Monday, September 20, 2010

[www.keralites.net] ഒളിഞ്ഞുനോട്ടങ്ങളില്‍ അഭിരമിക്കുന്ന കേരളം



ഒളിഞ്ഞുനോട്ടങ്ങളില്‍ അഭിരമിക്കുന്ന കേരളം


സി.എസ്.ചന്ദ്രിക

സദാചാരത്തിന്റെ ഹിപ്പോക്രസിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ് മലയാളികള്‍. എല്ലാം അതിവരഹസ്യമാണിവിടെ. തുറന്ന സ്ത്രീപുരുഷ സൗഹൃദങ്ങള്‍, തുറന്ന സ്ത്രീ പുരുഷ പ്രണയങ്ങള്‍, അതിന്റെ സൗന്ദര്യാത്മകവും രാഷ്ട്രീയവും സര്‍ഗാത്മകവുമായ പൊതുദൃശ്യത ഇവിടെ കണ്ടെത്താന്‍ പ്രയാസമാണ്.

Fun & Info @ Keralites.netസ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും നേരേ നോക്കാന്‍, തുറന്നുപെരുമാറാന്‍ പക്വമാകുന്ന കേരളസമൂഹം എന്നാണ് സാധ്യമാവുക! ഇന്നും കേരളത്തിലെ സ്ത്രീക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നത് നമ്മെ ഒരുനൂറ്റാണ്ടു പിറകിലേക്ക് കൊണ്ടുപോകുന്നു. അതിരിടങ്ങള്‍ക്കപ്പുറത്തേക്ക്, നിശ്ചിത തീരുമാനങ്ങള്‍ക്കപ്പുറത്തേക്ക് കാലൊന്നെടുത്തു വെച്ചാല്‍, പുറപ്പെട്ടാല്‍ സമുദായത്തില്‍ നിന്ന് ഭ്രഷ്ടയാക്കപ്പെടുമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീയുടെ അവസ്ഥയില്‍ നിന്ന് എന്തുവലിയ വ്യത്യാസമാണ് പൊതുവില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളസ്ത്രീയുടെ ശാരീരികവും മാനസികവുമായ ജീവിതത്തിനുള്ളത്?
പഴയതും പുതിയതുമായ വിവിധതരം ഒളിനോട്ടങ്ങള്‍ക്കുള്ളിലൂടെയും ശരീരത്തിനു നേര്‍ക്കുള്ള അധിനിവേശങ്ങള്‍ക്കിടയിലൂടെയും എന്നിട്ടും സ്ത്രീകളും പെണ്‍കുട്ടികളും നടന്നുനീങ്ങുകയാണ്- വിദ്യാലയങ്ങളിലേക്ക്, തൊഴില്‍ സ്ഥലങ്ങളിലേക്ക്..... ബസ്സിനുള്ളിലേക്കും തീവണ്ടിയിലേക്കും തെരുവിലേക്കും മാര്‍ക്കറ്റിലേക്കുമൊക്കെ. എപ്പോഴും തനിക്കുചുറ്റും ചൂഴ്ന്നു നില്‍ക്കുന്ന ഒളിക്കണ്ണുകള്‍ക്കും നോട്ടങ്ങള്‍ക്കുമിടയിലൂടെ തിക്കിത്തിരക്കി മുന്നോട്ടു നീങ്ങുകയാണ്. 

പക്ഷേ, താന്‍ ഇഷ്ടപ്പെടുകയോ ആസ്വദിക്കുകയോ ചെയ്യാത്ത അക്രമാസക്തമായ ഈ ഒളിഞ്ഞുനോട്ടങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ നിവൃത്തിയുമില്ല. കാരണം അവള്‍ക്ക് ഹാജരാക്കാന്‍ കൃത്യമായ തെളിവുകളില്ല!
ഈ അഴുകിയ ഫ്യൂഡല്‍, മുതലാളിത്ത പുരുഷാധിപത്യ സമൂഹത്തെ മൊത്തം പ്രതിയാക്കി പോലീസിലോ കോടതിയിലോ കേസുകൊടുക്കാന്‍ സാധ്യവുമല്ല!

Fun & Info @ Keralites.netഎന്നാല്‍ ഹോട്ടലിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറയ്ക്കു മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന് അറിയുന്ന അനുഭവത്തില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ 
നേര്‍ക്കുള്ള കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നല്‍കാനും പരാതിപ്പെടാനും വലിയ സാധ്യതയുണ്ട്. 
കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ പെണ്‍കുട്ടിയുടെ അനുഭവം അത്രയും വലിയ ഒരു സാമൂഹിക പ്രശ്‌നത്തെയാണ് തെളിവുകളോടെ പോലീസ് അധികാരികള്‍ക്കും സര്‍ക്കാറിനും പൊതുസമൂഹത്തിനും മുമ്പില്‍ അവതരിപ്പിച്ചത്.
പോലീസ് വകുപ്പുമന്ത്രിയെക്കൊണ്ട് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കു മുന്നിലും മാപ്പുപറയിപ്പിക്കാന്‍ തക്ക വിധത്തിലുള്ള ആഭാസകരവും ക്രൂരവുമായ പ്രതികരണമാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. പരാതിപ്പെടാന്‍ ചെല്ലുന്നവരെ മര്‍ദിച്ച് നിശ്ശബ്ദരാക്കാനും ഇല്ലാതാക്കാനും വേണ്ടിയുള്ളതല്ല പോലീസ്. പോലീസ് ഇത്തരത്തില്‍, വിശേഷിച്ച് സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ പെരുമാറില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് വലിയ ഉത്തരവാദിത്വമുണ്ടായിരിക്കേണ്ടതാണ്. കാരണം, എപ്പോഴെങ്കിലുമൊരിക്കലാണ് സ്ത്രീകള്‍, അല്ലെങ്കില്‍ സ്ത്രീകള്‍ക്കുവേണ്ടി വീട്ടുകാര്‍ ഇത്തരത്തില്‍ പരാതിപ്പെടാന്‍ മുമ്പോട്ടുവരുന്നത് എന്ന പ്രശ്‌നത്തെയും പരാതിപ്പെടാന്‍ പുറപ്പെടുമ്പോഴുള്ള സങ്കീര്‍ണതകളെയും പ്രത്യാഘാതങ്ങളെയുമാണ് ഇത് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നത്. 
ഈ പ്രശ്‌നത്തെത്തുടര്‍ന്ന്, ഇനിയും കേരളത്തിലെ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനും താമസിക്കാനുമൊക്കെയായി എത്തുന്ന നാട്ടുകാരും അല്ലാത്തവരുമായ സ്ത്രീകള്‍ക്ക് എന്തു സുരക്ഷിതത്ത്വമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉറപ്പുവരുത്തിയിട്ടുള്ളത് എന്നറിയാന്‍ സ്ത്രീകള്‍ക്ക് ആകാംക്ഷയുണ്ട്.

ഒളിഞ്ഞു നോക്കുന്ന മനസ്സ് പലതരത്തില്‍ ഇവിടെ എന്നും സജീവമായിരുന്നു. ആണ്‍കോയ്മാ സംസ്‌കാരത്തിന്റെ പൊതുഭാഗമായി സ്ത്രീശരീരത്തിനു നേരേയുള്ള ഒളിഞ്ഞു നോട്ടങ്ങള്‍ ലോകത്താകമാനമുള്ള സാഹിത്യത്തിലും നാടകത്തിലും ചിത്രകലയിലും സിനിമയിലുമെല്ലാം പ്രസരിച്ചു കിടക്കുന്നുണ്ടെന്ന് നമുക്കറിയാം.
''സ്ത്രീ എന്നും സാഹിത്യധാരണയില്‍ ഭോഗത്തിനുള്ള ഉപകരണം മാത്രമായിരുന്നു'' എന്ന് നമ്മുടെ എഴുത്തുകാരി ലളിതാംബിക അന്തര്‍ജനം എത്രയോ നേരത്തേ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. 

ഇന്ന് ഇന്റര്‍നെറ്റും മൊബൈല്‍ഫോണും ഈ ആനന്ദത്തിനുള്ള ഏറ്റവും ശക്തമായ ഉപാധികളായി ഉപയോഗിക്കപ്പെടുന്നത് ഇതിന്റെ സങ്കീര്‍ണമായ തുടര്‍ച്ചയും വികാസവുമാണ്. ഒരു ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ രൂപവത്കരിച്ചതുകൊണ്ടുമാത്രം പിഴുതെടുക്കാന്‍ പറ്റുന്നതല്ല ഇതിന്റെ വേരുകള്‍ എന്നു സാരം. 

പല നാടുകളിലും സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ ഇടപഴകുന്ന സംസ്‌കാരം ബോധപൂര്‍വം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും കുറേയൊക്കെ മുന്നേറുകയും ചെയ്തിട്ടുണ്ട്. അതിനെ പാശ്ചാത്യം എന്നു വിളിച്ചു പുച്ഛിക്കുകയും പരിഹസിക്കുകയും പിന്നെ സദാചാരപ്രഭാഷണം നടത്തുകയും ചെയ്തിട്ട് കേരളീയര്‍ പഴയ ആ ഒളിഞ്ഞു നോട്ടത്തെത്തന്നെ മുറുകെ പുല്‍കിജീവിക്കുകയാണ്.
സദാചാരത്തിന്റെ ഹിപ്പോക്രസിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ് മലയാളികള്‍. എല്ലാം അതിവരഹസ്യമാണിവിടെ. തുറന്ന സ്ത്രീപുരുഷ സൗഹൃദങ്ങള്‍, തുറന്ന സ്ത്രീ പുരുഷ പ്രണയങ്ങള്‍, അതിന്റെ സൗന്ദര്യാത്മകവും രാഷ്ട്രീയവും സര്‍ഗാത്മകവുമായ പൊതുദൃശ്യത ഇവിടെ കണ്ടെത്താന്‍ പ്രയാസമാണ്. സ്ത്രീയും പുരുഷനും അതിവ രഹസ്യമായി സൗഹൃദങ്ങളുണ്ടാക്കുകയും പ്രണയബന്ധങ്ങളുണ്ടാക്കുകയും ചെയ്യുന്നത് ഒരുസമൂഹത്തിന്റെ സാംസ്‌കാരികമായ വികാസത്തെ ഒരുതരത്തിലും സഹായിക്കില്ല.

നമ്മള്‍ നമ്മുടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നഴ്‌സറി ക്ലാസ്സു മുതല്‍ വേര്‍തിരിച്ചിരുത്തുകയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകളുണ്ടാക്കുകയും ചെയ്യുന്നവരാണ്. ലൈംഗികവിദ്യാഭ്യാസം നല്‍കരുതെന്ന് വാശി പിടിക്കുന്നവരാണ്. കൗമാരമാകുന്നതോടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ഈ വേര്‍തിരിക്കല്‍ അതിരൂക്ഷമായി കാത്തുസൂക്ഷിക്കുന്നവരാണ്. 

സ്ത്രീകളെ സ്വതന്ത്രമായി സഞ്ചരിക്കാനോ പുരുഷനുമായി സ്വതന്ത്രമായി ആശയവിനിമയം ചെയ്യാനോ ഇടപെടാനോ അനുവദിക്കാത്ത കുടുംബ, മത, സാമൂഹിക സദാചാരമൂല്യങ്ങള്‍ക്ക് ഇളക്കം തട്ടാത്തിടത്തോളം രോഗാതുരവും അക്രമാസക്തവുമായ ഈ അവസ്ഥ തുടരുകതന്നെ ചെയ്യും.

പുരുഷന്റെ ആശ്വാസങ്ങള്‍ക്കും ആനന്ദാന്വേഷണങ്ങള്‍ക്കും പുറംസഞ്ചാരങ്ങള്‍ക്കും സ്വാതന്ത്ര്യാഭിരുചികള്‍ക്കും അനുകൂലമായി നിര്‍മിച്ചെടുത്ത ആധുനിക ഏകദാമ്പത്യകുടുംബങ്ങളില്‍ സ്ത്രീകള്‍ എന്തും സഹിക്കാന്‍ വിധിക്കപ്പെട്ട നിശ്ശബ്ദജീവികളാണ്. 
സ്ത്രീയുടെ ശരീരത്തെ കേന്ദ്രീകരിച്ച പുരുഷന്റെ ആകാംക്ഷകളും സംശയങ്ങളും ഉപേക്ഷിക്കലുകളിലേക്കോ അക്രമത്തിലേക്കോ കൊലപാതകത്തിലേക്കോ വരെ നീണ്ടുചെല്ലുകയും ചെയ്യും. ഇന്ത്യയില്‍ കേരളത്തിലെ കുടുംബങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ (മാനസികവും വൈകാരികവുമായ അതിക്രമമടക്കം) നടക്കുന്നത് എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് (ഐ.സി.ആര്‍.ഡബ്ല്യു./ഐ.എന്‍.സി.എല്‍.ഇ.എന്‍. 2000). എന്തുകൊണ്ടാണ് നമ്മള്‍ ഈ വിധം ഗൗരവപൂര്‍വം ശ്രദ്ധിക്കാത്തത്? കുടുംബത്തിനു പുറത്താണെങ്കിലും ലൈംഗികാതിക്രമങ്ങള്‍ കൂടുകയല്ലാതെ കുറയുന്നില്ല.

തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും സ്വാശ്രയത്വത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള ശേഷികള്‍ നേടുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് കുറേയൊക്കെ സ്വയം തീരുമാനമെടുക്കാനും അസന്തുഷ്ടമായ കുടുംബത്തിനുള്ളില്‍ നിന്ന് സ്വയം രക്ഷിക്കാനും സാധ്യതകളുണ്ടാവും. 
സ്ത്രീശരീരത്തെയും ലൈംഗികതയെയും ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന സദാചാരസംഹിതകളെ ചോദ്യം ചെയ്യാനും തള്ളിക്കളയാനും സ്ത്രീകള്‍ക്ക് കഴിയുകയും വേണം. സ്ത്രീയുടെ സമ്പൂര്‍ണവ്യക്തിത്വത്തിന്റെ ദൃശ്യത പൊതുസമൂഹത്തില്‍ സൃഷ്ടിച്ചെടുക്കണമെങ്കില്‍ സ്വന്തം ശരീരത്തിന്റെ മേലുള്ള സ്വയം നിര്‍ണയാവകാശം സ്ത്രീ ഏറ്റെടുത്തേ മതിയാവൂ. അത്തരത്തിലുള്ള നീക്കങ്ങള്‍ സ്ത്രീയുടെ ഇന്നത്തെ ശരീരഭാഷയെത്തന്നെ മാറ്റിത്തീര്‍ക്കും. ഒളിഞ്ഞുനോട്ടങ്ങള്‍ക്കു വിധേയപ്പെടാന്‍ വിസമ്മതിക്കുന്ന തരം സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ക്രിയാത്മകവും ഏറെ സജീവവുമായ പുതിയതരം ശരീരഭാഷയായിരിക്കും അത്. 
സ്ത്രീപുരുഷ ബന്ധങ്ങളില്‍ അല്പം പോലും തുറവികളില്ലാതാകുമ്പോള്‍ സമൂഹത്തിന്റെ ഒളിഞ്ഞുനോട്ടങ്ങളെ ഭയന്നു ജീവിക്കേണ്ടിവരിക എന്ന അനിവാര്യദുരന്തം സംഭവിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താനെയും അയാളുടെ സഹപ്രവര്‍ത്തകയോ പരിചയക്കാരിയോ അഥവാ കുടുംബസുഹൃത്തോ ഒക്കെയായ ഒരു സ്ത്രീയേയും ഒളിച്ച് കാവലിരുന്ന് കണ്ടു പിടിച്ച ആകാംക്ഷയെ എന്തു പേരിട്ടുവിളിക്കണം എന്നെനിക്കറിയില്ല. 

തുറന്ന ബന്ധങ്ങളിലെ സ്വകാര്യതയും രഹസ്യബന്ധങ്ങളിലെ സ്വകാര്യതയും ഏത് സന്ധിയില്‍ വെച്ചാണ് കൂട്ടിമുട്ടുന്നതെന്നും വഴി പിരിയുന്നതെന്നും നിശ്ചയമില്ല. അതെന്തായാലും പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷ ബന്ധങ്ങളില്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും അവര്‍ ആഗ്രഹിക്കുന്ന സ്വകാര്യത അവരുടെ അവകാശം തന്നെയാണ്. പോലീസിനോ മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ അതിലിടപെടാന്‍ അധികാരമില്ല. 

എന്നാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതോ? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും ലൈംഗികമായി ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെ പോലീസും കോടതിയുമടക്കം രക്ഷിക്കുകയും പരസ്​പര ഇഷ്ടത്തോടെ ഒന്നിച്ചിരിക്കാനോ സംസാരിക്കാനോ ഒക്കെയായി പാര്‍ക്കിലോ ബീച്ചിലോ ഹോട്ടല്‍ മുറിയിലോ വീടിനുള്ളിലോ വെച്ച് കണ്ടുമുട്ടുന്ന സുഹൃത്തുക്കളെ, പ്രണയികളെ വേട്ടയാടുകയും പിടികൂടുകയും അപമാനിക്കുകയും ചെയ്യുന്നു. 
ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ഒളിഞ്ഞുനോട്ടങ്ങളും ഗുരുതരമാംവിധം ഇടപെടല്‍ നടത്തുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ചെങ്ങറ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന നൈറ്റ് വിജില്‍ സമരത്തില്‍ പങ്കെടുത്ത യുവ ഫെമിനിസ്റ്റായ ഗാര്‍ഗിയുടെയും നാടകപ്രവര്‍ത്തകയായ കനിയുടെയും നേര്‍ക്ക് ഫോക്കസ് ചെയ്ത ഒളിക്യാമറയുടെ കണ്ണുകള്‍ എത്ര വികൃതവല്‍ക്കരിച്ച കാഴ്ചകളാണ് നമ്മുടെ സ്വീകരണമുറികളിലെത്തിച്ചത്!

തന്നെ ഇഷ്ടപ്പെടുന്ന സ്ത്രീയോടൊപ്പം ഇരിക്കാനോ കിടക്കാനോ നിത്യാനന്ദസ്വാമികള്‍ക്ക് അവകാശവും സ്വാതന്ത്ര്യവുമില്ലെന്ന് സമൂഹം ശഠിക്കുന്നു! ഇങ്ങനെ വിചാരിക്കുന്നതും പറയുന്നതും എന്തൊരുതരം മനുഷ്യത്വമില്ലായ്മയാണ്!

എന്തായാലും, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ ബുദ്ധിപരമായോ വൈകാരികമായോ ശാരീരികമായോ ഉണ്ടാകാവുന്ന വ്യത്യസ്തമായ പല തരം ആകര്‍ഷണങ്ങളെയും ആരാധനകളെയും സ്‌നേഹബന്ധങ്ങളെയും ഗാഢസൗഹൃദങ്ങളെയും സമൂഹവും മാധ്യമങ്ങളും അതിന്റെ ഒളിഞ്ഞുനോക്കുന്ന കണ്ണിലൂടെ ഒരേനിറത്തില്‍ ഒരേരൂപത്തില്‍ മാത്രം കാണുകയും ചിത്രീകരിക്കുകയും ചെയ്യുന്നത് സമൂഹത്തില്‍ തുറന്ന സ്ത്രീ പുരുഷബന്ധങ്ങള്‍ക്കുള്ള സാധ്യതകളെയും ജനാധിപത്യപരമായ പ്രക്രിയകളെയും ഇല്ലാതാക്കാനേ സഹായിക്കൂ.

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment