Sunday, February 6, 2011

[www.keralites.net] കാറ്റു കൊണ്ടുപോയ ഒരു നിലവിളി





കാറ്റില്‍ ചിതറിപ്പോയ ഒരു നിലവിളിയുടെ ഓര്‍മ്മ ഇപ്പോഴും നടുക്കുന്നു. തൊട്ടുമുമ്പ് അതു വഴി കടന്നു പോയ ഒരു തീവണ്ടിയില്‍ ഞാനും തനിയെ യാത്ര ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു ആന്തല്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയുടെ വരാന്തയില്‍ ഇനിയും ഉണരാത്ത മകളെയും കാത്തിരിക്കുന്ന ആ അമ്മയുടെ സ്ഥാനത്ത് നമ്മളില്‍ ആരുടെ അമ്മയും ആകാം. പെങ്ങളെ കൂട്ടാനായി ബൈക്കുമായി റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കവേ ഞെട്ടിക്കുന്ന വാര്‍ത്ത കേള്‍ക്കേണ്ടി വന്ന നിര്‍ഭാഗ്യവാനായ ആ സഹോദരന്‍ നിങ്ങളില്‍ ആരുമാകാം. കാരണം നമ്മുടെ തീവണ്ടികള്‍ അത്രമേല്‍ അരക്ഷിതമാണ്. ഓരോ യാത്രയും അപകടം കൂടാതെ അവസാനിക്കുന്നത് ഭാഗ്യം മാത്രം.

ഫെബ്രുവരി 1-ന് രാത്രി ഒമ്പതു മണിയോടെയാണ് എറണാകുളം - ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ നാടിനെ നടുക്കുന്ന ആ സംഭവമുണ്ടായത്. എറണാകുളത്തു നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് വള്ളത്തോള്‍ നഗര്‍ (ചെറുതുരുത്തി) റെയില്‍വേസ്‌റ്റേഷനു സമീപത്തു വച്ച് അക്രമത്തിനിരയായത്. പിടിവലിയ്ക്കിടെ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അക്രമി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇപ്പോഴും ആസ്​പത്രിയില്‍ മരണത്തോട് മല്ലടിക്കുന്നു ആ യുവതി. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ആ 22-കാരിയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത ദുരന്തയാത്രയുടെ നേര്‍പ്പകര്‍പ്പുകള്‍ തീവണ്ടിയില്‍ യാത്ര ചെയ്തിട്ടുള്ള ഓരോ സ്്ത്രീയ്ക്കും പറയാനുണ്ടാവും. ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ടിട്ടുള്ള അവസരങ്ങള്‍.

തൃശ്ശൂര്‍ വിമലാ കോളേജിലെ അധ്യാപിക സിസ്റ്റര്‍ സെറിനെ ഓര്‍മ്മയില്ലേ. ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്​പ്രസ്സിലെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ അക്രമികളുടെ ഇരയായ സിസ്റ്റര്‍ക്ക് നഷ്ടപ്പെട്ടത് ഒരു കയ്യും കാലും. രാത്രി 10 മണിയോടെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറിക്കൂടിയ അക്രമികള്‍ സ്ത്രീകളെ ഉപദ്രവിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയുമായിരുന്നു. എതിര്‍ത്ത സിസ്റ്റര്‍ സെറിനെ അവര്‍ വണ്ടിയില്‍ നിന്ന് വലിച്ച് താഴെയിട്ടു. ബഹളം കേട്ട ഗാര്‍ഡ് വണ്ടി നിര്‍ത്തിക്കുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

ഇനി സംരക്ഷണത്തിനായി റെയില്‍വേ പോലീസിനെ സമീപിച്ചാലോ? അനുഭവം അതിഗംഭീരം. ഉച്ചനേരത്ത് കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത ചില സ്ത്രീകളുടെ കഥ കേട്ടോളൂ. ലേഡീസ് കംപാര്‍ട്ടുമെന്റില്‍ കയറിക്കൂടിയ ഒരു പുരുഷനോട് ഇറങ്ങിപ്പോകാന്‍ സ്ത്രീകള്‍ പറഞ്ഞെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അയാള്‍ ബഹളം വയ്ക്കാനും തുടങ്ങി. ഗാര്‍ഡിനോട് പരാതിപ്പെട്ടപ്പോള്‍ റെയില്‍ അലര്‍ട്ട് നമ്പറില്‍ വിളിക്കണമെന്ന് മറുപടി. ആ നമ്പറില്‍ വിളിച്ചപ്പോഴാണ് യഥാര്‍ഥ തമാശ. വണ്ടി കോഴിക്കോട് എത്താതെ അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലത്രെ. രണ്ടര മണിക്കൂറോളം നീണ്ട യാത്രയെത്തുടര്‍ന്ന് കോഴിക്കോടിന് തൊട്ടുമുമ്പുള്ള സ്റ്റേഷനില്‍ അയാള്‍ കൂളായി ഇറങ്ങിപ്പോയി. പരാതിപ്പെടാന്‍ പോയ സ്ത്രീകള്‍ ഇളിഭ്യരുമായി.

മിക്കവാറും എല്ലാ തീവണ്ടിയിലും ലേഡീസ് കംപാര്‍ട്ടുമെന്റുകള്‍ ഏറ്റവും പിന്നിലായിരിക്കും. സ്റ്റേഷനില്‍ ഒരു ട്യൂബ് ലൈറ്റിന്റെ വെട്ടം പോലുമില്ലാത്ത വാലറ്റത്തായിരിക്കും ഈ കംപാര്‍ട്ടുമെന്റ് വന്നു നില്‍ക്കുക. അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സാമൂഹിക വിരുദ്ധര്‍ക്ക് സൗകര്യം. ഈ കംപാര്‍ട്ട്‌മെന്റ് ഒന്നു നടുവിലേക്ക് ആക്കിയിരുന്നെങ്കില്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ മുന്നില്‍ അതു വന്നു നിന്നേനെ. രാത്രിയും പകലും ഒരു റെയില്‍വേസ്‌റ്റേഷനില്‍ അല്പമെങ്കിലും സുരക്ഷ ഉറപ്പു വരുത്താവുന്ന സ്ഥലം അതാണല്ലോ. വണ്ടി കാത്തു നില്‍ക്കുന്ന സ്്ത്രീകള്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും ആശ്വാസം. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന പിടിവാശി എന്തിനാണ് റെയില്‍വേ പുലര്‍ത്തുന്നത്? എന്തെങ്കിലും പ്രശ്്‌നം ഉ്ണ്ടായാല്‍ ഗാര്‍ഡിന്റെ സഹായം കിട്ടാനാണ് ലേഡീസ് പുറകിലെ അറ്റത്താക്കുന്നതെന്നാണ് റെയില്‍വേയുടെ ഭാഷ്യം. പക്ഷേ, കംപാര്‍ട്ടുമെന്റില്‍ എന്തു നടന്നാലും മിക്കവാറും ഗാര്‍ഡുമാര്‍ അറിയാറില്ലെന്ന് സ്ഥിരം യാത്രക്കാരികളുടെ അനുഭവം.

അപകടമുണ്ടായാല്‍ വലിക്കാന്‍ ചങ്ങലയുണ്ടല്ലോ എന്നാണ് റെയില്‍വേ പറയുക. ന്യായമായ കാരണമില്ലാതെ ചങ്ങല വലിച്ചാല്‍ 1000 രൂപ പിഴയും മാസങ്ങളോളം കഠിനതടവും ശിക്ഷ ലഭിക്കുമെന്ന് ഓരോ ചങ്ങലയ്ക്കു മുന്നിലും എഴുതിവച്ച് യാത്രക്കാരെ പേടിപ്പിക്കുന്ന റെയില്‍വേ, ഇതുപയോഗിക്കാവുന്ന സന്ദര്‍ഭങ്ങള്‍ എന്തൊക്കെയാണെന്നു കൂടി യാത്രക്കാര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടെ. മിക്കവര്‍ക്കും ചങ്ങല തൊടാന്‍ പേടിയാണ്. സ്ത്രീകള്‍ക്കാണെങ്കില്‍ മിക്കവാറും സീറ്റിന്റെ മുകളില്‍ കയറി നിന്നാലേ അതിലൊന്ന് എത്തുകയുമുള്ളു. ലേഡീസ് കംപാര്‍ട്ടുമെന്റുകളില്‍ എങ്കിലും ഒരു അപകട അലാറം ഏര്‍പ്പെടുത്താന്‍ കഴിയില്ലേ? ഗാര്‍ഡിനും എഞ്ചിന്‍ ഡ്രൈവര്‍ക്കും മാത്രമല്ല, മറ്റു കംപാര്‍ട്ടുമെന്റുകളിലെ യാത്രക്കാര്‍ക്കു കൂടി കേള്‍ക്കാവുന്ന ഒരു അലാറം.

ചെറുതുരുത്തി ദുരന്തം ഉണ്ടായതിന്റെ പിറ്റേന്ന് റെയില്‍വേ പോലീസ് ഭയങ്കര ഉഷാറിലായിരുന്നു. പട്ടാപ്പകല്‍ ലേഡീസ് കംപാര്‍ട്ടുമെന്റിന്റെ വാതിലുകള്‍ അടച്ചും മറ്റു കംപാര്‍ട്ട്‌മെന്റുകളിലേക്ക് കടക്കാനുള്ള വെസ്റ്റിബ്യൂള്‍ അടപ്പിച്ചും അവര്‍ സുരക്ഷ ആഘോഷിച്ചു. വാസ്തവത്തില്‍ പാസഞ്ചര്‍ തീവണ്ടികള്‍ക്കു കൂടി കംപാര്‍ട്ടുമെന്റുകളെ തമ്മില്‍ ബന്ധിപ്പിച്ച വെസ്റ്റിബ്യൂള്‍ ഏര്‍പ്പെടുത്തുകയല്ലേ വേണ്ടത്? ആ പാവം പെണ്‍കുട്ടിയ്ക്ക് തീവണ്ടിയില്‍ നിന്ന എടുത്തു ചാടുന്നതിനു പകരം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാനെങ്കിലും ഒരവസരം കിട്ടിയേനെ.

അപകടമുണ്ടായിക്കഴിയുമ്പോള്‍ നാലു ദിവസത്തേക്ക് സുരക്ഷ ശക്തമാക്കുകയെന്ന പതിവ് നമ്മള്‍ ഇപ്പോഴും തെറ്റിച്ചില്ല. എറണാകുളം - ഷൊറണൂര്‍ പാസഞ്ചര്‍ വണ്ടിയക്ക് ഇപ്പോള്‍ കനത്ത സുരക്ഷയാണത്രേ. ഇതെന്താ ആ വണ്ടി റാഞ്ചിക്കൊണ്ടു പോകാന്‍ ആരെങ്കിലും വരുന്നുണ്ടോ? മറ്റു വണ്ടികളില്‍ ഉള്ളവര്‍ക്കൊന്നും സംരക്ഷണം വേണ്ടേ? പുലര്‍ച്ചെ യാത്ര പുറപ്പെടുകയും രാത്രി വൈകി യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന വണ്ടികളില്‍ എന്തെങ്കിലും ഒരു പരിശോധന, എവിടെ? അതിന് പാസഞ്ചര്‍ തീവണ്ടികള്‍ റെയില്‍വേ സംരക്ഷണ സേനയുടെ പട്ടികയില്‍ പോലുമില്ല. കുറഞ്ഞ കാശിന് യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷയും അത്ര മതിയെന്നായിരിക്കും.
ലേഡീസ് കംപാര്‍ട്ടുമെന്റില്‍ ആളില്ലെങ്കില്‍ ജനറലിലേക്ക് ഓടി രക്ഷപ്പെട്ടുകൊള്ളാനാണ് റെയില്‍വേയുടെ പുതിയ ഉപദേശം. അവിടെയും ആളില്ലെങ്കിലോ? ഷൊര്‍ണ്ണൂര്‍ വണ്ടിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അങ്ങനെ കോച്ച് മാറിക്കയറി ഭാഗ്യം പരീക്ഷിച്ചതായിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. രാത്രി പലപ്പോഴും ജനറല്‍ കംപാര്‍ട്ടുമെന്റുകളും യാചകരുടെയും സാമൂഹ്യ വിരുദ്ധരുടെയും മദ്യപരുടെയും താവളമായിരിക്കും. ഇത്തരക്കാരെ നിയന്ത്രിക്കേണ്ട റെയില്‍വേ അധികൃതരും പോലീസും അതു ചെയ്യാതെ യാത്രക്കാരികളോട് ആളുള്ള കോച്ചു നോക്കി ഓടിക്കോളാന്‍ പറയുന്നതിനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?

തീവണ്ടിയില്‍ സ്ത്രീകള്‍ക്കു മാത്രമാണ് അരക്ഷിതത്വമെന്ന് വിചാരിക്കേണ്ട. എ.സി മുതല്‍ ജനറല്‍ വരെ ഏതു കംപാര്‍ട്ടുമെന്റിലും സുരക്ഷിതത്വം ഒരു മായ ആണ്. മോഷ്ടാക്കള്‍, പിടിച്ചുപറിക്കാര്‍, മയക്കുമരുന്നു നല്‍കി കവര്‍ച്ച നടത്തുന്നവര്‍, അനധികൃത കച്ചവടക്കാര്‍, മദ്യപിച്ച ബഹളം വയ്ക്കുന്നവര്‍ തുടങ്ങി നിരവധി ശല്യങ്ങള്‍ യാത്രക്കാരെ കാത്തിരിക്കുന്നു. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണമാകട്ടെ അനുദിനം കുറഞ്ഞു വരുന്നു. ടിക്കറ്റെടുക്കാത്തവരെ പിടികൂടുന്നതില്‍ കാട്ടുന്ന ശൗര്യമൊന്നും ഇത്തരക്കാരോട് അധികൃതര്‍ കാണിക്കുന്നുമില്ല. സുരക്ഷ യാത്രക്കാരുടെ ഉത്തരവാദിത്വമാണെന്ന മട്ടിലാണ് പലപ്പോഴും പെരുമാറ്റം. ഓരോ യാത്രാ ടിക്കറ്റിനും ഒരു രൂപ വച്ച് സുരക്ഷാ ചെലവിലേക്കായി റെയില്‍വേ ഈടാക്കുന്നുണ്ടെന്ന് ഓര്‍ക്കുക. രണ്ട് കോടി യാത്രക്കാരാണ് പ്രതിദിനം റെയില്‍വേ ഉപയോഗിക്കുന്നതെന്നാണ് കണക്ക്. അപ്പോള്‍ അത്രയും പണം ഓരോ ദിവസവും സുരക്ഷാ ചെലവിലേക്കായി റെയില്‍വേയ്ക്ക ലഭിക്കുന്നു. അതിനനുസരിച്ച് എന്തു സുരക്ഷയാണ് യാത്രക്കാര്‍ക്ക്് റെയില്‍വേ നല്‍കുന്നത്?

ഇനി അപകടമുണ്ടായാല്‍ നഷ്ടപരിഹാരമോ? അതിനും കടക്കണം കടമ്പകളേറെ. നാട്ടില്‍ വ്യാജമദ്യം കുടിച്ചു കണ്ണുപോയവര്‍ക്കു വരെ ചികിത്സാ സഹായവും നഷ്ടപരിഹാരവും നല്‍കുന്ന സര്‍ക്കാരിന് നിസ്സഹായയായ ഈ പെണ്‍കുട്ടിയേയും കുടുംബത്തേയും സഹായിക്കാന്‍ ബാധ്യതയില്ലേ? ഒരു സ്ത്രീ മന്ത്രിയായുള്ള റെയില്‍വേ വകുപ്പ് ഇങ്ങനെയൊരു ദുരന്തം നടന്ന വിവരം തന്നെ അറിഞ്ഞിട്ടില്ലേ? മമതാ ബാനര്‍ജിയെപ്പോലൊരു മന്ത്രിയില്‍ നിന്ന് ഇത്രയും നീതി മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണോ?

ദുരന്തങ്ങള്‍ എപ്പോഴും നിരാശ മാത്രമല്ല സൃഷ്ടിക്കേണ്ടത്. അവ ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള വഴി തെളിയിക്കാനും ദുരന്തങ്ങള്‍ക്ക് കഴിയണം. ലേഡീസ് കംപാര്‍ട്ടുമെന്റിലെ ഒരു പതിവു യാത്രക്കാരിയെന്ന നിലയ്്ക്ക ചില നിര്‍ദ്ദേശങ്ങള്‍ ഇതാ.

* അപകട സന്ദര്‍ഭങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ മുതലായവ എല്ലാ കംപാര്‍ട്ടുമെന്റുകളിലും പ്രദര്‍ശിപ്പിക്കുക.

* വണ്ടി പുറപ്പെട്ടാല്‍ ഉടന്‍ സ്വയം അടയുന്ന വാതിലുകള്‍ സ്ഥാപിക്കുക

* സ്റ്റേഷനുകളില്‍ ലേഡീസ് കംപാര്‍ട്ടുമെന്റ് വന്നു നില്‍ക്കുന്ന ഭാഗത്ത് റെയില്‍വേ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കുക. അവിടെ വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുക.

* ലേഡീസ് കംപാര്‍ട്ടുമെന്റുകള്‍ തീവണ്ടിയുടെ നടുവിലേക്ക് മാറ്റുക.

* ലേഡീസ് കംപാര്‍ട്ടുമെന്റുകളില്‍ അപകട അലാറം സംവിധാനം ഏര്‍പ്പെടുത്തുക.

* രാവിലെ എട്ടു മണിക്കു മുമ്പും രാത്രി എട്ടു മണിക്കും ശേഷവും എങ്കിലും ലേഡീസ് കംപാര്‍ട്ടുമെന്റില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുക

* യാചകര്‍, അലഞ്ഞു തിരിയുന്നവര്‍, അനധികൃത കച്ചവടക്കാര്‍ തുടങ്ങിയവരെ കര്‍ശനമായി നിയന്ത്രിക്കുക.

* പരാതി ഉണ്ടായാല്‍ ഉടന്‍ പ്രതികരിക്കാനും കര്‍ശന നടപടി എടുക്കാനും അധികൃതര്‍ തയ്യാറാവുക.

ഇനിയൊരിക്കലും നിലവിളികള്‍ കാറ്റില്‍ അലിഞ്ഞു പോവാതിരിക്കട്ടെ.

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment