Sunday, December 18, 2011

[www.keralites.net] അവകാശങ്ങള്‍ ഹനിക്കുന്ന ആധാര്‍ പദ്ധതി

അവകാശങ്ങള്‍ ഹനിക്കുന്ന ആധാര്‍ പദ്ധതി


ആധാര്‍ എന്ത്?

ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്കും ഓരോ തിരിച്ചറിയല്‍ നമ്പര്‍ കൊടുക്കുന്ന പദ്ധതിയാണ് ആധാര്‍.
അഞ്ചു വയസ്സ് പൂര്‍ത്തിയായ ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരിക്കും പന്ത്രണ്ടക്ക നമ്പര്‍.
ജനിച്ചു വീണയുടനും ആധാര്‍ ഉണ്ടാക്കാം.പക്ഷെ അച്ഛന്റെയും അമ്മയുടെയും ആധാര്‍ നമ്പര്‍ ആധാരമാക്കിയായിരിക്കും കുട്ടിക്ക് നമ്പറിടുക എന്നുമാത്രം.
ഫോട്ടോ,പത്ത് വിരലിന്റെയും അടയാളം,രണ്ടുകണ്ണിലെയും കൃഷ്ണമണിയുടെ ചിത്രം,ജനനത്തീയതി,വിലാസം,ഫോണ്‍ നമ്പര്‍,പാന്‍ നമ്പര്‍
തുടങ്ങി ഒരാളെക്കുറിച്ചുളള വിവരങ്ങളെല്ലാം ആധാറില്‍ ചേര്‍ക്കും.

ദേശീയ തിരിച്ചറിയല്‍ അതോറിറ്റിക്ക് നിയമപരിരക്ഷ നല്‍കുന്ന "ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്‍" തിരസ്കരിക്കാന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകള്‍ പഠിക്കാന്‍ നിയുക്തമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ആനുകൂല്യങ്ങളും സേവനങ്ങളും നല്‍കാന്‍ എന്ന പേരില്‍ നടപ്പാക്കുന്ന "ആധാര്‍" പദ്ധതി ജനങ്ങളുടെ അവകാശങ്ങള്‍ വിലമതിക്കുന്നില്ലെന്നും ഏകീകൃത തിരിച്ചറിയല്‍ നമ്പറിന് അധികൃതര്‍ അവകാശപ്പെടുന്ന സുരക്ഷിതത്വമില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചിട്ടുണ്ട്.

പദ്ധതിയുടെ സാധ്യതാപഠനം നടന്നിട്ടില്ല; അനാവശ്യമായ തിടുക്കം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്; ദേശീയസുരക്ഷയെ പോലും ബാധിക്കുന്ന പദ്ധതിയാണ്; വ്യക്തമായ ലക്ഷ്യങ്ങളില്ല; സര്‍ക്കാരില്‍ത്തന്നെ വ്യത്യസ്ത നിലപാടുകളുണ്ട് തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് എല്ലാ എതിര്‍പ്പുകളെയും പിന്‍വാതിലിലൂടെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ, എട്ട് കോടിയില്‍പരം പേരുടെ വിവരങ്ങള്‍ ഇതിനകം ശേഖരിക്കപ്പെട്ടിട്ടുണ്ട്. നിയമ പിന്‍ബലമില്ലാതെ ആയിരക്കണക്കിന് കോടി രൂപ ഈ പദ്ധതിക്കുവേണ്ടി ചെലവിട്ടുകഴിഞ്ഞു. ഇതേ ആവശ്യത്തിനായി ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പേരിലും തുക ചെലവിട്ടിട്ടുണ്ട്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിട്ടും "ആധാറി"ലേക്കുളള വിവരശേഖരണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാകില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയംതന്നെ വ്യക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാരും അതിനേക്കാള്‍ വാശിയോടെ കേരളവും ആധാറുമായി മുന്നോട്ടുപോവുകയാണ്. അമേരിക്കയുള്‍പ്പെടെയുള്ള വികസിത മുതലാളിത്തരാജ്യങ്ങളില്‍ ജനങ്ങളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍പോലും യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും പാഠമാകുന്നില്ല. അമേരിക്കയില്‍ സാമൂഹ്യസുരക്ഷാപദ്ധതികളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ബയോമെട്രിക് കാര്‍ഡ് സംവിധാനം സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കാനും അതിലെ വിവരങ്ങള്‍ സര്‍വതലസ്പര്‍ശിയാക്കാനും നീക്കം നടന്നപ്പോള്‍ വമ്പിച്ച ജനരോഷമാണുയര്‍ന്നത്. അതേ തുടര്‍ന്ന് നിര്‍ദിഷ്ട വിപുലീകരണം ഉപേക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

ജപ്പാനില്‍ യൂണീക്ക് ഐഡന്റിഫിക്കേഷന്‍ ബയോമെട്രിക് പദ്ധതി നടപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ,പ്രവിശ്യാസര്‍ക്കാരുകള്‍ ആ തീരുമാനത്തെ നഖശിഖാന്തം എതിര്‍ക്കുകയും അതേ തുടര്‍ന്ന് പദ്ധതിയപ്പാടെ ഉപേക്ഷിക്കാന്‍ ജപ്പാന്‍സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിന്റെ നൈതികതയും പദ്ധതിക്ക് വേണ്ടിവരുന്ന അമിത ചെലവും കണക്കിലെടുത്ത് അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും ഉപേക്ഷിച്ച പദ്ധതിയാണ് നാമിവിടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്നിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 450 കോടി പൗണ്ടിന്റെ പദ്ധതിയാണ് ഉപേക്ഷിച്ചത്. മന്‍മോഹന്‍സിങ് പഠിച്ചിറങ്ങിയ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഈ പദ്ധതിയെ വിശേഷിപ്പിച്ചത് വിഫലവും ചെലവേറിയതുമായ മണ്ടത്തരമെന്നാണ്. ബ്രിട്ടനും ഫിലിപ്പീന്‍സുമെല്ലാം യുഐഡിക്കായി ശേഖരിച്ച വിവരങ്ങള്‍ പുറത്താകാതെ സംരക്ഷിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവില്‍ അക്കാര്യം പരസ്യമായി സമ്മതിച്ച് വിവരസഞ്ചയം നശിപ്പിക്കുകയായിരുന്നു. ആ രാജ്യങ്ങളിലേതിനേക്കാള്‍ പലമടങ്ങ് അധികം ജനസംഖ്യയുള്ള ഇന്ത്യ പക്ഷേ ഇതൊന്നും പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നു. ആധാര്‍ എന്നത് പന്ത്രണ്ട് അക്കങ്ങള്‍ ഉള്‍ക്കൊണ്ട വെറും ഒരു നമ്പറാണ്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഈ നമ്പര്‍ നല്‍കുന്നത്. ആധാറില്‍ നേരിട്ടോ, ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതി വഴിയോ അംഗമാകുന്ന ഏതൊരാള്‍ക്കും അതോറിറ്റി ആധാര്‍ നമ്പര്‍ നല്‍കും. നമ്പര്‍ ലഭിക്കുന്ന വ്യക്തി കൃത്യമായും വ്യക്തമായും തിരിച്ചറിയപ്പെടും. ഒരു നമ്പര്‍ ലോകത്ത് ഒരാള്‍ക്കുമാത്രമേ ഉണ്ടാകൂ എന്നര്‍ഥം. ഈ നമ്പറിന്റെ ഉടമയെ സംബന്ധിക്കുന്ന നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിച്ച് ഒരു ദേശീയ വിവരസഞ്ചയത്തില്‍ ചേര്‍ക്കുകയാണ് ചെയ്യുക. പത്ത് വിരലുകളുടെയും അടയാളം, കൃഷ്ണമണിയുടെ അടയാളം എന്നിവയെല്ലാം ഉപകരണങ്ങളുപയോഗിച്ച് ശേഖരിക്കുകയും കേന്ദ്ര വിവരസഞ്ചയത്തിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഇപ്രകാരം ചെയ്യുന്നതിന് ചില ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ഇന്ത്യക്കാരനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി അതോറിറ്റിതന്നെ രൂപീകരിക്കപ്പെട്ടിരിക്കുന്നു. ഇതാണ് കേന്ദ്ര പ്ലാനിങ് കമീഷന്റെ ഭാഗമായ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഓരോ പൗരനെയും ചാപ്പകുത്തുന്നതിന് ലളിതമായ ഒരു ന്യായീകരണവും മുന്നോട്ടുവയ്ക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ തടസ്സംകൂടാതെ യഥാര്‍ഥ അവകാശികള്‍ക്കെത്തിക്കാനാണത്രേ ഈ പദ്ധതി. യുഐഡി പദ്ധതിക്ക് ചുക്കാന്‍പിടിക്കാന്‍ നന്ദന്‍ നിലേകനിയെ ക്യാബിനറ്റ് പദവിയോടെ 2009 ജൂലൈയില്‍ ചെയര്‍മാനായി അവരോധിക്കുകയും ചെയ്തു. എല്ലാ വകുപ്പുകളുടെയും സംയോജനം സാധ്യമാകാനായി പ്രധാനമന്ത്രിയുടെ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. എല്ലാം എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നടപ്പാക്കുകയാണ്. പൊതുസമൂഹത്തിനോ ഇന്ത്യന്‍ പാര്‍ലമെന്റിനോ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള അധികാരം നിഷേധിക്കപ്പെട്ടിരിക്കുന്നു. യുഐഡി പദ്ധതി ഭരണകൂടത്തിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കും. കാലഘട്ടം ആവശ്യപ്പെടുന്നത് സുതാര്യമായ സര്‍ക്കാരിനെയാണ്. എന്നാല്‍ , പൗരന്മാരെ സുതാര്യ അടിമകളാക്കുന്നതാണ് യുഐഡി പദ്ധതി. പൗരാവകാശങ്ങളെക്കുറിച്ച് വാതോരാതെ പറയുകയും അധീശത്വത്തിനുള്ള സംവിധാനമൊരുക്കുന്നതിലൂടെ പൗരന്റെ അവകാശം ഹനിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ . താല്‍പ്പര്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതി എന്ന് പുറമേയ്ക്ക് പറയുന്നുണ്ടെങ്കിലും പദ്ധതിയില്‍ ചേരാത്തവര്‍ക്ക് സാമാന്യജീവിതം ക്ലേശകരമാക്കുന്ന വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. നാളെ റേഷന്‍ ലഭിക്കണമെങ്കില്‍ യുഐഡി കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറയുമ്പോള്‍ പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനവും പൊതുവിതരണവും അട്ടിമറിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരികയാണല്ലോ. റേഷന്‍ നിര്‍ത്തി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സബ്സിഡിത്തുകയോ കൂപ്പണോ നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് ഈയിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. സബ്സിഡിത്തുക അനര്‍ഹര്‍ തട്ടിയെടുക്കുന്നതും അഴിമതിയും തടയുന്നതിനാണ് ഈ സംവിധാനമെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും ഫലത്തില്‍ പൊതുവിതരണസമ്പ്രദായം തകര്‍ക്കുകതന്നെയാണ് ലക്ഷ്യം. അത്തരം ജനവിരുദ്ധനടപടികള്‍ക്കും യുഐഡി വിവരസഞ്ചയം ഉപയോഗപ്പെടുത്തും. വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനുമതിയില്ലാതെ കടന്നുകയറാന്‍ ഭരണകൂടത്തെ അനുവദിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ കുഴപ്പം. തിരിച്ചറിയല്‍ നമ്പറിനോട് കൂട്ടിച്ചേര്‍ക്കപ്പെടുന്ന വിവരങ്ങളെല്ലാം തിരിച്ചറിയേണ്ട ഓരോ ഘട്ടത്തിലും വെളിപ്പെടുത്തപ്പെടുകയാണ്. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളെപ്പോലും നോക്കുകുത്തിയാക്കുകയാണ്. ഉദാഹരണത്തിന്, 18 വയസ്സിനുമുമ്പ് ഒരു കുട്ടി ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടാല്‍ 18 വയസ്സിനപ്പുറം ആ വിവരം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ , തിരിച്ചറിയല്‍ നമ്പറില്‍ രേഖപ്പെടുത്തപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കപ്പെടുന്നില്ല. നമ്പര്‍ വലിയൊരു ബാധ്യതയും പാരതന്ത്ര്യവുമായി മാറുമെന്നതില്‍ സംശയമില്ല. സമരങ്ങളില്‍ പങ്കെടുക്കുന്നതിനുപോലും പരോക്ഷമായ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടാം. കേരളത്തിലെ ഐടി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ എല്ലാ കുട്ടികളെയും ആധാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്. കുട്ടിയുടെയോ രക്ഷിതാവിന്റെയോ അനുമതി ചോദിക്കാതെ തികച്ചും ഏകപക്ഷീയമായാണ് ഈ നടപടി. അതായത് ആര്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകുന്നില്ല.

ആധാറിന് വേണ്ടിയാണെന്ന് തോന്നാത്ത വിധത്തില്‍ മറ്റൊരു പേരിലാണ് കുട്ടികളുടെ വിവരശേഖരണം നടത്തുന്നത്. ഇത് പൗരാവകാശത്തിലേക്കുള്ള കടന്നുകയറ്റമല്ലെങ്കില്‍ മറ്റെന്താണ്? ഓരോരുത്തര്‍ക്കും നമ്പര്‍ നല്‍കുകയും വിവരങ്ങള്‍ മുഴുവന്‍ സംഭരിച്ച് വയ്ക്കുകയും ചെയ്യുമ്പോള്‍ അറിയാതെ തന്നെ ഒരുതരം "അമിത കേന്ദ്രീകരണം" സംഭവിക്കും. ഈ വിവരങ്ങളാകട്ടെ വിപണിക്കും പ്രിയങ്കരമായിരിക്കും. എന്തുല്‍പ്പന്നങ്ങള്‍ വേണം? എന്ത് മരുന്നുവേണം? എന്തിന്റെ കുറവ് എവിടെയൊക്കെ? എന്നെല്ലാം വിപണി നിയന്ത്രിക്കുന്നവര്‍ക്ക് വ്യക്തമാകും. അഭിരുചികളും അഭിപ്രായങ്ങളും രൂപീകരിക്കുന്നതിനുവരെ ഇത് സഹായകരമാകുമെന്നതിനാല്‍ "പരസ്യ" മാര്‍ക്കറ്റിനും ഇത് പ്രിയങ്കരമാകും. ഇങ്ങനെ പ്രതിലോമതാല്‍പ്പര്യങ്ങള്‍ക്കാണ് യുഐഡി കൂടുതല്‍ പ്രയോജനപ്പെടുക.

വിവരാവകാശം പോലെ തന്നെ പ്രധാനമാണ് സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശവും. വ്യക്തിയുടെ സ്വകാര്യതയ്ക്കുമേലുളള കടന്നാക്രമണം ബലാല്‍ക്കാരം തന്നെയാണ്. അതുകൊണ്ട് ശാസ്ത്രീയമായും മാനവിക വീക്ഷണത്തോടെയും പഠനം നടത്താതെയും പാര്‍ലമെന്റിലും നിയമസഭയിലും ചര്‍ച്ച ചെയ്യാതെയും പദ്ധതിയുമായി മുന്നോട്ടുപോകാനെടുത്ത തീരുമാനവും തുടര്‍നടപടികളുമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിരീക്ഷണങ്ങളോടെ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത്. കേരളത്തില്‍ ആധാറിനുവേണ്ടി ആരംഭിച്ചിട്ടുള്ള വിവരശേഖരണം അടിയന്തരമായി നിര്‍ത്തിവയ്ക്കണം.

Here is what the Parliament Standing Committee on Finance, which examined the draft N I A Bill said.

1. There is no feasibility study of the project

2. The project was approved in haste

3. The system has far-reaching consequences for national security

4. The project is directionless with no clarity of purpose

5. It is built on unreliable and untested technology

6. The exercise becomes futile in case the project does not continue beyond the present number of 200 million enrolments

7. There is lack of coordination and difference of views between various departments and ministries of government on the project.

ആധാര്‍ സുരക്ഷാപ്രശ്‌നമെന്ന് ചിദംബരം

Fun & Info @ Keralites.net

ന്യൂഡല്‍ഹി: സവിശേഷ തിരിച്ചറിയല്‍ നമ്പറായ 'ആധാറി'ന് വേണ്ടി, യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി നടത്തുന്ന വിവരശേഖരണത്തിനെതിരെ ആഭ്യന്തര മന്ത്രാലയം രംഗത്ത്.

നമ്പര്‍ നല്‍കാന്‍വേണ്ടി സത്യസ്ഥിതി പരിശോധിക്കാതെ വിവരങ്ങള്‍ ശേഖരിക്കുന്നത്, രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം മുന്നറിയിപ്പ് നല്‍കി. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയയ്ക്ക് നല്‍കിയ ഒരു കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ഉയര്‍ത്താനിരിക്കുകയാണ് ചിദംബരം.

വിവരങ്ങളുടെ സത്യസ്ഥിതി ആരായാതെ വിവരശേഖരണം നടത്തുന്നതുമൂലം ഓരോ പ്രദേശത്തും യഥാര്‍ഥ താമസക്കാരല്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതാണ് ദേശീയസുരക്ഷയെ ബാധിച്ചേക്കാമെന്ന് ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ജനസംഖ്യ കണക്കാക്കാന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ കുറ്റമറ്റ മാര്‍ഗം സ്വീകരിച്ചിട്ടുള്ളപ്പോള്‍ പുതിയ എണ്ണമെടുക്കലിന്റെ ആവശ്യകതയെത്തന്നെ ആഭ്യന്തരമന്ത്രാലയം ചോദ്യം ചെയ്തിരിക്കുകയാണ്.

എന്നാല്‍, ആധാര്‍ പദ്ധതി തുടങ്ങിയിട്ട് രണ്ടു വര്‍ഷമാകാറാകുമ്പോഴാണ് ആഭ്യന്തര മന്ത്രാലയം തടസ്സവാദം ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2009 ജനവരിയിലാണ് യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ രൂപവത്കരിച്ചത്. 'ഇന്‍ഫോസിസി'ന്റെ സി.ഇ.ഒ. ആയിരുന്ന നന്ദന്‍ നിലേക്കനി ഇതിന്റെ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തു. 2010 സപ്തംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആധാര്‍ നമ്പറുകളുടെ ആദ്യവിതരണം മഹാരാഷ്ട്രയിലെ ആദിവാസിപ്രദേശമായ നന്ദൂര്‍ ബാര്‍ ജില്ലയില്‍ നടത്തി.

ആധാര്‍ നമ്പറുകളുടെ ആവശ്യകത മുമ്പേതന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പൗരന്മാര്‍ക്കുമാത്രമല്ല, സ്ഥലവാസിയായി ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്ന ഒന്നാണ് ഇതെന്നതാണ് പരാതികളിലൊന്ന്. സമൂഹത്തിലെ അടിത്തട്ടിനെയും ഉള്‍ക്കൊള്ളിച്ചുള്ള വികസനത്തിനും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അടിത്തട്ടുവരെ എത്തുന്നു എന്ന് ഉറപ്പാക്കാനും ഇത് സഹായിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ഒരു ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതേസമയം, ജനങ്ങളെ മതപരമായോ ഭാഷാപരമായോ ഇരകളാക്കാന്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാമെന്ന വാദവും ആദ്യംതന്നെ ഉയര്‍ന്നിരുന്നു. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള സര്‍ക്കാറിന്റെ കടന്നുകയറ്റമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. സ്വകാര്യവ്യക്തിയെപ്പറ്റിയുള്ള വിവരങ്ങളെല്ലാംതന്നെ കമ്പ്യൂട്ടറില്‍ ആധാര്‍ നമ്പര്‍ ക്ലിക്ക് ചെയ്താല്‍ അധികൃതര്‍ക്കു ലഭിക്കുമെന്നതാണ് ഇതിന് കാരണമായി പറഞ്ഞത്.

പത്തു വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി ചട്ടങ്ങള്‍ പാലിച്ച് സെന്‍സസ് നടത്തുന്ന സമ്പ്രദായം നിലവിലുള്ളപ്പോള്‍ ആധാര്‍ നമ്പറിന്റെ ആവശ്യകത എന്തായിരുന്നു എന്നത് അന്നും ഇന്നും വ്യക്തമല്ല. അടിസ്ഥാനരേഖ എന്ന നിലയിലുള്ള സ്വീകാര്യത ആധാര്‍ നമ്പര്‍ കൊണ്ട് ലഭിക്കുകയുമില്ല. അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പരീക്ഷിച്ച് ഉപേക്ഷിച്ച സമ്പ്രദായമാണിതെന്നും ആരോപണമുണ്ട്. തുടക്കത്തില്‍ ആളൊന്നിന് 30-35 രൂപ മാത്രം ചെലവ് വരുമെന്നു പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് ഇപ്പോള്‍ 450-500 ഓളം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ മൊത്തം 1,50,000 കോടിയുടെ ഒരു സംരംഭമായിത്തീരും ഇത്.

CLICK THE LINK:-
http://aadhararticles.blogspot.com

Manaf kallelil-kochi
+919895414772

No comments:

Post a Comment