക്ഷെ എന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുകയും ചീത്ത പറയുകയും ചെയ്യുന്നു. എന്റെ മാതാവിനെ ഇനിയും ഞാന്‍ സഹായിക്കണോ ഞാന്‍ എന്താണ് ചെയ്യേണ്ടത്. പരാതി കേട്ട പുണ്യ പ്രവാചകന്‍ (സ) മറുപടി നല്‍കി. നിന്റെ മാതാവിനോടുള്ള ബാധ്യത നീ നിറവേറ്റുക. ശേഷം പറഞ്ഞു.

അല്ലാഹുവാണേ സത്യം. നിന്റെ മാതാവ് നിന്റെ ശരീരത്തില്‍ നിന്നും ഒരു മാംസക്കഷ്ണം മുറിച്ചെടുത്താലും മാതാവിനോടു നിറവേറ്റേണ്ട കടമയുടെ നാലില്‍ ഒരംശം പോലുമാവില്ല. നിനക്കറിയില്ലേ മാതാവിന്റെ കാലടിക്കീഴിലാണ് സ്വര്‍ഗ്ഗമെന്ന്.

പ്രവാചകരുടെ മറുപടി കേട്ട ആ മനുഷ്യന്‍ പറഞ്ഞു. അല്ലാഹുവാണ് സത്യം എന്നെ മാതാവ് എന്ത് ചെയ്താലും ഞാന്‍ ഒന്നും പറയില്ല. ശേഷം അദ്ദേഹം ഉമ്മയുടെ അടുക്കല്‍ ചെന്ന് കാല്‍ ചുംബിക്കുകയും ഇപ്രകാരമാണ് എന്നെ നബി (സ) പഠിപ്പിച്ചത് എന്ന് ഉമ്മയോട് പറയുകയും ചെയ്തു.

മാതാവിനെ സ്‌നേഹിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല്‍ ഇരു ലോകത്തും ഉല്‍കൃഷ്ട പദവി കരസ്ഥമാക്കാന്‍ കഴിയും.

ഒരിക്കല്‍ സുലൈമാന്‍ നബി (അ) സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. ആഴക്കടലില്‍ ശക്തമായ കാറ്റ്കാരണം കടല്‍ പ്രക്ഷുബ്ധമായിരുന്നു. സുലൈമാന്‍ നബി (അ) കാറ്റിനോട് ശാന്തമാവാന്‍ ആവശ്യപ്പെട്ടു. കാറ്റിന്റെ ശക്തി കുറഞ്ഞപ്പോള്‍ കടല്‍ ശാന്തമായി. അപ്പോള്‍ സുലൈമാന്‍ നബി (അ) തന്റെ കൂടെയുണ്ടായിരുന്ന ഇഫ്‌രീത് എന്ന ജിന്നിനോട് ആഴക്കടലില്‍ മുങ്ങാന്‍ ആവശ്യപ്പെട്ടു. ആഴക്കടലില്‍ മുങ്ങിയ ഇഫ്‌രീത് വര്‍ണ്ണ മനോഹരമായ മാണിക്യത്തിന്റെ ഒരു ഖുബ്ബ കാണുകയും അതെടുത്ത് സുലൈമാന്‍ നബി (അ) ക്ക് നല്‍കുകയും ചെയ്തു. മനോഹരമായ ഖുബ്ബക്കകത്ത് എന്താണ് എന്നറിയാന്‍ സുലൈമാന്‍ നബി (സ) അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഉടനെ ഖുബ്ബയുടെ കവാടം തുറക്കപ്പെട്ടു. ഖുബ്ബക്കുള്ളില്‍ സന്ദരനായ ഒരു യുവാവ് സുലൈമാന്‍ നബി (അ) ചോദിച്ചു. നീ ആരാണ് ?നീ മലക്കുകളില്‍ പെട്ടവനാണോ അതല്ല ജിന്ന് വിഭാഗത്തില്‍ പെട്ടവനോ? ഖുബ്ബക്കകത്തെ മനുഷ്യന്‍ പറഞ്ഞു: ഞാന്‍ മനുഷ്യ വിഭാഗത്തില്‍ പെട്ടവനാണ്. അപ്പോള്‍ സുലൈമാന്‍ നബി (അ) ചോദിച്ചു. നിനക്ക് എങ്ങനെ ഈ ഉല്‍കൃഷ്ട സ്ഥാനം ലഭിച്ചു? ആ മനുഷ്യന്‍ മറുപടി നല്‍കി. വൃദ്ധയായ എന്റെ മാതാവിനെ ഞാന്‍ ചുമലില്‍ ഏറ്റിയാണ് നടന്നിരുന്നത്. ആ സമയത്ത് എന്റെ ഉമ്മ എനിക്ക് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുമായിരുന്നു.

അല്ലാഹുവേ എന്റെ മകന് നീ ഐശ്വര്യം നല്‍കണമേ. എന്റെ മരണ ശേഷം ആകാശത്തു ഭൂമിയിലുമല്ലാത്ത ഒരു സ്ഥലത്ത് നീ അവനെ എത്തിക്കണേ . വൃദ്ധയായ എന്റെ മാതാവ് മരണപ്പെട്ടു. മറവ് ചെയ്തു മറ്റു കര്‍മ്മങ്ങളുമെല്ലാം കഴിഞ്ഞു. ഒരു ദിവസം ഞാന്‍ കടലിന്റെ തീരത്ത് കൂടി സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ കടര്‍ തീരത്ത് മാണിക്യത്തിന്റെ ഒരു ഖുബ്ബ ഞാന്‍ കണ്ടു. അതിന്റെ അടുത്ത് വന്നപ്പോള്‍ ഖുബ്ബയുടെ വാതില്‍ തുറന്നു. ഖുബ്ബക്കകത്ത് കയറിയ ശേഷം ഞാന്‍ ഞാന്‍ ഭൂമിയിലോ ആകാശത്തോ എന്ന് എനിക്കറിയാന്‍ കഴിഞ്ഞില്ല.

സുലൈമാന്‍ നബി (അ) ചോദിച്ചു. നിനക്കുള്ള ഭക്ഷണം എവിടുന്ന് ലഭിക്കും. അദ്ദേഹം പറഞ്ഞു ഖുബ്ബക്കകത്ത് ഒരു വൃക്ഷമുണ്ട് അതില്‍ നിന്നും പഴം കഴിക്കും. എനിക്ക് ദാഹിച്ചാല്‍ പാലിനേക്കള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതും മഞ്ഞിനേക്കാള്‍ തണുത്തതുമായ ഖുബ്ബക്കകത്തെ ഉറവയില്‍ നിന്നും ഞാന്‍ കുടിക്കും. സുലൈമാന്‍ നബി (അ) ചോദിച്ചു. രാത്രിയും പകലും നീ എങ്ങനെ തിരിച്ചറിയും. അദ്ദേഹം പറഞ്ഞു. പ്രഭാതമായാല്‍ ഖുബ്ബ പ്രകാശപൂരിതമാകും. സൂര്യന്‍ അസ്തമിച്ചാല്‍ ഖുബ്ബയില്‍ ഇരുട്ടാകും. മാതാവിന്റെ തൃപ്തി കരസ്ഥമാക്കി അല്ലാഹുവിന്റെ അടുക്കല്‍ ഉള്‍കൃഷ്ട സ്ഥാനം നേടിയ ഖുബ്ബക്കകത്തെ മനുഷ്യനുമായി ദീര്‍ഘ നേരം സംഭാഷണത്തിനു ശേഷം ഖുബ്ബയുടെ കവാടം അടയുകയും അത് ആഴക്കടലില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തു.

മാതാവിനെ അനുസരിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല്‍ ഉല്‍കൃഷ്ട പദവി ലഭിക്കുന്നതോടൊപ്പം മാതാവിന്റെ മനസ്സ് വേദനിപ്പിച്ചാല്‍ എത്ര വലിയ ഇബാദത്ത് ചെയ്തവനാണെങ്കിലും അതിന്റെ ഗുരുതരമായ ശിക്ഷ ഇഹ ലോകത്ത് അവന്‍ അഭിമുഖീകരിക്കേണ്ടി വരും.

ഉമര്‍ (റ) ന്റെ ഭരണ കാലത്ത് ഒരു കച്ചവടക്കാരനുണ്ടായിരുന്നു. പണത്തിന് ആവശ്യം വരുമ്പോള്‍ അവന്റെ ഉമ്മ കച്ചവടക്കാരനായ മകന്റെ അടുക്കല്‍ വന്ന് പണം വാങ്ങും. ഒരു ദിവസം മകന്റെ അടുക്കല്‍ പണമാവശ്യപ്പെട്ട് ഉമ്മ വന്നപ്പോള്‍ മകന്റെ ഭാര്യ പറഞ്ഞു. നിന്റെ ഉമ്മ ഇപ്രകാരം എന്നും പണമാവശ്യപ്പെട്ടു വന്നാല്‍ നമ്മള്‍ ദരിദ്രന്മാരാകും ഭാര്യയുടെ ദുഷിച്ച വാക്കു കേട്ട മകന്‍ തന്റെ ഉമ്മാക്ക് ഒന്നും നല്‍കിയില്ല. മാതാവിന്റെ മനസ്സ് പൊട്ടി.കരഞ്ഞ് കലങ്ങിയ കണ്ണുമായി മാതാവ് പടിയിറങ്ങി. കാലങ്ങള്‍ക്ക് ശേഷം മകന്‍ തന്റെ കച്ചവടസംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. യാത്രാ മധ്യേ കൊള്ള സംഘത്തിന്റെ മുമ്പില്‍ പെട്ടു അവരുടെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുകയും തന്റെ ഉമ്മയുടെ മനസ്സ് വേദനിപ്പിച്ച മകന്റെ കൈകള്‍ വെട്ടി തോളില്‍ തൂക്കിയിടുകയും വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെ ചിലര്‍ വീട്ടിലെത്തിച്ചു. അദ്ദേഹത്തെ കാണാന്‍ കൂട്ടുകാരും ബന്ധുക്കളും വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു.

ഞാന്‍ എന്റെ ഉമ്മാക്ക് എന്റെ കൈകൊണ്ട് ദിര്‍ഹം നല്‍കിയിരുന്നെങ്കില്‍ എന്റെ കൈ മുറിക്കപ്പെടുകയോ എന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. ഉമ്മാക്ക് നല്‍കേണ്ട ധനം നല്‍കാത്തതിലുള്ള ഉചിതമായ ശിക്ഷയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. കൈകാലുകള്‍ മുറിക്കപ്പെട്ട മകന്റെ വിവരം മാതാവ് അറിഞ്ഞു. മകനെ കാണാന്‍ മാതാവ് അവന്റെ വീട്ടിലെത്തി. മാതാവ് പറഞ്ഞു. മകനേ നിനക്ക് സംഭവിച്ച വിപത്തില്‍ ഞാന്‍ വളരെ ദുഃഖിതയാണ്. അപ്പോള്‍ മകന്‍ പറഞ്ഞു. ഉമ്മാ ഇതെല്ലാം എന്റെ തെറ്റുകൊണ്ടാണ്. നിങ്ങളുടെ തൃപ്തിയാണ് എന്റെ ആവശ്യം ഇതു കേട്ട് മാതാവ് പറഞ്ഞു മകനേ നിന്നെ ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു. മാതാവിന്റെ തൃപ്തിനേടിയ മകന്റെ മുറിക്കപ്പെട്ട അവയവങ്ങള്‍ അടുത്ത ദിവസം പ്രഭാതമായപ്പോഴേക്കും പൂര്‍ണ്ണ ആരോഗ്യവാനായി പൂര്‍വ്വസ്ഥിതിയിലായി. മാതാവിന്റെ മനസ്സ് നോവിപ്പിച്ചതിലുള്ള ശിക്ഷയും മനസ്സിനെ സന്തോഷിപ്പിച്ചാലുള്ള പ്രതിഫലവും പൂര്‍വ്വികരുടെ ചരിത്രം നമ്മെ ഉല്‍ബോധിപ്പിക്കുന്നു.

മാതാവിന്റെ പ്രാര്‍ത്ഥന.

മാതാവിനെ സന്തോഷിപ്പിച്ചാലുള്ള മഹത്ത്വവും സ്രേഷ്ടതയുമുള്ളതോടൊപ്പം മക്കള്‍ക്ക് വേണ്ടിയുള്ള അവരുടെ പ്രാര്‍ത്ഥന വ്യര്‍ത്ഥമാവുകയില്ല. ആഴക്കടലില്‍ വര്‍ണ്ണമനോഹരമായ മാണിക്യത്തിന്റെ ഖുബ്ബയില്‍ മകനെ എത്തിച്ചത് മാതാവിന്റെ പ്രാര്‍ത്ഥന കാരണമായിരുന്നു. (മഹാനായ ഇമാം നവവീ (റ) ന്റെ ഉല്‍കൃഷ്ട പദവിക്ക് സുപ്രധാന കാരണവും മാതാവിന്റെ പ്രാര്‍ത്ഥനയായിരുന്നു)

മാതാവ് മക്കള്‍ക്ക് വേണ്ടി ദുആ ചെയ്താല്‍ സ്വീകരിക്കുന്നതോടൊപ്പം മക്കള്‍ക്കെതിരായി പ്രാര്‍ത്ഥിക്കുന്ന സൂക്ഷിച്ചില്ലെങ്കില്‍ നമ്മുടെ മക്കള്‍ കണ്ണീര്‍കയത്തിലായി ജീവിക്കുന്നത് നാം കാണേണ്ടിവരും നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി മക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കുകും ശാപവാക്കുകള്‍ നടത്തുകയും ചെയ്യുന്ന മാതാ പിതാക്കള്‍ നടത്തുകയും ചെയ്യുന്ന മാതാപിതാക്കള്‍ പുണ്യ

നബി (സ) യുടെ വചനം ശ്രദ്ധിക്കുക.
നിങ്ങള്‍ നിങ്ങള്‍ക്കെതിരായോ നിങ്ങളുടെ സന്താനങ്ങള്‍ക്കെതിരായോ നിങ്ങളുടെ സ്വത്തുക്കള്‍ക്കെതിരായോ പ്രാര്‍ത്ഥിക്കരുത്. അല്ലാഹു ചോദ്യങ്ങള്‍ക്കുത്തരം നല്‍കുന്ന സമയവുമായി ഒത്ത്‌വന്നാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കും. (മുസ്‌ലിം)

ഫള്ല്‍ എന്ന നാമത്തില്‍ അറിയപ്പെട്ട പ്രസിദ്ധനായ ആബിദായ ഒരു മനുഷ്യന്‍ ഒരു ദിവസം മക്കയിലേക്ക്പുറപ്പെടാന്‍ ഒരുങ്ങി. പക്ഷെ മാതാവ് സമ്മതിച്ചില്ല. മാതാവിനെ തൃപ്തിപ്പെടുത്താന്‍ മകന് കഴിഞ്ഞില്ല. മകന്‍ പോവാന്‍ ഉറച്ച് തീരുമാനമെടുത്തു. അപ്പോഴും ഉമ്മ മകനെ വേര്‍പിരിയുന്ന സങ്കടത്താല്‍ അനുവാദം നല്‍കിയില്ല. അവസാനം ഉമ്മാന്റെ വിസമ്മതം പരിഗണിക്കാതെ മകന്‍ വീട്ടില്‍ നിന്നു പുറപ്പെട്ടു. കരഞ്ഞ് കലങ്ങിയ കണ്ണുമായി ഉമ്മ മകനെ പിന്തുടര്‍ന്നു പറഞ്ഞു. മകനേ എന്നെ വിട്ടു പോവരുത്. മാതാവിന്റെ വിലപിടിച്ചുകൊണ്ടുള്ള അപേക്ഷ മകന്‍ അവഗണിച്ചു മക്കയെ ലക്ഷ്യമാക്കി നടന്നു. മനസ്സ് തകര്‍ന്ന മാതാവ് മകനെതിരെ പ്രാര്‍ത്ഥിച്ചു.

അല്ലാഹുവേ എന്റെ മകന്റെ വേര്‍പാട് എന്നെ കരിച്ചിരിക്കുന്നു. അതിനാല്‍ അവനെ നീ ശിക്ഷിക്കേണമേ. മകന്റെ വിരദുഃഖവും പേറി മാതാവ് ജീവിച്ചു. മകന്‍ യാത്രാ മദ്ധ്യേ ഒരു പട്ടണത്തിലെ പള്ളിയില്‍ രാത്രി നിസ്‌കരിക്കാന്‍ കയറി. ആബിദായ ആ മനുഷ്യന്‍ ഇബാദത്തിലായി മുഴുകിയിരിക്കുന്ന സമയത്ത് പള്ളിയുടെ അടുത്ത വീട്ടില്‍ മോഷ്ടാവ് കയറിയ വിവരം വീട്ടുകാര്‍ അറിഞ്ഞു. കള്ളനെ പിടിക്കാന്‍ വീട്ടുകാര്‍ പിന്നാലെ ഓടി. പള്ളിയുടെ ഭാഗത്തേക്ക് ഓടി മറഞ്ഞ കള്ളനെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അവര്‍ പള്ളിയില്‍ കയറി നോക്കി. അപ്പോള്‍ ഒരു അപരിചിതനായ മനുഷ്യന്‍ ഇബാദത്ത് ചെയ്യുന്നത് കണ്ടു. കള്ളനാണെന്ന് മുദ്രകുത്തി അദ്ദേഹത്തെ രാജാവിന്റെ മുമ്പിലെത്തിച്ചു. മോഷണത്തിനുള്ള ശിക്ഷയായി കൈകാലുകള്‍ വെട്ടാനും കണ്ണ് ചൂഴ്‌ന്നെടുത്ത് പട്ടണത്തിലേക്ക് കൊണ്ടുപോവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൈകാലുകള്‍ മുറിക്കപ്പെട്ടു. കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ടു. പട്ടണത്തില്‍ കൊണ്ടുപോയി പ്രഖ്യാപിച്ചു. മോഷണത്തിനുള്ള ശിക്ഷ ഇപ്രകാരമായിരിക്കുമെന്ന് ഇത് കേട്ട ആബിദായ മനുഷ്യന്‍ പറഞ്ഞു. നിങ്ങള്‍ അങ്ങനെ പറയരുത്.

ഉമ്മയുടെ സമ്മതം കൂടാതെ മക്കയിലേക്ക് പോവാന്‍ ഉദ്ദേഷിച്ച മകന് ലഭിച്ച ശിക്ഷയാണ് എന്ന് നിങ്ങള്‍ പറയുക. അദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ കാരണം അവര്‍ക്ക് ബോദ്യപ്പെട്ടു. കള്ളനെന്ന് മുദ്രകുത്തി കൈകാലുകള്‍ മുറിക്കപ്പെട്ട മനുഷ്യന്‍ നല്ല ആബിദായ മനുഷ്യനാണെന്നവരറിഞ്ഞപ്പോള്‍ ജനങ്ങള്‍ കരഞ്ഞു അവര്‍ അദ്ദേഹത്തെ നാട്ടിലെത്തിച്ചു. വീടിന്റെ പടിക്കലില്‍ എത്തിയപ്പോള്‍ അദ്ദേഹം വീട്ടുനുള്ളില്‍ നിന്നു തന്റെ ഉമ്മ പ്രാര്‍ത്ഥിക്കുന്നതു കേട്ടു.

അല്ലാഹു എന്റെ മകന് വല്ല പരീക്ഷണവും നീ നല്‍കിയിട്ടുണ്ടെങ്കില്‍ എനിക്കത് നേരില്‍ കണ്ടാല്‍ അവനെ എന്റെ അടുത്തേക്ക് തന്നെ മടക്കണം. ആ സമയത്താണ് ഒരാള്‍ പുറത്ത് നിന്ന് ഒരാള്‍ വിളിച്ചു പറയുന്നത്. ഞാന്‍ യാത്രക്കാരനാണ്. വിശന്ന് എനിക്ക് എന്തെങ്കിലും ഭക്ഷണം തരാം, വീട്ടു മുറ്റത്തുള്ളത് മകനാണ് എന്ന് ഉമ്മാക്ക് അറിയില്ലായിരുന്നു. ഉമ്മ പറഞ്ഞു. ഭക്ഷണം വേണമെങ്കില്‍ അടുത്തേക്ക് വാ. മകന്റെ മറുപടി അടുത്തേക്ക് വരാന്‍ എനിക്കാ കാലുകളില്ല. എങ്കില്‍ നിന്റെ കൈ നീട്ടുക മകന്‍ എനിക്ക് രണ്ട് കയ്യുമില്ല. ഉമ്മ പറഞ്ഞു ഞാന്‍ നിന്റെ അടുത്ത് വന്നാല്‍ നമ്മള്‍ പരസ്പരം കണ്ടു. അത് ഹറാമാണ്. മകന്‍, നിങ്ങള്‍ ഹറാമിനെ ഭയക്കണ്ട കാരണം എനിക്ക് രണ്ട് കണ്ണുമില്ല ഉടനെ മാതാവ് ഒരു കൂജയില്‍ തണുത്ത വെള്ളവുമായി പുറത്തുള്ള മനുഷ്യന്റെ അടുക്കല്‍ ചെന്നു. ഉമ്മാന്റെ കാലില്‍ വീണ് കരഞ്ഞു കൊണ്ട് പറഞ്ഞു.

നിങ്ങളുടെ ദോശിയായ മകനാണ് ഞാന്‍. കൈകാലുകള്‍ മുറിക്കപ്പെട്ട കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട തന്റെ മുമ്പിലുള്ളത്. തന്റെ മകനാണ് എന്നറിഞ്ഞ മാതാവ് ഉടനെ പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ എന്റെ മകന്റെ അവസ്ഥ ഇപ്രകാരമാണെങ്കില്‍ ഞങ്ങളെ രണ്ട് പേരേയും ഉടനെ മരിപ്പിക്കണേ. മാതാവിന്റെ പ്രാര്‍ത്ഥന അവസാനിച്ചപ്പോഴേക്കും രണ്ടു പേരും മരണപ്പെടുകയും ചെയ്തു.
മരണസമയത്തെ പ്രയാസങ്ങള്‍

മാതാവിനെ വെറുപ്പിച്ചാല്‍ മരണസമയത്ത് പരിശുദ്ധ തൗഹീദ് ചൊല്ലാന്‍ സാധിക്കില്ല എന്ന് പ്രവാചകാധ്യാപനങ്ങള്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഭര്‍ത്താവിനെ തന്റെ വശത്താക്കി മാതാവിനെ അകറ്റാന്‍ പ്രേരിപ്പിക്കുന്ന ഭാര്യമാര്‍ തന്റെ ഭര്‍ത്താവിനെ നരകത്തിലേക്ക് നയിക്കുന്ന പിശാചിന്റെ പിന്‍ഗാമിയാണെന്ന് നാം മനസ്സിലാക്കണം. മഹാനായ അല്‍ഖമാ(റ) ന്ന് മരണസമയത്ത് പരിശുദ്ധ തൗഹീദ് ഉച്ചരിക്കാന്‍ കഴിയാത്തതിന്റെ കാരണം അല്‍ഖമാ (റ) ന്റെ വിവാഹ ശേഷം എന്നോട് അല്പം സ്‌നേഹം കുറഞ്ഞോ എന്ന മാതാവിന്റെ വേദനയായിരുന്നു. അല്‍ഖമാ (റ) മാതാവിനെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തനമോ വാക്കോ ഒന്നും അദ്ദേഹത്തില്‍ നിന്നു ഉണ്ടായിട്ടില്ല. മാതാവിന്റെ മനസ്സിലെ ഒരു ചെറിയ വേദനമാത്രമാണ് അല്‍ഖമാ (റ) നെ മരണസമയത്ത് ബുദ്ധിമുട്ടിച്ചത്. അവസാനം മാതാവ് തൃപ്തിപ്പെട്ടപ്പോഴാണ് അല്‍ഖമാ (റ) കലി ചൊല്ലി മരിച്ചത്.

നബി (സ) തന്റെ സ്വഹാബത്തിന്റെ കൂടെ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരാള്‍ വന്ന് കൊണ്ട് പറഞ്ഞു. അബ്ദുല്ലാഹിബ്‌നു സലാം (റ) മരണ ശയ്യയിലാണ്. ഉടനെ നബി (സ) യും അനുചരരും അടുത്തേക്ക് പോയി. മരണമാസന്നമായ വ്യക്തിക്ക് നബി (സ) പരിശുദ്ധ കലിമ ചൊല്ലിക്കൊടുത്തു. പക്ഷെ ചൊല്ലാന്‍ കഴിയുന്നില്ല. ഉടനെ ഭാര്യയെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു.

ഭാര്യ പറഞ്ഞു. എന്നെ വിവാഹം കഴിച്ചതു മുതല്‍ നബി (സ) യുടെ പിന്നില്‍ ജമാഅത്ത് നിസ്‌കരിരിക്കാത്തതോ സ്വദഖ നല്‍കാത്തതോ ആയ ഒരു ദിവസവും കഴിഞ്ഞു പോയിട്ടില്ല. പക്ഷെ അദ്ദേഹം മാതാവുമായി പിണക്കത്തിലാണ്. നബി (സ) ബിലാല്‍ (റ) നോട് പറഞ്ഞു. മാതാവിനെ വിളിക്കുക. ബിലാല്‍ (റ) മാതാവിന്റെ അടുത്തെത്തി. നിങ്ങളെ നബി (സ) വിളിക്കുന്നു. ബിലാല്‍ പറഞ്ഞു. മാതാവ് എന്താ ആവശ്യം? ബിലാല്‍: നിങ്ങളുടെ മകന്‍ മരണശയ്യയില്‍ കിടക്കുകയാണ്. നിങ്ങള്‍ക്കും മകനുമിടയിലുള്ള പ്രശ്‌നം പരിഹരിക്കാനാണ് വിളിക്കുന്നത്. അല്ലാഹുവാണേ സത്യം ഞാന്‍ ഒരിക്കലും വരില്ല. എന്നെ അടിക്കുകയും വീട്ടില്‍ നിന്നും എന്നെ അടിച്ച് പുറത്താക്കുകയും ചെയ്ത എന്റെ മകന് ഞാന്‍ ദുനിയാവിലും ആഖിറത്തിലും പൊരുത്തപ്പെട്ടു കൊടുക്കില്ല. ബിലാല്‍(റ) മടങ്ങിപ്പോയി. നബി(സ) അലി (റ) നോട് പറഞ്ഞു. നിങ്ങള്‍ മാതാവിനെ വിളിക്കുക. രണ്ടു പേരും മാതാവിന്റെ അടുത്തെത്തി മാതാവ് കൂടെ വരാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കൂടെ വന്നു.

നബി (സ) ഉമ്മയോട് പറഞ്ഞു നിന്റെ മകന്റെ അവസ്ഥയൊന്ന് കാണുക മകന്റെ ദയനീയ അവസ്ഥ കണ്ടിട്ടു മാതാവിന്റെ മനസ്സ് മാറിയില്ല. മാതാവ് പറഞ്ഞു ഇല്ല ഞാന്‍ ഒരിക്കലും പൊറുക്കില്ല. എന്നെ മര്‍ദ്ധിച്ച് വീട്ടില്‍ നിന്നും പുറത്താക്കിയവനോട് ഞാന്‍ എങ്ങനെ പൊറുക്കും. അപ്പോള്‍ നബി (സ) പറഞ്ഞു. നിങ്ങള്‍ പൊരുത്തപ്പെട്ട് കൊടുത്താലേ നിങ്ങളുടെ മകനോട് എനിക്കും ബാധ്യതയുള്ളു. ഇത് കേട്ട മാതാവ് പറഞ്ഞു. എന്നാല്‍ പൊരുത്തപ്പെട്ടു. അപ്പോഴാണ് അബ്ദുല്ലാഹിബ്‌നു സലാം കലിമ ചൊല്ലി മരിച്ചത്. നബി (സ) യും സ്വഹാബാക്കളും മയ്യിത്ത് നിസ്‌ക്കരിച്ച ശേഷം സ്വഹാബത്തിനെ ഒരുമിച്ച് കൂട്ടി കൊണ്ട് പറഞ്ഞു.

മുസ്‌ലിം സമൂഹമേ തന്റെ മാതാവിനോട് ഗുണം ചെയ്യാത്തവന്‍ പരിശുദ്ധ കലിമ ഉച്ചരിക്കാന്‍ കഴിയാതെ മരണപ്പെടും. ഇരു ലോകത്തെയും സന്തോഷകരമായ ജീവിതത്തിന് മാതാവിന്റെ തൃപ്തി അനിവാര്യമാണ്.


Munavar, VP
Vailathur,
munavar8055@gmail.com


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A good idea is checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment